ഇടുക്കി: ഹൈക്കോടതി നിര്‍ദ്ദേശം നടപ്പായാല്‍ ജില്ലയില്‍ 10000 ഹെക്ടറിലധികം സ്ഥലം ഒഴിപ്പിക്കേണ്ടിവരും. രാഷ്ട്രീയ പിന്തുണയോടെയും വനവാസികളെ മുന്‍നിര്‍ത്തിയും നടന്ന ഈ കൈയേറ്റം ഒഴിപ്പിക്കല്‍ സംസ്ഥാന സര്‍ക്കാരിനെ പിടിച്ചുലയ്ക്കുമെന്നുറപ്പ്.
സംസ്ഥാനത്തെമ്പാടുമായി 7500 ഹെക്ടര്‍ ഭൂമി മൂന്നരപതിറ്റാണ്ടിനിടെ കൈയേറിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ഇതില്‍ 65 ശതമാനവും ഇടുക്കി ജില്ലയിലാണ്.
1980കള്‍ കൈയേറ്റക്കാരുടെ സുവര്‍ണകാലമായിരുന്നു. ഇടുക്കിയില്‍ പച്ചവിരിച്ച് കിടന്ന കാടുകള്‍ കൂട്ടത്തോടെ കയ്യൂക്കിന്റെ ബലത്തില്‍ കൃഷിയിടമാക്കി മാറ്റി. കൈയേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരായിരുന്നു.
1984-ല്‍ ലോവര്‍ പെരിയാര്‍ അണക്കെട്ട് സ്ഥാപിക്കുന്നതിനായി വനഭൂമി വ്യാപകമായി കയ്യേറി. നീരുപാറ മുതല്‍ പാബ്ലവരെയുള്ള പ്രദേശങ്ങളിലെ കാടുകള്‍ ഈ പദ്ധതിയുടെ മറവില്‍ കൃഷിയിടമായി. 82-ലാണ് കരിമ്പന്‍ കാനത്ത് കയ്യേറ്റം നടക്കുന്നത്. തൊട്ടടുത്ത വര്‍ഷങ്ങളിലാണ് വനവാസികള്‍ക്ക് തൊഴില്കൊടുക്കാനായി കന്നി ഏലം പ്രോജക്ട് പദ്ധതി നടപ്പിലാക്കുന്നത്. കേരള ഫോറസ്റ്റ് ഡവലപ്പ്മെന്റ് കോര്പ്പറേഷന് നടപ്പാക്കിയ ഈ പദ്ധതിയുടെ നടത്തിപ്പിനായി കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ വ്യാപകമായി വനഭൂമി കയ്യേറി. ഇതിന്റെ മറവില്‍ വനവാസികളെ മുന്‍നിര്‍ത്തി നൂറുകണക്കിന് ഏക്കര്‍ വനമാണ് കൈയേറിയത്.
മണിയാറന്‍കുടി മുതല്‍ പാല്‍കുളംമേട് വരെയുള്ള പ്രദേശം ഈ കാലത്താണ് കൈയേറിയത്. അഞ്ചുരുളിയില്‍ ഡാമിന്റെ സുരക്ഷിതത്വത്തിനായി ടെന്ചെയിന് എന്ന പേരില്‍ സംരക്ഷണ പദ്ധതി നടപ്പാക്കിയിരുന്നു. അഞ്ചുരുളി മുതല്‍ ഇടുക്കി വരെയുള്ള പ്രദേശങ്ങളില്‍ മണ്ണ് ഇളക്കരുതെന്നും മണ്ണ് ഇളക്കിയാല്‍ ഡാമിന് ഭീഷണിയാകുമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ഈ പ്രദേശങ്ങളിലൊക്കെ വ്യാപക കൈയേറ്റമാണ് നടന്നത്. ഇതിന് ശേഷം 90 കാലഘട്ടത്തിലാണ് മൂന്നാര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ കൈയേറ്റം നടന്നത്. ഈ കൈയേറ്റങ്ങളെല്ലാം ഭരണകൂടത്തിന്റെ ആശീര്‍വാദത്തോടെ പട്ടയ ഭൂമിയായി മാറി.
വണ്ണപ്പുറത്തെ ഇട്യാദി ഈച്ചരനും കേരള സര്‍ക്കാരുമായി സുപ്രീം കോടതിയില്‍ നടന്ന കേസിന്റെ വിധിന്യായത്തില്‍ കൈയേറ്റ ഭൂമിയിലെ അവകാശത്തെ സംബന്ധിച്ച് സുപ്രീംകോടതി നാല് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. പട്ടയം നല്‍കുന്നത് കൈയേറ്റ ഭൂമിയുടെ വീട്ടുനമ്പര്‍, കരംകെട്ടിയ രസീത്, റേഷന്‍കാര്‍ഡ്, വോട്ടര്‍ പട്ടികയിലെ പേര് എന്നിവ പരിഗണിച്ചാകരുതെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇടുക്കിയില്‍ വിതരണം ചെയ്ത എല്ലാ പട്ടയങ്ങളും സുപ്രീകോടതിയുടെ നിര്‍ദ്ദേശങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടുള്ളതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: