കൊച്ചി: കൊച്ചി കാന്‍സര്‍ സെന്റര്‍ ഭരണസമിതി രാഷ്ട്രീയവത്കരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. കേന്ദ്ര പ്രതിനിധികളെ ഒഴിവാക്കി ഭരണപക്ഷത്തുള്ള രാഷ്ട്രീയ നേതാക്കളെ തിരുകിക്കയറ്റാനാണ് ശ്രമം നടക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് ജസ്റ്റിസ് കൃഷ്ണയ്യര്‍ മൂവ്മെന്റ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തയച്ചു.
തിരുവനന്തപുരം ആര്‍സിസി മാതൃകയില്‍ സൊസൈറ്റി രൂപീകരിക്കാനാണ് അടുത്തിടെ മന്ത്രി സഭായോഗം അനുമതി നല്‍കിയത്. ആര്‍സിസി ഭരണസമിതിയില്‍ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പുറമെ ഔദ്യോഗിക അംഗങ്ങള്‍ മാത്രമാണുള്ളത്. കേന്ദ്ര ആരോഗ്യ സെക്രട്ടറി, സെന്‍ട്രല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വ്വീസസ്, ശ്രീചിത്ര സെന്റര്‍ ഡയറക്ടര്‍ എന്നിവരും ആര്‍സിസിയില്‍ അംഗങ്ങളാണ്. എന്നാല്‍ ഇത് പരിഗണിക്കാതെ കൊച്ചി കാന്‍സര്‍ സെന്ററിനെ രാഷ്ട്രീയവത്കരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആര്‍സിസിയില്‍ നിന്ന് വ്യത്യസ്തമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണ കേന്ദ്രം കൂടിയാണ് കൊച്ചിയില്‍ ഉദ്ദേശിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കൂടി സഹായത്തോടെ നടപ്പിലാക്കേണ്ട പദ്ധതിയില്‍ നിന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളെ ഒഴിവാക്കുന്നതെന്നത് ഗൗരവമുണര്ത്തുന്നു. കാന്‍സര്‍ സെന്റര്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ തുടര്‍ച്ചയായി അലംഭാവം പ്രകടിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ കേന്ദ്ര ഫണ്ട് നേടിയെടുക്കാന്‍ നടപടി തുടങ്ങിയിട്ടുമില്ല. ആരോഗ്യമന്ത്രിയുടെ രണ്ട് നോമിനികളെ ഭരണസമിതിയില്‍ ഉള്‍പ്പെടുത്തുന്നതിനാണ് ഇപ്പോള്‍ തത്വത്തില്‍ തീരുമാനമായിട്ടുള്ളത്. ഭരണപക്ഷ നേതാക്കളെ തിരുകിക്കയറ്റാനുള്ള ശ്രമമാണിതെന്ന് വ്യക്തം. സര്‍ക്കാര്‍ തീരുമാനം നിര്‍ഭാഗ്യകരമാണെന്ന് കൃഷ്ണയ്യര്‍ മൂവ്മെന്റ് മുഖ്യമന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കി. ഭാരതത്തിലെ മികച്ച കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടുകളിലെ ഡയറക്ടര്‍മാരെ ഭരണസമിതിയില്‍ ഉള്‍പ്പെടുത്തുന്നത് പരിശോധിക്കണം. രാഷ്ട്രീയ പ്രതിനിധികള്‍ ഇത്തരം സ്ഥാപനങ്ങളുടെ ഭരണസമിതിയിലേക്ക് വരുന്നത് വിശ്വാസ്യത നഷ്ടപ്പെടുത്തും. കളമശ്ശേരി മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് ആരംഭിക്കുന്ന ഒപി വിഭാഗത്തില്‍ ജനറല്‍ ആശുപത്രിയില്‍ ലഭിക്കുന്ന സൗകര്യങ്ങളെങ്കിലും കാന്‍സര്‍ രോഗികള്‍ക്ക് ലഭ്യമാക്കണമെന്നും കൃഷ്ണയ്യര്‍ മൂവ്മെന്റ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: