മുഹമ്മ: സുമനസ്സുകളുടെ സഹായത്താല്‍ സ്വരൂപിച്ച പണമുപയോഗിച്ച് നടത്തിയ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ ഫലംകണ്ടില്ല. ദീര്‍ഘനാളായി ഡയാലിസിസിന് വിധേയനായി കഴിഞ്ഞ മണ്ണഞ്ചേരി കിഴക്കേകരയില്‍ ലാലിമോന് (50) മരണത്തിന് കീഴടങ്ങി. നിര്‍മാണതൊഴിലാളിയായ ലാലിമോന്റെ ഭാര്യ ഗീതയും മകന് ലിഖില്‍ ഇതോടെ തനിച്ചായി.
കഴിഞ്ഞ മെയ് 24 നാണ് മണ്ണഞ്ചേരി ഗ്രാമം ഒന്നായി കൈകോര്‍ത്ത് ഒരു ദിവസം കൊണ്ട് ലാലിമോന് ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്തിയത്. മണ്ണഞ്ചേരി പഞ്ചായത്ത് 7-ാം വാര്‍ഡില്‍ കരള്‍ രോഗം ബാധിച്ചുമരിച്ച ഓട്ടോ ഡ്രൈവര്‍ അശോക്കുമാറിന്റെ കുടുംബത്തെ സഹായിക്കാനും ഇതോടൊപ്പം പണം സ്വരൂപിച്ചിരുന്നു. നാട്ടുകാര്‍ ഒന്നടങ്കം കൈകോര്‍ത്തപ്പോള്‍ 30 ലക്ഷം രൂപ കണ്ടെത്താനായി.
കഴിഞ്ഞ മാസമാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ലാലിമോന് വൃക്കമാറ്റിവെച്ചത്. മസ്തിഷ്ക മരണം സംഭവിച്ച ആളുടെ വൃക്കകളാണ് ലാലിമോന് വെച്ചുപിടിപ്പിച്ചത്. 15 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ലാലിമോന് പുതുജീവന്‍ ലഭിക്കുമെന്ന് ബന്ധുക്കളും നാട്ടുകാരും ഒരുപോലെ പ്രത്യാശിച്ചു. എന്നാല്‍ രക്തസമ്മര്‍ദം കുറഞ്ഞതാണ് മരണകാരണമെന്നുപറയുന്നു.
ലാലിമോന്റെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് പണംസമാഹരിക്കാന്‍ നേതൃത്വം നല്കിയ ജീവന്‍രക്ഷാസമിതി മരണവിവരം യഥാസമയം നാട്ടുകാരെ അറിയിക്കാതിരുന്നത് പ്രതിഷേധത്തിനിടയാക്കി. രക്ഷാസമിതിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച ബാക്കിതുക എന്തുചെയ്യണമെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: