ആലപ്പുഴ: ബാലഗോകുലം അമ്പലപ്പുഴ താലൂക്ക് സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് എണ്‍പത്തിയഞ്ചോളം ശോഭായാത്രകള്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അമ്പലപ്പുഴയില്‍ 22 സ്ഥലങ്ങളില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ കച്ചേരിമുക്ക് ജങ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്രയായി അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ എത്തിച്ചേരും. തകഴിയില്‍ 12 കേന്ദ്രങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രകള്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സമാപിക്കും. പുറക്കാട് 12 കേന്ദ്രങ്ങളില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ ഒറ്റപ്പന മഹാവിഷ്ണു ക്ഷേത്രത്തില്‍ എത്തിച്ചേരും. വണ്ടാനത്ത് 15 കേന്ദ്രങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രകള്‍ തേവരുനട ശങ്കര നാരായണ മൂര്‍ത്തി ക്ഷേത്രത്തില്‍ എത്തിച്ചേരും. പുന്നപ്രയിലും പറവൂരിലുമായി 22 കേന്ദ്രങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രകള്‍ അറവുകാട് ശ്രീദേവീ ക്ഷേത്രത്തില്‍ സമാപിക്കും. ശോഭായാത്രകള്‍ ക്ഷേത്രത്തിലെത്തിച്ചേരുമ്പോള് പ്രസാദവിതരണവും ഉണ്ടായിരിക്കും.
അമ്പലപ്പുഴ ക്ഷേത്രത്തില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ രാവിലെ 8.30ന് ഭജന്‍സും 9.30ന് വഞ്ചിപ്പാട്ട്, 10ന് ഇരട്ടക്കുളങ്ങര മഹാദേവക്ഷേത്രത്തില്‍ നിന്ന് ഗജവീരന്റെ അകമ്പടിയോടെയും വാദ്യമേളങ്ങളോടെയും ഉറിയടി ഘോഷയാത്ര നടക്കും. വൈകിട്ട് 5ന് സാംസ്കാരിക സമ്മേളനത്തില്‍ ആഘോഷ സമിതി രക്ഷാധികാരി ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യും. വിഎച്ച്പി ജില്ലാ അദ്ധ്യക്ഷന്‍ ആര്. രുദ്രന് ജന്മാഷ്ടമി സന്ദേശം നല്‍കും.
വണ്ടാനം തേവരുനടയില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ എസ്എന്‍എം എച്ച്എസ്എസ് റിട്ട. പ്രിന്സിപ്പാല് ജി. ചന്ദ്രശേഖരക്കുറുപ്പ് അദ്ധ്യക്ഷത വഹിക്കും. സാംബവമഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി കോന്നിയൂര്‍ പി.കെ. ഉദ്ഘാടനം ചെയ്യും. ചിന്മയാ യുവകേന്ദ്ര സംസ്ഥാന കോ- ഓര്‍ഡിനേറ്റര്‍ ബ്രഹ്മചാരി ധ്രുവചൈതന്യ ഭദ്രദീപ പ്രകാശനം നടത്തും. പ്രൊഫ. കെ.ജി. പത്മകുമാര്‍, എന്‍.കെ. ആചാരി, കുട്ടന്‍ശാന്തി തുടങ്ങിയവര്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ താലൂക്ക് രക്ഷാധികാരികളായ ആര്. സുന്ദര്‍, വി. ഉണ്ണിക്കണ്ണന്, ആഘോഷപ്രമുഖ് യു. ഷിജോ, സഹ ആഘോഷപ്രമുഖന്മാരായ വി. കണ്ണന്, എം. പ്രദീപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: