കൊച്ചി: സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം വീണ്ടും നീട്ടി. ഡിസംബര്‍ പത്തിനും ഇരുപതിനും ഇടയില്‍ ഉദ്ഘാടനം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ആഗസ്റ്റ് അവസാനമോ സപ്തംബര്‍ ആദ്യവാരമോ ഉദ്ഘാടനമുണ്ടാകുമെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചിരുന്നത്. അതിനുമുന്‍പ് ജൂണ്‍ 10ന് ഉദ്ഘാടനം നടത്തുമെന്നും പ്രഖ്യാപനമുണ്ടായി. ഇപ്പോള്‍ ഉദ്ഘാടനം ഡിസംബറിലെത്തി നില്‍ക്കുമ്പോഴും കൃത്യമായ ദിവസവും തീരുമാനമായിട്ടില്ല.
ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനത്തോടൊപ്പം രണ്ടാംഘട്ടത്തിന്റെ ശിലാസ്ഥാപനവും ഡിസംബറില്‍ നടക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. തീയതി ദുബായ് ഭരണാധികാരികളുമായി ആലോചിച്ച് നിശ്ചയിക്കും. ആറര ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുന്നത്. രണ്ടാംഘട്ടത്തില്‍ 47 ലക്ഷം ചതുരശ്ര അടി കെട്ടിടത്തിന്റെ നിര്‍മാണം മുപ്പത് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശത്തെ സന്ദര്‍ശനത്തിനും ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനും ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഡിസംബറില്‍ ഉദ്ഘാടനം ചെയ്യുന്ന കെട്ടിടത്തിലെ കമ്പനികളില്‍ ആറായിരത്തിലേറെ പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. 280 കോടിയാണ് നിര്‍മ്മാണച്ചെലവ്. രണ്ടാംഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 45,000 തൊഴിലവസരങ്ങള്‍ കൂടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടാംഘട്ടത്തില്‍ അടിസ്ഥാന സൗകര്യവികസനത്തിന് മാത്രം നാനൂറ് കോടിരൂപയാണ് വേണ്ടി വരിക. ഒന്നാംഘട്ടത്തില്‍ ഇതിനകം പതിനഞ്ച് കമ്പനികള്‍ സ്മാര്‍ട്ട് സിറ്റിയില്‍ സ്ഥലമെടുത്തിട്ടുണ്ട്. മൂന്ന് ലക്ഷം ചതുരശ്ര അടിയിലേറെ പാട്ടത്തിന് നല്കി.
വ്യവസായ, ഐ.ടി വകുപ്പ് മന്ത്രിയും സ്മാര്‍ട്ട് സിറ്റി ചെയര്‍മാനുമായ പി.കെ. കുഞ്ഞാലിക്കുട്ടി, വൈസ് ചെയര്മാന് ജാബിര്‍ ബിന്‍ ഹാഫിസ്, ഡയറക്ടര്‍ എം.എ. യൂസഫലി, ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ബാജു ജോര്‍ജ്, മന്ത്രി കെ. ബാബു, ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: