ന്യൂദല്‍ഹി: രാജ്യത്തെ സൈനികരുടെ നാലുപതിറ്റാണ്ട് പഴക്കമുള്ള ആവശ്യമായ വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി. 2014 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഒരേ റാങ്കിന് ഒരേ പെന്ഷന് നിലവില്‍ വന്നതായി കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ പ്രഖ്യാപിച്ചു. 22 ലക്ഷത്തോളം വിമുക്ത ഭടന്മാര്ക്കും ആറുലക്ഷത്തോളം സൈനികവിധവകള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. പ്രതിവര്‍ഷം പതിനായിരം കോടി രൂപ അധികചെലവു വരുന്ന പദ്ധതിയാണിത്.
പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികര്‍ക്ക് നല്കിയ വാക്കുപാലിച്ചെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ പറഞ്ഞു. പദ്ധതി സംബന്ധിച്ച വിശദമായ സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. നാലു പതിറ്റാണ്ടായിട്ടുള്ള പ്രശ്നമാണ് വണ്‍റാങ്ക് വണ്‍ പെന്ഷന് എന്നത്. മാറിമാറിവന്ന സര്‍ക്കാരുകള്‍ പരിഹാരം കാണാതെ വിട്ട പ്രശ്നം. 2014 ഫെബ്രുവരിയില്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞെങ്കിലും എങ്ങനെ നടപ്പാക്കുമെന്നും വ്യവസ്ഥകള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കിയിരുന്നില്ല. മതിയായ തുകയും വകയിരുത്താതെ കേവലം 500കോടി രൂപയാണ് മാറ്റിവെച്ചത്. എന്നാല്‍ പ്രതിവര്‍ഷം 8000-10000 കോടി രൂപയോളം ചിലവാകുന്ന പദ്ധതിയാണിതെന്നോര്‍ക്കണം, പ്രതിരോധമന്ത്രി പറഞ്ഞു.
ഇന്നലെ രാവിലെ പ്രതിരോധമന്ത്രിയും ജന്തര്‍മന്തിറില്‍ സമരത്തിലുണ്ടായിരുന്ന സൈനികരുടെ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തി. ഇതേത്തുടര്‍ന്നാണ് ഉച്ചയ്ക്ക് ശേഷം പ്രഖ്യാപനം ഉണ്ടായത്. ജന്തര്‍മന്തിറില്‍ ദിവസങ്ങളായി തുടര്‍ന്ന നിരാഹാര സമരം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം വന്നതോടെ പിന്‍വലിച്ചു. എന്നാല്‍ വിവിധ വിഷയങ്ങളില്‍ തങ്ങള്‍ക്ക് അഭിപ്രായ വത്യാസമുണ്ടെന്നും സമരം തുടരുന്ന കാര്യത്തില്‍ പിന്നീട് തീരുമാനം സ്വീകരിക്കുമെന്നും സൈനികരുടെ പ്രതിനിധി മേജര്‍ ജനറല്‍(റിട്ട) സത്ബീര്‍ സിങ് പറഞ്ഞു. സ്വയം വിരമിച്ചവരെ പദ്ധതിയില്‍ നിന്നും ഒഴിവാക്കിയതും പെന്ഷന് പുതുക്കുന്നത് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ മാത്രമാക്കുന്നതും കേന്ദ്രസര്‍ക്കാര്‍ പുന:പരിശോധിക്കണമെന്നും സമരക്കാര്‍ പറയുന്നു.
പ്രധാന പ്രഖ്യാപനങ്ങള്‍
- 2013നെ അടിസ്ഥാനമാക്കി 2014 ജൂലൈ ഒന്നുമുതല്‍
ഒരേ റാങ്കിലുള്ളവര്‍ക്ക് ഒരേ പെന്ഷന് നല്‍കും.
- വിരമിച്ച സൈനികരുടെ പെന്ഷന് എല്ലാ അഞ്ചുവര്‍ഷത്തിലും
പുതുക്കും. അടുത്ത പുതുക്കല്‍ 2018ല്‍.
- വണ്‍ റാങ്ക് വണ്‍ പെന്ഷന് നടപ്പാക്കുന്നതിന് 8000-10000 കോടി
അധിക ബാധ്യത.
- പുതുക്കിയ പെന്ഷന് 2013ല്‍ ലഭിച്ച ഏറ്റവും കുറഞ്ഞ പെന്‍ഷന്റെയും കൂടിയ പെന്‍ഷന്റെയും ശരാശരി. ഉയര്‍ന്ന പെന്ഷന് കിട്ടുന്നവര്‍ക്ക് സംരക്ഷണം.
- 2014 ജൂലൈ മുതലുള്ള പെന്ഷന് കുടിശിക ആറുമാസം കൂടുമ്പോള്‍ വീതം നാലുതവണയായി നല്‍കും. സൈനികരുടെ വിധവകളുടെ പെന്ഷന് കുടിശിക ഒറ്റത്തവണയായി നല്‍കും.
- സൈന്യത്തില്‍ നിന്നും സ്വയം വിരമിച്ചവരെ(വിആര്‍എസ്) പദ്ധതിയില്‍ ഉള്‍പ്പെടുത്തില്ല.
- പദ്ധതിയെക്കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്കാന് ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചു. ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: