കൊച്ചി: ആനകളെ വേട്ടയാടി കൊന്ന് കൊമ്പെടുത്ത കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി തിരുവനന്തപുരം ചാക്ക സ്വദേശി അജി ബ്രൈറ്റിന്റെ ഡയറിയില്‍ ഉന്നത വ്യവസായികളുടെ പേരുകള്‍ അന്വേഷണ സംഘം കണ്ടെത്തി. മദ്യ വ്യവസായി വിജയ് മല്യ. ആദിത്യ ബിര്‍ള, ബി.സി.സി.ഐ മുന്‍ പ്രസിഡന്റ് എ.സി. മുത്തയ്യ തുടങ്ങിയവരുടെ പേരുകളാണ് അജിയുടെ ഡയറിയിലുള്ളത്. കൊന്ന ആനകളില്‍ നിന്ന് കൊമ്പെടുത്ത് വിറ്റത് ഈ വ്യവസായികള്ക്കാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
വ്യവസായികളുമായി നടത്തിയ പണിമിടപാടിന്റെ വിവരങ്ങളും ഡയറിയിലുണ്ട്. എന്നാല്‍, കേസില്‍ അറസ്റ്റിലായ അജി അടക്കമുള്ള പ്രതികളാരും തന്നെ ഇത്തരത്തില്‍ പൊലീസിന് മൊഴി നല്‍കിയിട്ടില്ല. കൊമ്പെടുത്ത് വ്യവസായികള്‍ക്ക് വിഗ്രഹം നിര്‍മിച്ചു കൊടുക്കുകയായിരുന്നു ഇവരുടെ രീതിയെന്നാണ് പൊലീസ് കരുതുന്നത്. അതിരപ്പള്ളി, വാഴച്ചാല്‍ മേഖലകളിലെ കാടുകളില്‍ വേട്ടയാടിയ ആനകളുടെ കൊമ്പുകള്‍ ശില്പ്പങ്ങളാക്കിയും അല്ലാതെയുമാണ് കച്ചവടം നടത്തി വന്നത്.
ജൂലായില്‍ അറസ്റ്റിലാവുമ്പോള്‍ അജി, സഹായികളായ അനില്‍, വിജയന് എന്നിവരുടെ കൈയില്‍ 50 കിലോഗ്രാം ആനക്കൊമ്പും വിഗ്രഹങ്ങളും ഉണ്ടായിരുന്നു. കേസില്‍ പിടിയിലായ മറ്റു പ്രതികളായ ചാക്ക രവി, പ്രൈസ്റ്റണ്‍, ആല്‍വ എന്നിവര്‍ക്കാണ് കാട്ടുകൊള്ളക്കാര്‍ ആനക്കൊമ്പ് എത്തിച്ചിരുന്നത്. ഇവര്‍ കച്ചവടത്തിലെ പ്രധാന കണ്ണിയായ അജി ബ്രൈറ്റിന് കൈമാറുമായിരുന്നു. വിവിധ കേന്ദ്രങ്ങളില്‍ വിദഗ്ദ്ധ തൊഴിലാളികളെ ഉപയോഗിച്ച് വിഗ്രഹങ്ങള്‍ നിര്‍മ്മിച്ച് കൊല്‍ക്കത്ത, ദല്‍ഹി, ജയ്പൂര്‍, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലാണ് വില്പന നടത്തിവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: