ആലപ്പുഴ: നഗരത്തിലെ ഗതാഗത കുരുക്കിന് ഒരുപരിധി വരെ പരിഹാരമാകുന്ന ആലപ്പുഴ ബൈപാസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണ് ഇതിന് കാരണം. രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്ന ലക്ഷ്യത്തോടെ തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുകയാണ്.
സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ വിഹിതം അനുവദിക്കാത്തതാണ് പ്രശ്നമെന്ന് അറിയുന്നു. നിര്‍മ്മാണോദ്ഘാടനം കഴിഞ്ഞിട്ട് അഞ്ചു മാസമാകാറായിട്ടും പൈലിങ് ജോലികള്‍ പോലും ആരംഭിച്ചിട്ടില്ല. ഒടുവില്‍ ഈ മാസം പൈലിങ് ജോലികള്‍ തുടങ്ങുമെന്നാണ് പ്രഖ്യാപനം. നിര്‍മാണത്തിനു മുന്നോടിയായുള്ള പരീക്ഷണ പൈലിങ് മാത്രമാണ് ഇതുവരെ നടന്നത്.
കാഞ്ഞിരംചിറ മാളികമുക്കിലും ബീച്ച് വില്ലേജ് ഓഫിസിനു സമീപവുമാണു പൈലിങ് നടന്നത്. മൂന്നാഴ്ചയ്ക്കുള്ളില്‍ ഇവയുടെ പരിശോധന നടക്കും. ആദ്യഘട്ടത്തില്‍ കോണ്‍ക്രീറ്റ് പൈലിനു മുകളില്‍ വന്‍ സ്റ്റീല്ബീമുകള് നിറച്ചാണു പരിശോധന നടത്തുക. പരിശോധന നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ അന്തിമ രൂപരേഖ അംഗീകരിച്ചു നിര്‍മാണം ആരംഭിക്കും.
കൊമ്മാടിയില്‍ നിന്നു തുടങ്ങി കളര്‍കോട് അവസാനിക്കുന്ന 6.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബൈപാസില്‍ 3.2 കിലോമീറ്റര്‍ എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണമാണു പ്രധാനമായും നടക്കേണ്ടത്. ഈ ഭാഗത്തായി 90 കേന്ദ്രങ്ങളിലായി 400 പൈലുകള്‍ നിര്‍മിക്കും. കുറഞ്ഞത് 35 മീറ്ററില്‍ ഒരു പൈലിങ് കേന്ദ്രമുണ്ടാകും. ഇതിനുള്ള നിര്‍മാണ സാമഗ്രികള്‍, യന്ത്രങ്ങള്‍ എന്നിവ എത്തിച്ചേര്‍ന്നിട്ടുണ്ട്. പ്രവര്‍ത്തനം ഈ രീതിയിലാണ് പോകുന്നതെങ്കില്‍ നിശ്ചിത സമയം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടാലും ബൈപ്പാസ് യാഥാര്‍ത്ഥ്യമാകാന്‍ സാദ്ധ്യതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: