സതാംപ്ടണ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഓസ്ട്രേലിയക്ക് വിജയം. ബൗളര്‍മാര്‍ അരങ്ങുവാണ മത്സരത്തില്‍ 59 റണ്‍സിനാണ് ഓസ്ട്രേലിയ വിജയം സ്വന്തമാക്കിയത്. ഓസ്ട്രേലിയയ്ക്കായി വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് മാത്യു വെയ്ഡാണ് (50 പന്തില്‍ പുറത്താകാതെ 71 റണ്‍സ്) കളിയിലെ താരം. സ്കോര്‍: ഓസ്ട്രേലിയ 50 ഓവറില്‍ 6ന് 305, ഇംഗ്ലണ്ട് 45.3 ഓവറില്‍ 246 ഓള്‍ഔട്ട്. ഓസ്ട്രേലിയക്ക് വേണ്ടി വെയ്ഡിന് പുറമെ വാര്‍ണര്‍ (59), ബേണ്‍സ്, സ്മിത്ത് (44 വീതം) മാര്‍ഷ് (40 നോട്ടൗട്ട്) എന്നിവര്‍ മികച്ച ബാറ്റിങ് നടത്തി. ഇംഗ്ലണ്ട് നിരയില്‍ 67 റണ്‍സെടുത്ത ജേസണ്‍ റോയി (67), ടെയ്ലര് (49), മോര്ഗന് (38) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0ന് മുന്നിലെത്തി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയക്ക് മികച്ച തുടക്കം ഓപ്പണര്‍മാര്‍ നല്കി. ഒന്നാം വിക്കറ്റില്‍ ജോ ബേണ്‍സും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് 14.3 ഓവറില്‍ 76 റണ്‍സ് നേടി. റഷിദ് ബേണ്‍സിനെ സ്വന്തം ബൗളിംഗില്‍ പിടിച്ചതോടെ ഈ കൂട്ടുകെട്ട് പിരിഞ്ഞു. പിന്നീട് വാര്‍ണറും സ്മിത്തും ചേര്‍ന്ന് സ്കോര്‍ 133-ല്‍ എത്തിച്ചു. എന്നാല്‍ 59 റണ്‍സെടുത്ത വാര്‍ണറെ റഷിദ് വോക്സിന്റെ കൈകളിലെത്തിച്ചപ്പോള്‍ ഈ കൂട്ടുകെട്ടും പിരിഞ്ഞു. തുടര്‍ന്നെത്തിയവരില്‍ ബെയ്ലി (23), മാക്സ്വെല് (15), വാട്സണ് (6) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുക്കാതെ മടങ്ങിയതോടെ ഓസീസ് ആറിന് 193 എന്ന നിലയിലേക്ക് വീണു. എന്നാല്‍ മാത്യു വെയ്ഡിനൊപ്പം ഷോണ്‍ മാര്‍ഷ് എത്തിയതോടെ കഥ മാറി. ബൗളര്‍മാരെ കടന്നാക്രമിച്ച ഇരുവരും സ്കോര്‍ അതിവേഗം ഉയര്‍ത്തി. മാര്‍ഷ് 34 പന്തില്‍ പുറത്താകാതെ 40 റണ്‍സെടുത്തു. ഏഴാം വിക്കറ്റില്‍ ഇരുവരും 111 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെയാണ് ഓസീസ് സ്കോര്‍ 305-ല്‍ എത്തിയത്. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് നാലു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ റോയിയും ഹെയ്ല്‍സും ചേര്‍ന്ന് മികച്ച തുടക്കം ഇംഗ്ലണ്ടിന് നല്കി. ഒന്നാം വിക്കറ്റില്‍ 70 റണ്‍സ് ചേര്‍ത്തശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 22 റണ്‍സെടുത്ത ഹെയ്ല്‍സിനെ മിച്ചല്‍ മാര്‍ഷ് വാട്സന്റെ കൈകളിലെത്തിച്ചു. പിന്നീട് റോയിയും ടെയ്ലറും ചേര്‍ന്ന് സ്കോര്‍ 112-ല്‍ എത്തിച്ചു. എന്നാല്‍ 64 പന്തില്‍ നിന്ന് 11 ബൗണ്ടറികളോടെ 67 റണ്‍സെടുത്ത റോയിയെ മാക്സ്വെല് വാര്‍ണറുടെ കൈകളിലെത്തിച്ചു. പിന്നീടെത്തിയവരില്‍ മോര്ഗന് 38 റണ്‍സെടുത്തു. ടെയ്ലറെയും മോര്‍ഗനെയും മടക്കിയ വാട്സനാണ് കളി കംഗാരുക്കളുടെ വരുതിയിലാക്കിയത്. സ്റ്റോക്ക്സ് (13), ബട്ട്ലര്‍ (4), മോയിന്‍ അലി (17), വോക്സ് (0) റഷിദ് (11), ഫിന് (10) എന്നിവര്‍ കാര്യമായ സംഭാവന നല്‍കാതെ ക്രീസില്‍ നിന്ന് മടങ്ങുകയും ചെയ്തപ്പോള്‍ ഇംഗ്ലണ്ട് ഇന്നിംഗ്സ് 45.3 ഓവറില്‍ 246 റണ്‍സിന് അവസാനിച്ചു. ഓസ്ട്രേലിയക്ക് വേണ്ടി സ്റ്റാര്‍ക്ക്, കള്‍ട്ടര്‍ നീല്‍, കുമ്മിന്‍സ്, വാട്സണ് എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: