എടത്വ: ആലപ്പുഴ ശുദ്ധജല പദ്ധതിക്കായി അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിലും എടത്വ-വീയപുരം റോഡിലും പൈപ്പിടാന്‍ കുഴിയെടുത്തതു മൂലം താറുമാറായ റോഡ് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും പൂര്വസ്ഥിതിയിലാക്കാത്തതു സംബന്ധിച്ച് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം പോളി തോമസ് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചു.
ഇതേ തുടര്‍ന്ന് ഹര്‍ജി പരിഗണിച്ച കോടതി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും കലക്ടറോടും വിശദീകരണം തേടി.കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി റോഡ് പുര്‍ണമായും തകര്‍ന്നുകിടക്കുകയും ഇതുമൂലം മൂന്നിലേറെ മരണങ്ങളും നിരവധി അപകടങ്ങളും സംഭവിക്കുകയും സ്വകാര്യ വാഹനങ്ങള്‍ക്കും കെഎസ്ആര്‍ടിസിക്കും ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനുത്തരവാദികളായ പൊതുമരാമത്തുവകുപ്പ്, വാട്ടര്‍ അതോറിറ്റി എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.അതിനിടെ ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കലിനെ തുടര്‍ന്നു തകര്‍ന്ന എടത്വ-തകഴി റോഡ് ജില്ലാകളക്ടര്‍ പത്മകുമാര്‍ സന്ദര്‍ശിച്ചു. തകഴി കന്നാംമുക്ക് ജംഗ്ഷന്, പച്ച, മരിയാപുരം, കോഴിമുക്ക് എന്നീ സ്ഥലങ്ങളാണു കളക്ടര്‍ പ്രധാനമായി സന്ദര്‍ശിച്ചത്.
അവലോകനത്തിലെടുത്ത തീരുമാനം പത്തു ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും, കന്നാംമുക്കില് മെറ്റല്‍ നിരത്തല്‍ നടപടി ആരംഭിച്ചതായും കളക്ടര്‍ പറഞ്ഞു. കൂടുതല്‍ തകര്‍ന്നു കിടക്കുന്ന പച്ച മുതല്‍ കോഴിമുക്ക് വരെയുള്ള ഭാഗങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനം സമയ ബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശം കളക്ടര്‍ പിഡബ്ല്യുഡി എന്‍ജിനിയര്‍ ദീപ്തിക്കു നല്കി.എല്ലാ പരാതികള്‍ക്കും ഉടന്‍തന്നെ ശാശ്വത പരിഹാരം കാണുമെന്ന് അദേഹം ഉറപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: