പുതുക്കാട്: ദേശീയപാതയില്‍ കുറുമാലി പാലത്തില്‍ നിന്നും നിയന്ത്രണം വിട്ട് കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. പരിയാരം മാമ്പ്രക്കാരന്‍ ആന്റണി മകന് സനീഷ് (28) ആണ് മരിച്ചത്. പരിയാരം സ്വദേശികളായ ആലപ്പാടന്‍ ഷിന്റോ (27), ചിറ്റിലപ്പിള്ളി പൂവ്വത്തിങ്കല്‍ സേവ്യറിന്റെ മകന് സജി (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഷിന്റോയുടെ നില ഗുരുതരമാണ്. മരിച്ച സനീഷിന്റെ മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് 6.45ഓടെയാണ് അപകടം.
തൃശൂര്‍ ഭാഗത്തുനിന്നും പരിയാരത്തേക്ക് പോവുകയായിരുന്ന ടാറ്റ വെഞ്ച്വര്‍ കാറാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ കൈവരിയില്‍ അഞ്ചുമിനിറ്റോളം തൂങ്ങിക്കിടന്ന ശേഷമാണ് പുഴയിലേക്ക് മറിഞ്ഞത്. രണ്ട് പാലത്തിന്റേയും ഇടയിലുള്ള കരിങ്കല്കൂട്ടിയിട്ട സ്ഥലത്തേക്കാണ് കാര്‍ വീണത്. മുപ്പതടിയോളം താഴ്ചയുണ്ട്. സനീഷാണ് വാഹനം ഓടിച്ചിരുന്നത്. സ്റ്റിയറിങ്ങിനിടയില്‍ കുടുങ്ങിയ സനീഷിനെ മുക്കാല്‍ മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാന്‍ കഴിഞ്ഞത്.
പാലത്തിന്റെ അടിഭാഗത്തെ ഇരുട്ടും വഴിയില്ലാത്തതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. പുതുക്കാട് സിഐ എന്‍.മുരളീധരന്, അഡി. എസ്.ഐ. സന്തോഷ്, ഗ്രേഡ് എസ്ഐ രാജന്, ഫയര്‍ ഫോഴ്സ് സ്റ്റേഷന് മാസ്റ്റര്‍ പി.മുരളീധരനും നാട്ടകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: