കേരളത്തിന്റെ ഭരണസാരഥ്യം ജാതി മത ശക്തികളുടെ മാറിമറിഞ്ഞു വരുന്ന ചേരുവകളാണ് കയ്യടക്കി വെയ്ക്കുന്നത്. ഹിന്ദുക്കള്‍ക്ക് അതില്‍ യാതൊരു പങ്കുമില്ലാതായിട്ട് പല പതിറ്റാണ്ടുകളായി. ഇതില്‍നിന്ന് ഒരു മുക്തി നമ്മുടെ സംസ്ഥാനത്തിന് വേണമെങ്കില്‍ കേരളത്തിലെ ഹിന്ദുക്കളും വോട്ടുബാങ്കായിത്തീരണമെന്ന് ഒരിക്കല്‍ ചിന്മയാനന്ദ സ്വാമിജിപോലും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇവിടുത്തെ ഹിന്ദുക്കള്‍ അതൊന്നും ചെവിക്കൊള്ളാതെ ആത്മഹത്യാപരമായ നിത്യനിദ്രയിലേക്ക് ആണ്ടുപോവുകകയാണ് ചെയ്തത്.
ഹിന്ദുക്കള്‍ തങ്ങള്‍ക്കു കിട്ടിയ അവസരങ്ങള്‍ ഒന്നും പ്രയോജനപ്പെടുത്താതെ അവരുടെ ധര്‍മ്മവും ധനവും അന്യാധീനപ്പെടുന്നത് കണ്ടിട്ടും അവയൊന്നും സംരക്ഷിക്കാതെ നിത്യവിമുഖതയില് ആണ്ടുകിടക്കുകയാണ്. ലോകത്തില്‍ ഒരിടത്തും വേരോട്ടമില്ലാത്ത ഒരു വികല ദര്‍ശനത്തിന്റെ, മാര്‍ക്സിസത്തിന്റെ മത്തുപിടിച്ച് ഭീരുത്വത്തിന്റെ പൊടിമണ്ണില്‍ തലപൂഴ്ത്തി നില്ക്കുന്ന ഒട്ടകപ്പക്ഷിയുടേതിന് സമാനമായ മാനസികാവസ്ഥ ഇന്നും കേരളത്തിലെ ഭൂരിപക്ഷം ഹിന്ദുക്കളും വച്ചുപുലര്‍ത്തുന്നു.
കേരളത്തില്‍ ഇടതും വലതും മുന്നണികള്‍ ഭരിച്ച് ഹിന്ദുക്കളെ സാമ്പത്തികമായും സാമൂഹ്യമായും ശോഷിപ്പിച്ചുകോണ്ടേയിരിക്കുന്നു. സംഘടിത മതവിഭാഗത്തിന്റെ അടവുനയങ്ങള്‍ മൂലം രാഷ്ട്രീയ പാര്‍ട്ടികളിലും ഹിന്ദുക്കളുടെ പ്രാതിനിധ്യം വളരെ കുറഞ്ഞുവരുന്നതാണ് കാണുന്നത്. ഹിന്ദുഭൂരിപക്ഷ പ്രദേശങ്ങളില്‍ പലയിടത്തും ഹിന്ദു സമുദായങ്ങളില്‍ നിന്നുള്ളവരല്ല ജനപ്രതിനിധികള്‍. കപടമതേതരത്വം പറഞ്ഞ് ഹിന്ദുക്കളെ വിദഗ്ദ്ധമായി ഭിന്നിപ്പിച്ചു ന്യൂനപക്ഷങ്ങള്‍ മുതലെടുത്തുകൊണ്ടിരിക്കുന്നു. യഥാര്‍ത്ഥ മതേതരവാദികളായ ഹിന്ദുക്കള്‍ കപടമതേതരവാദികളുടെ തനിനിറം കാണാതെ പോകുകയും തന്മൂലം അവര്‍ പാര്ശ്വവല്ക്കരിക്കപ്പെടുകയും ചെയ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ ധനവിനിയോഗത്തില്‍ ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് യാതൊരു പങ്കും പരിഗണനയും ലഭിക്കുന്നില്ല. ഹിന്ദുക്കള്‍ ഏറ്റവും കൂടുതലുള്ള ഇടതുപക്ഷം ന്യൂനപക്ഷങ്ങളെ വഴിവിട്ടു സംരക്ഷിച്ചു കൊണ്ടിരിക്കുന്നതേയുള്ളൂ. ഹിന്ദുക്കളുടെ ശ്രദ്ധയില്‍ ഇതൊന്നും പെടുന്നില്ല. കാല്‍ക്കീഴിലെ മണ്ണ് ചോര്‍ന്നുപോകുന്നതറിയാതെ ഭൗതിക സാഹചര്യങ്ങള്‍ വെട്ടിപ്പിടിച്ച് കുതിച്ചുയര്‍ന്നു നില്ക്കുന്ന ഹൈന്ദവേതര മതവിഭാഗങ്ങളുടെ മുന്നില്‍ ഹിന്ദുക്കള്‍ക്ക് അമ്പരപ്പോടെ നില്‍ക്കാനേ കഴിയുന്നുള്ളൂ. ഇടതു-വലതു ഭരണ മുന്നണികളുടെയും ചതിക്കുഴികളില്പെട്ട് കിടക്കുന്ന ഹിന്ദുക്കള്‍ സ്വയം അവരുടെ അവസ്ഥ മനസ്സിലാക്കി കരകയറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിക്കുന്നവര്‍ കാര്യങ്ങള്‍ തുറന്നുപറയാന്‍ തുടങ്ങിയിരിക്കുന്നു. തുഷാര്‍ വെള്ളാപ്പള്ളിഎഴുതിയ ലേഖനം (ജന്മഭൂമി ദിനപ്പത്രത്തില്‍) അടുത്തകാലത്തെ ശക്തമായ ഒരു തുറന്നുപറച്ചിലായിരുന്നു.
സംസ്ഥാനത്തിന് മൊത്തം പ്രയോജനപ്രദമായ വിഴിഞ്ഞം മുതലായ പദ്ധതികള്‍ നടപ്പില്‍ വരുത്തണമെങ്കില്‍ ന്യൂനപക്ഷവിഭാഗങ്ങളുടെ അനുമതി വാങ്ങിക്കേണ്ട ഗതികേടിലാണ് ഇന്ന് നമ്മുടെ സര്‍ക്കാര്‍. കാരണം മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ന്യൂനപക്ഷവിഭാഗങ്ങളുടെ ശാക്തീകരണത്തില്‍ മാത്രം ശ്രദ്ധയൂന്നി പ്രവര്‍ത്തിക്കുന്നതിനാല്‍ വന്ന ഒരു ദുര്‍ഗ്ഗതിയാണിത്. ഇന്ന് ന്യൂനപക്ഷം ഭസ്മാസുരനെപ്പോലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ വിരട്ടി അവര്‍ക്കുവേണ്ട ഓരോ കാര്യവും സാധിച്ചെടുക്കുകയാണ്. ഹിന്ദു സമൂഹത്തിലുള്ളവരാകട്ടെ ബുദ്ധികെട്ട് ഇടതു-വലതു മുന്നണികള്‍ക്ക് ആട്ടിത്തെളിച്ച് കൊണ്ടുപോകുവാനുള്ള ആള്‍ക്കൂട്ടം മാത്രമായി അധ:പതിച്ചിരിക്കുന്നു.
ആത്മാഭിമാനമില്ലാത്ത വോട്ടുകുത്തി റോബോട്ടുകള്‍ ആയിപ്പോയിരിക്കുന്നു ഹിന്ദുക്കള്‍. മറുഭാഗത്താകട്ടെ തങ്ങള്‍ ആവശ്യപെട്ടുന്നവ സാധിപ്പിച്ചുതരുന്നവര്ക്ക് മാത്രം വോട്ട് ചെയ്യുന്ന ന്യൂനപക്ഷം എന്ന ഓമനപ്പേരിട്ടു താലോലിക്കപ്പെടുന്ന സംഘടിത വോട്ടുബാങ്ക്. അവരെ പ്രീതിപ്പെടുത്തുന്നതിന് ഇരുമുന്നണികളും പരസ്പരം മത്സരിക്കുന്നു. ഹിന്ദുക്കളാകട്ടെ വോട്ടുചെയ്യുന്നത് തങ്ങളുടെ ധാര്‍മിക കടമയായിട്ടു മാത്രം കരുതി അങ്ങോട്ടുചെന്ന് ഇടതിനോ വലതിനോ വോട്ടുകുത്തി തരാതരം പോലെ ജയിപ്പിച്ചു അധികാരത്തിലേറ്റുന്നു.
അവര്‍ക്ക് ലഭിക്കുന്നതോ, ഒരേപോലെ ഭരിക്കുന്നവരുടെയും പ്രതിപക്ഷത്തിന്റെയും ആട്ടും തുപ്പും തൊഴിയും മാത്രം. ന്യൂനപക്ഷ മതമേധാവികളില്‍ ആരെങ്കിലും മുഷിഞ്ഞ് ഒരു പ്രസ്താവനയോ ഇടയലേഖനമോ ഇറക്കിയാല്‍ പേടിച്ചു വിറച്ച് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും അവരുടെ മണിമേടകളില്‍ ചെന്ന് മുഷിച്ചില് മാറ്റിയേ തിരികെപ്പോകൂ. അവരുടെ ആവശ്യങ്ങള എത്ര ചെറുതോ വലുതോ ആകട്ടെ ഉടനടി സാധിപ്പിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ അരയും തലയും മുറുക്കി ഇറങ്ങും. നേരെ മറിച്ച് ഭൂരിപക്ഷ സമുദായം എത്ര ഉച്ചത്തില്‍ അവരുടെ കഷ്ടപ്പാടുകള്‍ വിളിച്ചു വിലപിച്ചാലും അതൊന്നും അധികാരികള്‍ കേട്ട ഭാവംപോലും കാണിക്കുകയില്ല. എന്തൊരു ദുരേ്യാഗം!
ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താന്‍ എത്ര കമ്മീഷനുകളാണ് നിയോഗിക്കപ്പെട്ടത്! സച്ചാര്‍, രംഗനാഥ് മിശ്ര, പാലൊളി തുടങ്ങിയ കമ്മീഷനുകളെവച്ച് ഇടംവലം നോക്കാതെ അവരുടെ പുരോഗതിക്കുവേണ്ടി എന്തും ചെയ്തുകൊടുക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നു. ഹിന്ദുക്കള്‍ ആവശ്യപ്പെടുന്നത് ഭാരതത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യത എല്ലാവരോടും കാണിക്കണം എന്നുമാത്രമാണ്. ഒരു ഗതിയും പരഗതിയും ഇല്ലാത്ത പാവപ്പെട്ടവര്‍ ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ എന്ന ഒറ്റക്കാരണം കൊണ്ടുമാത്രം നിരന്തരം അവഗണിക്കപ്പെടുന്നു. തുല്യത എന്ന പദം ഭരണഘടനയുടെ താളില്‍ വെറുതെ മിഴിച്ചുകിടക്കുന്നു.
പരിഗണനയില്ലെന്നതോ പോകട്ടെ, സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ഹിന്ദുക്കളുടെയും അവരുടെ ആരാധനാലയങ്ങളുടെയും വസ്തുവകകള്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ മറവില്‍ പിടിച്ചെടുക്കപ്പെടുന്നു. ദേവസ്വത്തിന്റെ സ്ഥാവരജംഗമ സ്വത്തുക്കള്‍ മുഴുവന്‍ സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നു. ക്ഷേത്രങ്ങളും അവയുടെ ഭരണവും മതേതര സര്‍ക്കാരിന്റെ കൈകളില്‍ ഞെരുങ്ങി ശ്വാസംമുട്ടുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് കിട്ടേണ്ട സര്‍ക്കാര്‍ സഹായം ലഭിക്കുന്നില്ല. സര്‍ക്കാര്‍ അവരുടെ ക്ഷേമത്തിനുവേണ്ടി വകയിരുത്തി വിതരണം ചെയ്യുന്നു എന്ന് പറയുന്ന തുക ഒന്നും അവരില്‍ എത്തിച്ചേരുന്നേയില്ല.
പല പല കമ്മീഷനുകളെ നിയമിച്ചു ന്യൂനപക്ഷങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി കൊടുത്തുകൊണ്ട് പാവപ്പെട്ട ഹിന്ദു സമുദായാംഗങ്ങളെ മതപരിവര്‍ത്തനം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന സര്‍ക്കാര്‍ അട്ടപ്പാടിയിലെയും മറ്റും ആദിവാസികളെ നിര്‍ദ്ദയമായി അവഗണിച്ച് വംശനാശത്തിന്റെ വക്കില്‍ കൊണ്ടെത്തിച്ചിരിക്കുന്നു.
ഭാരതം ഇപ്പോള്‍ ഉണര്‍ന്നിരിക്കുന്നു. ഒരു വന്‍ ദീപസ്തംഭത്തിലെ കരിന്തിരി കത്തുന്ന ഒറ്റ ചിരാത് പോലെ കേരളത്തിലെ ഹിന്ദു എന്നിട്ടും ഇരുട്ടില്‍ തന്നെ കഴിഞ്ഞുകൂടാനാണോ ആഗ്രഹിക്കുന്നത്? ഒരു വലിയ ദീപാവലിയില്‍ തങ്ങളും പങ്കാളികളാണെന്ന് അഭിമാനിച്ചു സ്വയം തിളങ്ങി നില്‍ക്കണ്ട അവസരമല്ലേ ഇപ്പോള്‍. ചില ഹിന്ദു സംഘടനകളുടെ അവകാശ പത്രിക സമര്‍പ്പണവും തുടര്‍ന്നുള്ള സത്യഗ്രഹവും മറ്റും ആ ഉണര്വിന് തെളിവാണ് എന്ന് കരുതട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: