വിജയവാഡ: ആന്ധ്രാപ്രദേശിലെ നാളികേര കര്‍ഷകരുടെ പ്രശ്നങ്ങള്‍ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു മുമ്പാകെ അവതരിപ്പിക്കുമെന്ന് തോട്ടാ നരസിംഹം എം. പി (സി. ഡി. ബി., ബോര്‍ഡ് മെമ്പര്‍) പറഞ്ഞു. നാളികേര വികസന ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ലോകനാളികേരദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. “നാളികേരം: കുടുംബത്തിന്റെ ആരോഗ്യത്തിനും പോഷണത്തിനും സൗഖ്യത്തിനും” എന്ന വിഷയത്തെ അധികരിച്ച് നാളികേര ബോര്‍ഡ് ആന്ധ്രാപ്രദേശിലെ ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ചാണ് ലോക നാളികേരദിനം ആചരിച്ചത്.
കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി നീര പദ്ധതി നടപ്പാക്കിയാല്‍ നീര പഞ്ചസാരയുടെ കയറ്റുമതിയില്‍ ഇന്ത്യ ലോകശക്തിയായി മാറുമെന്ന് ബോര്‍ഡ് ചെയര്മാന് ടി. കെ. ജോസ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, തായ്ലാന്ഡ് എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നാളികേര മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ കാര്യത്തില്‍ ഇന്ത്യ വളരെ പിറകിലാണ്.
0.89 ലക്ഷം ഹെക്റില് മാത്രം നാളികേര കൃഷിയുള്ള തായ്ലാന്ഡ് 50-ല്‍ പരം മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളാണ് വിപണിയിലിറക്കുന്നത്. ഇന്ത്യയിലെ മൊത്തം 21 ലക്ഷം ഹെക്ടറില്‍ വരുന്ന നാളികേര കൃഷിയില്‍ ആന്ധ്രപ്രദേശിന്റെ പങ്ക് 1.22 ലക്ഷം ഹെക്ടറാണ്. നാളികേര ഉല്പാദനവും മൂല്യവര്‍ദ്ധനവും ശരിയായ രീതിയില്‍ നടത്തിയാല്‍ തായ്ലന്‍ഡിനെ മറികടക്കാന്‍ ആന്ധ്രാപദേശിന് സാധിക്കുമെന്ന് ജോസ് പറഞ്ഞു.
തീരദേശ സംസ്ഥാനമായ ആന്ധ്രാപ്രദേശിന് നാളികേര കൃഷി വിപുലീകരിക്കുന്നതിനും നീരയുടെ ഉല്പാദനം വലിയ തോതില്‍ ആരംഭിക്കുന്നതിനും മികച്ച അവസരങ്ങളാണുള്ളതെന്ന് ഡോ. വൈ. എസ്. ആര് ഹോര്‍ട്ടികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി വി.സി ഡോ. ബി. എം. സി. റെഡ്ഡി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നെത്തിയ 500 കേരകര്‍ഷകര്‍ നാളികേരദിനാഘോഷ പരിപാടിയില്‍ പങ്കെടുത്തു. കേരളത്തെ പ്രതിനിധീകരിച്ച് വിവിധ കേരോല്പാദക കമ്പനികളില്‍ നിന്നായി 60-ല്‍ പരം കര്‍ഷകര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: