ബെര്‍ലിന്‍: വികാരി വെള്ളം തളിച്ചപ്പോള്‍ മുഹമ്മദ് അലി സോനൂബി തലകുനിച്ചു നിന്നു. ചെകുത്താനില്‍ നിന്നും അവന്റെ ദുഷ്ട പ്രവര്‍ത്തികളില്‍ നിന്നും അകന്നു മാറാന്‍ നിങ്ങള്‍ തയ്യാറാണോ? ഇസ്ലാമില്‍ നിന്ന് മാറാമോ? പാസ്റ്റര്‍ ഗോട്ട്ഫ്രൈഡ് മാര്‍ട്ടെന്‍സ് ചോദിച്ചപ്പോള്‍ ഇറാന്‍കാരനായ സോനൂബി പറഞ്ഞു, അതേ.. ഉടന്‍ പാസ്റ്റര്‍ കൈ നീട്ടി പ്രാര്‍ഥിച്ചു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരില്‍.. അങ്ങനെ മുഹമ്മദ് പേരും മാറി, മാര്‍ട്ടിനായി. അതേ മുഹമ്മദ് ഇപ്പോള്‍ കൃസ്ത്യാനിയാണ്. വാര്‍ത്താ ഏജന്‍സിയായ അസോഷിയേറ്റ് പ്രസിന്റെ വാര്‍ത്തയില്‍ പറയുന്നു.
ഇറാന് നഗരമായ ഷിറാസില്‍ നിന്നുള്ള മരപ്പണിക്കാരനാണ് സോനൂബി. ഭാര്യയ്ക്കും രണ്ടു കുട്ടികള്‍ക്കും ഒപ്പം അഞ്ചു മാസം മുന്‍പാണ് ജര്‍മ്മനിയില്‍ എത്തിയത്.
ജര്‍മ്മനിയില്‍ അഭയം കിട്ടി പക്ഷെ മതംമാറേണ്ടിവന്നു. മുഹമ്മദ് മാത്രമല്ല ഇറാന്, അഫ്ഗാനിസ്ഥാന്, തുര്‍ക്കി, സിറിയ , ഇറാഖ്, പാക്കിസ്ഥാന് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ആയിരങ്ങളാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയം തേടിയെത്തുന്നത്. ഇങ്ങനെ ജര്‍മ്മനിയിലെ ബെര്‍ലിനിലെ ഇവാഞ്ചലിക്കല്‍ ട്രിനിറ്റി പള്ളിയില്‍ നൂറു കണക്കിന് മുസഌങ്ങളാണ് മതംമാറുന്നത്. ജര്‍മ്മനിയില്‍ താമസിക്കാനാണ് മതംമാറുന്നത്.
ക്രിസ്തുമതത്തിന്റെ അന്തസത്ത അറിഞ്ഞാണ് ഇവര്‍ മതംമാറുന്നതെന്നാണ് പാസ്റ്റര്‍ പറയുന്നത്. മതംമാറിയശേഷം വെറും പത്തുശതമാനം പേര് മാത്രമേ പള്ളിയില്‍ വരാതിരിക്കാതുള്ളൂ. പാസ്റ്റര്‍ പറയുന്നു. മതംമാറിയതു കൊണ്ടു മാത്രം അഭയം ലഭിക്കണമെന്നില്ല. എന്നാല്‍ അതിനുള്ള സാധ്യത വളരെയേറെയാണ്. മതംമാറിയവര്‍ മടങ്ങിച്ചെന്നാല്‍ ഇറാനിലും അഫ്ഗാനിസ്ഥാനിലും വധശിക്ഷയാണ് ലഭിക്കുക. അതിനാല്‍ മതംമാറിയവരെ മടക്കിഅയക്കാന്‍ ജര്‍മ്മനിക്കും താല്‍പ്പര്യമില്ല, ചുരുക്കത്തില്‍ ഏതുവിധേനയും അവിടെ തുടരാന്‍ കഴിയും. ജീവിത മാര്‍ഗവും സമാധാനവും ആഗ്രഹിച്ചാണ് ഇവര്‍ അഭയം തേടി വിദേശ രാജ്യങ്ങളില്‍ എത്തുന്നത്.
ഇറാന്‍സ്വദേശി വാസേം ഹെയ്ദാരി ആദ്യമെത്തിയത് നോര്‍വ്വേയിലാണ്, 2009ല്‍. മതവും മാറി. പക്ഷെ അഭയം കിട്ടിയില്ല. തുടര്‍ന്ന് ഇയാള്‍ ജര്‍മ്മനിയില്‍ എത്തി. ഇവിടെ തീരുമാനം കാത്ത് കഴിയുകയാണ്.
ഈ മതംമാറ്റം പള്ളിക്കാര്‍ക്കും ആശ്വാസമാണ്. ദിനം പ്രതി വിശ്വാസികള്‍ കുറയുകയാണ്. ഇത്തരം മതംമാറ്റങ്ങള്‍ വഴിയാണ് ഇപ്പോള്‍ പിടിച്ചുനില്‍ക്കുന്നത്. രണ്ടു വര്‍ഷം മുന്‍പ് പാസ്റ്റര്‍ ഗോട്ട്ഫ്രൈഡ് മാര്ട്ടെന്സിനൊപ്പം 150 പേരേയുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ വിശ്വാസികളുടെ എണ്ണം അറുനൂറായി. മതംമാറുന്നവര്‍ക്ക് മൂന്നു മാസം മതപഠനവും നല്‍കും. ജര്‍മ്മനിയിലെ മറ്റ് ക്രൈസ്തവ വിഭാഗങ്ങളിലും ഇങ്ങനെ വിശ്വാസികളുടെ എണ്ണം കൂടുന്നുണ്ട്. ഹാനോവറിലെയും റൈന്ലാന്ഡിലെയും ലൂഥറന്‍ ചര്‍ച്ചും ആശ്വസിക്കുകയാണ്. ഈ വര്‍ഷം എട്ടുലക്ഷം പേരെങ്കിലും അഭയം തേടിയെത്തുമെന്നാണ് ജര്‍മ്മന്‍ അധികൃതരുടെ കണക്ക്. കഴിഞ്ഞ വര്‍ഷത്തേതിന്റെ നാലിരട്ടി.
സോനൂബിയും ഭാര്യ അഫ്സാന (പുതിയ പേര് കാതറീന) പറയുന്നു, ഞങ്ങള്‍ സന്തുഷ്ടരാണ്, ഇനി ഞങ്ങള്‍ക്ക് ഞങ്ങളാകാമല്ലോ..മക്കള്‍ക്ക് ഇനി നല്ല വിദ്യാഭ്യാസം ലഭിക്കും, നല്ല ഭാവിയും ഉണ്ടാകും. അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: