കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മ്മാണ പുരോഗതിയില്‍ താന്‍ സംതൃപ്തനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അതേസമയം മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സമീപനം തൃപ്തികരമല്ലെന്ന് ഡി.എം.ആര്‍സിയും ഇ .ശ്രീധരനും. മെട്രോയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് രൂക്ഷമായ അഭിപ്രായ ഭിന്നത മറനീക്കിയത്.
മെട്രോ നിര്‍മ്മാണം നേരത്തെ തീരുമാനിച്ച സമയത്ത്് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന് കാരണം സര്‍ക്കാരിന്റെ അലംഭാവമാണെന്ന് ഡി.എം .ആര്.സി വ്യക്തമാക്കി. ഇത് ഡി.എം.ആര്.സിയുടെ പ്രതിഛായയെ ബാധിച്ചിട്ടുണ്ട്. കെ.എം.ആര്.എല്‍ ചുമതലയുള്ള ചില ഉദ്യോഗസ്ഥരുടെ നിലപാടിലും ഡി.എം.ആര്.സിക്ക് അതൃപ്തിയുണ്ട്്. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് പ്രശ്നങ്ങള്‍ ഇപ്പോഴും തുടരുകയാണെന്ന് മുഖ്യമന്ത്രി യോഗത്തില്‍ സമ്മതിച്ചു.
കോച്ചുകള്‍ വാങ്ങിയത് സംബന്ധിച്ച് ഡി.എം.ആര്.സിയും കെ.എം.ആര്.എല്ലും തമ്മില്‍ നിലനിന്നിരുന്ന ഭിന്നത ചര്‍ച്ചകളിലൂടെ പരിഹരിച്ചതായി അവകാശപ്പെടുന്നുണ്ടെങ്കിലും രണ്ട് ഏജന്‍സികളും തമ്മിലുള്ള അകല്‍ച്ച പരിഹരിക്കാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി നേരിട്ട് ഇരു വിഭാഗവുമായി ചര്‍ച്ചക്കെത്തിയത്.
സ്ഥലം എറ്റെടുക്കുന്നത് സംബന്ധിച്ച് പ്രശ്നങ്ങള്‍ നിലവിലുണ്ട്. പ്രശ്നഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച നിയമപരമായ തടസങ്ങള്‍ അടുത്ത മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചചെയ്ത് പരിഹരിക്കും. പദ്ധതി നടത്തിപ്പിനാവശ്യമായ തുകയുടെ അടുത്ത വിഹിതം ഉടനെ ലഭ്യമാക്കന്‍ ശ്രമിക്കും.
മെട്രോയുടെ വൈറ്റില പേട്ട ഭാഗത്ത് റോഡ് വീതി കൂട്ടലിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി 123 കോടി രൂപ അനുവദിക്കാന്‍ തീരുമാനമായതായി മുഖ്യമന്ത്രി അറിയിച്ചു.
ചമ്പക്കര പാലം നാലു നിര ഗതാഗതത്തിന് ഉതകുന്ന രീതിയില്‍ പുതുക്കിപ്പണിയും. ചമ്പക്കര മാര്‍ക്കറ്റിലേക്ക് യാത്ര സുഗമമാക്കുന്നതിന് പ്രത്യേക ബേ നിര്‍മിക്കും. പാലം, ബേ എന്നിവയുടെ നിര്‍മാണത്തിന് 45 കോടി രൂപ ചെലവു വരും. ജര്‍മന്‍ ധനസഹായത്തോടെ കൊച്ചിയിലെ ജലഗതാഗതം സമഗ്രമായി പരിഷ്കരിക്കുന്നതിനുള്ള പദ്ധതിയും മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
ഇന്‍ഫോപാര്‍ക്കും സ്മാര്‍ട്ട് സിറ്റിയും സ്ഥിതി ചെയ്യുന്ന കാക്കനാട്ടേക്ക് മെട്രോ നീട്ടുന്നതിനുള്ള തുകഅടുത്ത ബജറ്റില്‍ ഉള്‍പ്പെടുത്തും. കാക്കനാട് പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള 17.315 ഏക്കര്‍ സ്ഥലം സ്വതന്ത്രാവകാശത്തോടെ കെഎംആര്‍എല്ലിന് കൈമാറണമെന്ന നിര്‍ദേശവും അവലോകനയോഗം പരിഗണിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. നൂറ് ദിവസത്തിനകം കൊച്ചി മെട്രോയുടെ കോച്ചുകള്‍ കേരളത്തിലെത്തും . ആന്ധ്രാപ്രദേശിലാണ് കൊച്ചി മെട്രോയുടെ കോച്ചുകള്‍ നിര്‍മിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞു.
ആലുവ പുളിഞ്ചോടില്‍ മെട്രോ നിര്‍മാണ സൈറ്റ് സന്ദര്‍ശനത്തിനും നെടുമ്പാശ്ശേരിയില്‍ അവലോകനയോഗത്തിനും ശേഷം മെട്രോ കോച്ചുകളുടെ ഡിസൈന്‍ അനാച്ഛാദനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: