കൊല്ലം: ആഭ്യന്തരഭീഷണിയുയര്ത്തുന്ന യഥാര്‍ത്ഥ രാഷ്ട്രദ്രോഹികള്‍ ആരാണെന്ന് ദേശീയപണിമുടക്കിലൂടെ ജനത്തിന് ബോധ്യപ്പെട്ടതായി എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി എം.കെ.അരവിന്ദന്. കൊല്ലം ജില്ലാ സമ്മേളനം സഹകരണബാങ്ക് മിനി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ ഭാരതത്തില്‍ ലോകം നമിക്കുന്ന ഒരു പ്രധാനമന്ത്രിയുണ്ട്. എല്ലാവിഭാഗത്തിനും വേണ്ടി ജനപ്രിയമായ പദ്ധതികള്‍ നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാരിനെ അശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയപ്രേരിതമായി പണിമുടക്ക് നടത്തിയത്. കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരും തൊഴിലാളികള്‍ക്ക് വേണ്ടിയല്ല മറിച്ച് നരേന്ദ്രമോദിയോടുള്ള സ്വന്തം കണ്ണുകടി തീര്‍ക്കാനായാണ് സമരം നടത്തിയതെന്ന് തെളിഞ്ഞു. നട്ടെല്ലുള്ള ഒരു പ്രധാനമന്ത്രിയെ ഭയപ്പെടുത്താന്‍ പാര്‍ലമെന്റ് സ്തംഭിപ്പിച്ചും പൊതുസംവിധാനം തകര്‍ത്തും ഇവര്‍ നടത്തിയ എല്ലാ നീക്കങ്ങളും ദയനീയമായി തകരുന്നതാണ് കണ്ടത്. ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ പണിമുടക്കുന്നതല്ല, മറിച്ച് ജോലി ചെയ്തുകൊണ്ട് സമ്മര്‍ദ്ദം ചെലുത്തുന്നതാണ് പ്രായോഗികമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ശമ്പളപരിഷ്കരണം നീട്ടികൊണ്ടുപോകാനാണ് യുഡിഎഫ് സര്‍ക്കാരിന്റെ ശ്രമം. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് തീരുമാനമായിട്ടും എന്നുമുതല്‍ പുതുക്കിയ ശമ്പളം നല്‍കുമെന്ന് വ്യക്തമല്ല. പുതുക്കിയ ശമ്പളം വന്‍തുകയുടെ വര്‍ധനയാണെന്ന് പ്രചരിപ്പിച്ച് സര്‍ക്കാര്‍ ജീവനക്കാരെ കൊള്ളക്കാരായി ചിത്രീകരിക്കാനാണ് ഭരണപക്ഷസംഘടനകളുടെ നേതാക്കള്‍ ശ്രമിക്കുന്നത്. രണ്ടുവര്‍ഷത്തെ മാത്രം സര്‍വീസ് കൊണ്ട് വലിയ തുകകള്‍ പെന്ഷന് നേടുന്ന മന്ത്രിമാരും എംഎല്‍എമാരും പഴ്സണല്‍ സ്റ്റാഫുകളും ഖജനാവ് കാലിയാക്കുന്നതിന്റെ കണക്ക് മൂടിവച്ചാണ് പണിയെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാരെ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് പി.വി.മനോജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി ദക്ഷിണമേഖലാ സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മൂല്യബോധമുള്ള സംസ്കാരം കൈവിട്ടതിന്റെ ഫലമായാണ് സമൂഹത്തില്‍ പീഡനങ്ങളും പ്രശ്നങ്ങളും നടമാടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം മക്കളെ തെറ്റുകളില്‍ നിന്നും പിന്തിരിപ്പിച്ച് നേര്‍വഴിക്ക് കൊണ്ടുവരാന്‍ രക്ഷിതാക്കള്‍ തയ്യാറായില്ലെങ്കില്‍ തെസ്നി മരണവും അടൂര്‍ ഐഎച്ച്ആര്‍ഡി സംഭവവും ആവര്‍ത്തിക്കുമെന്നും പറഞ്ഞു. അഭിഭാഷകപരിഷത്ത് ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ആര്.അമ്പിളി, ദേശീയ അധ്യാപകപരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്.ഗോപകുമാര്‍, കെ.രാധാകൃഷ്ണപിള്ള, പ്രേംചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന സാംസ്കാരികസമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് എന്‍.ജി.അമര്‍നാഥ് അധ്യക്ഷനായിരുന്നു. ആര്‍എസ്സ് വിഭാഗ് കാര്യവാഹ് വി.പ്രതാപന് പ്രഭാഷണം നടത്തി. നാടിന്റെ സംസ്കാരത്തിലും പൈതൃകത്തിലും അഭിമാനിക്കുന്ന ജനതക്ക് മാത്രമെ നാടിനായി പ്രവര്‍ത്തിക്കാന്‍ സാധിക്കുവെന്ന് അദ്ദേഹം പറഞ്ഞു. രാമായണഗ്രന്ഥം കത്തിക്കണമെന്ന് പറഞ്ഞിട്ടുള്ള കമ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ രാമായണമാസം ആചരിക്കുന്നു. ഏറ്റവുമൊടുവില്‍ ശ്രീകൃഷ്ണജയന്തി വരെ ആഘോഷിക്കുന്ന അവരുടെ നിലപാട് ശുഭോദര്‍ക്കമാണെന്നും ചൂണ്ടിക്കാട്ടി. വരുംകാലങ്ങളില്‍ ആര്‍എസ്എസിന്റെ എല്ലാ പരിപാടികളും അവര്‍ ഏറ്റെടുക്കുമെന്നും പറഞ്ഞു.
ഉയര്‍ന്ന തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ബി.ജയപ്രകാശിനെ കെജിഒ സംഘ് വൈസ്പ്രസിഡന്റ് ആര്.പി.മഹാദേവകുമാര്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: