ഗുരുവായൂരിന്റെ യശസ്സിന് കളങ്കം വരുത്തുന്ന സംഭവങ്ങളാണ് അനുദിനം ഇവിടെ നടക്കുന്നത്. ഇത് ഭക്തരില്‍ കടുത്ത ആശങ്കയും ഉത്കണ്ഠയും ഉണ്ടാക്കുന്നു. ക്ഷേത്രത്തെ ഒരു വിവാദകേന്ദ്രമാക്കി മാറ്റാനാണ് ചിലരുടെ നീക്കങ്ങള്‍. ക്ഷേത്രവിശ്വാസികള്‍ക്ക് വേദനയുണ്ടാക്കുന്ന ഇത്തരം സംഭവങ്ങളെ ലാഘവബുദ്ധിയോടെ കാണാനാണ് സംസ്ഥാന സര്‍ക്കാരും ഗുരുവായൂര്‍ ഭരണസമിതിയും ശ്രമിക്കുന്നത്. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇപ്പോഴത്തെ ഭരണസമിതി.
2011 ആഗസ്റ്റ് 16നാണ് മുന്‍ എംഎല്‍എയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ടി.വി. ചന്ദ്രമോഹന് ചെയര്‍മാനായി ഇപ്പോഴത്തെ ഭരണസമിതി ചുമതലയേറ്റത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വീണ്ടും ഈ സമിതിയെ തന്നെ 2013ലും നിര്‍ദ്ദേശിച്ചു. ആ ഭരണ സമിതിയിലെ ഒരു വിഐപിയാണെങ്കിലോ ‘പരിഹാരമില്ലാത്ത ഒരു പ്രശ്നവും’.
ടി.വി. ചന്ദ്രമോഹന് ചെയര്‍മാനായ ഈ ഭരണസമിതി നിലവില്‍ വന്ന ശേഷം ഉണ്ടായ കേസുകളുടെ എണ്ണത്തിന് കണക്കില്ല. കീഴ്ക്കോടതി മുതല്‍ സുപ്രീംകോടതി വരെയുള്ളതും വിജിലന്‍സ് കേസുകളും ഏറെ. ഇത്രയധികം കേസുകള്‍ കഴിഞ്ഞ നാലരപ്പതിറ്റാണ്ടിനിടെ ഗുരുവായൂര്‍ ഭരണസമിതിയുടെ ചരിത്രത്തിലുണ്ടായിട്ടില്ല.
ഇരുനൂറോളം കേസുകളാണ് ഫയല്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ക്രമക്കേടുകളും ആള്‍മാറാട്ടവും ധനാപഹരണവും സംഘട്ടനങ്ങളും നിത്യസംഭവം. ഈ സമിതിയുടെ കാലാവധി അവസാനിക്കാന്‍ രണ്ടുമാസം മാത്രം അവശേഷിക്കെ ഒരു കേസുപോലും തീര്പ്പുകല്പ്പിക്കപ്പെടാനും ഇടയില്ല. അതാണ് ഭരണസമിതിയുടെ ആവശ്യവും.
സ്വഭാവദൂഷ്യത്തിനും മേലുദ്യോഗസ്ഥരോടുള്ള മോശമായ പെരുമാറ്റത്തിനുമുള്പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരു വ്യക്തി ഭരണസമിതി അംഗമായി എന്നതു തന്നെ വൈരുദ്ധ്യം. കീഴ്ക്കോടതി മുതല്‍ സുപ്രീംകോടതി വരെ ഇദ്ദേഹം കുറ്റക്കാരനെന്നു കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാരുടെ പ്രതിനിധിയായ ഇദ്ദേഹത്തെ സര്‍വ്വീസില്‍നിന്നും സസ്പെന്‍ഡ് ചെയ്യണമെന്ന് പരമോന്നത നീതിപീഠമായ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും ഇയാള്‍ക്കെതിരെ നടപടിയെടുക്കുവാന്‍ അധികൃതരും ഭയക്കുന്നു.
ദേവസ്വം ഇലക്ട്രിക്കല്‍ ആന്‍ഡ് വയറിങ് വിഭാഗത്തില്‍ 1985ല്‍ ഹെല്‍പ്പറായി ജോലിയില്‍ പ്രവേശിച്ച കൊല്ലത്തുകാരന് എന്‍. രാജുവാണ് ഈ ‘വിഐപി’. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയായിരുന്ന കെ. ഗോപിനാഥന്റെ ശുപാര്‍ശയിലാണ് ഇയാളെ നിയമിച്ചത്. അടിസ്ഥാന യോഗ്യതപോലും കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്.
ജീവനക്കാരുടെ പ്രതിനിധിയായ ഇയാളെ ഭരണസമിതിയില്‍ നിന്നും ഒഴിവാക്കണമെന്ന് ദേവസ്വത്തില്‍ ഏഴു തൊഴിലാളി സംഘടനകളും രേഖാമൂലം ആവശ്യപ്പെട്ടിട്ടും അധികാരികള്‍ കടലാസിന്റെ വിലപോലും അതിന് കല്‍പ്പിച്ചില്ല. തുടര്‍ച്ചയായി രണ്ടു തവണ ഇയാള്‍ തന്നെ ഭരണസമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ഗുരുവായൂരിലെത്തുന്ന വിവിഐപികളെ സ്വീകരിക്കുന്നതും ഇദ്ദേഹമാണ്.
കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന ഗവര്‍ണര്‍, മന്ത്രിമാര്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ജഡ്ജിമാര്‍ തുടങ്ങിയ പ്രമുഖരെല്ലാം വരുമ്പോള്‍ അവരോടൊപ്പം തോളുരുമ്മി ഈ ‘വിഐപി’യുമുണ്ടാകും. ശ്രീലങ്കന്‍ പ്രധാനമന്ത്രി ഗുരുവായൂരിലെത്തിയപ്പോഴും കൂടെ ഇയാളുണ്ടായിരുന്നു. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള വിവിഐപികള്‍ സന്ദര്‍ശനം നടത്തുമ്പോള്‍ കൂടെയുണ്ടാകേണ്ടവര്‍ ആരാണെന്നുള്ളതിന് നിയമങ്ങളുണ്ട്. അതെല്ലാം ഇവിടെ ലംഘിക്കപ്പെടുകയാണ്.
നാലു വര്‍ഷമായി ദേവസ്വം ഭരണസമിതി അംഗമാണ് ഇദ്ദേഹം. അടുത്തകാലത്ത് ഗുരുവായൂര്‍ പോലീസ് സ്റ്റേഷന് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ തൊട്ടടുത്തും ഇയാളുണ്ടായിരുന്നു. ആയിരത്തോളം ജീവനക്കാരില്‍ നിന്നും ഇയാളെ അവരുടെ പ്രതിനിധിയായി സമിതിയിലേക്ക് നിര്‍ദ്ദേശിക്കുവാന്‍ ഒരു സംഘടനയും രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ല. പിന്നെങ്ങനെ അവരുടെ പ്രതിനിധിയായി എന്നത് ഒരു ചോദ്യചിഹ്നമാണ്.
ജീവനക്കാരുടെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുന്നയാള്‍ സര്‍വ്വീസ് ചട്ടങ്ങള്‍ പാലിക്കുന്നയാളാവണമെന്ന് ദേവസ്വം ആക്ടില്‍ പറയുന്നു. എന്നാല്‍ രാജുവിന്റെ സര്‍വ്വീസ് പുസ്തകത്തില്‍പോലും ചുവന്നമഷി വീണിട്ടുണ്ട്. സംഭവങ്ങള്‍ ഇങ്ങനെയായിരിക്കെ ക്ഷേത്രത്തിലെ അതീവ സുരക്ഷയുള്ള 11 കെവി സബ്സ്റ്റേഷന്റേയും ഇലക്ട്രിക്കല്‍ യന്ത്രോപകരണങ്ങള്‍ സ്ഥാപിക്കുന്നതിന്റേയും ചുമതല എഫ്ജിഒയുടെ ശമ്പളസ്കെയിലില്‍ ഫോര്മാന് ഗ്രേഡ് വണ്‍ തസ്തിക സൃഷ്ടിച്ച് രാജുവിന് നല്കിയതും വൈരുദ്ധ്യം തന്നെ.
ഭരണസമിതി അംഗമായ ഇദ്ദേഹത്തിനെതിരെ ദേവസ്വം നിയമനങ്ങളില്‍ വന്‍ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ശ്രീകൃഷ്ണാ കോളേജിലെ ജൂനിയര്‍ ലക്ചറര്‍ മുതല്‍ പ്യൂണ്‍ നിയമനത്തില്‍വരെ. ഇയാള്‍ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടപ്പെടേണ്ടയാളാണെന്ന് അന്നത്തെ അഡ്മിനിസ്ട്രേറ്റര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. രാജുവിനെതിരേ നടപടിയെടുക്കാന്‍ സുപ്രീംകോടതി ഭരണസമിതിയോടു നിര്‍ദ്ദേശിക്കുകയും ചെയ്തു. പക്ഷെ അതുണ്ടായില്ല. വിധി നടപ്പാക്കാത്തതിന് ഭരണസമിതിക്കെതിരെ കോടതിയലക്ഷ്യത്തിനു നടപടിയെടുക്കണമെന്ന് ഗുരുവായൂര്‍ പ്രതികരണവേദി സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു ഹര്‍ജിയും നല്‍കിയിട്ടുണ്ട്. ഇങ്ങനെ കേസുകള്‍ നിലനില്‍ക്കെയാണ് രണ്ടാമതും രാജുവിനെ സമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്.
കഴിഞ്ഞ ഉത്സവകാലത്ത് രാജുവും, അസിസ്റ്റന്റ് മാനേജര്‍ കെ.ആര്. സുനില്‍കുമാറും തമ്മില്‍ ക്ഷേത്രദര്‍ശനത്തെ ചൊല്ലി ഏറ്റുമുട്ടുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. എന്നിട്ടും ഭരണസമിതി സുനില്‍കുമാറിനെ മാത്രം സസ്പെന്‍ഡു ചെയ്തു.
ചെയര്മാനടക്കമുള്ളവരെ നോക്കുകുത്തിയാക്കി രാജുവിന്റെ ഏകാധിപത്യ സ്വേച്ഛാധിപത്യ ഭരണമാണ് ഗുരുവായൂരിലിന്ന്. ഇതു ചോദ്യം ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നത് സസ്പെന്ഷന് അല്ലെങ്കില്‍ സ്ഥലംമാറ്റം. ഇല്ലാത്ത തസ്തിക സൃഷ്ടിച്ചുപോലും സ്ഥലംമാറ്റം നല്കിയ സംഭവങ്ങളും നിരവധി.
നാളെ: ‘ഹന്ത ഭാഗ്യം ജനാനാം’;അതേറെ അകലെയല്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: