ആലപ്പുഴ: ചികിത്സതേടിയെത്തുന്നവരെ മരണത്തിലേക്ക് തള്ളിവിടുന്ന കേന്ദ്രമായി ആലപ്പുഴ വണ്ടാനം ടിഡി മെഡിക്കല്‍കോളേജ് ആശുപത്രി മാറി.
ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും എണ്ണത്തിലെ കുറവ്, മറ്റ് സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങി നിരവധി പോരായ്മകളുണ്ടെങ്കിലും ഡോക്ടര്‍മാരുടെ അലംഭാവവും അഹംഭാവവുമാണ് ഇവിടുത്തെ പ്രധാന പ്രശ്നം. ഡോക്ടര്‍മാര്‍ക്കെതിരെ നിരവധി പരാതികളാണ് ഓരോദിവസവും ഉയരുന്നത്. മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയെ വ്യത്യസ്തമാക്കുന്നതും പ്രധാനമായും ഡോക്ടര്‍മാരുടെ മനോഭാവം തന്നെയാണ്.
വെള്ളിയാഴ്ച രാത്രിയിലും ഡോക്ടര്‍മാരുടെ അനാസ്ഥകാരണം രോഗി മരിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും സംഘടിച്ചെത്തിയത് ആശുപത്രിയില്‍ സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. മണിക്കൂറുകള്‍ക്കുശേഷം സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മന്ത്രിയുടെ പ്രഖ്യാപനമുണ്ടായതോടെയാണ് സംഘര്‍ഷം അവസാനിച്ചത്. പുന്നപ്ര വാടയ്ക്കല്‍ പുന്നയ്ക്കല്‍ വീട്ടില്‍ സ്റ്റീഫന്‍ (53) ആണ് ഡോക്ടര്‍മാരുടെ അനാസ്ഥയുടെ അവസാന രക്തസാക്ഷി. വ്യാഴാഴ്ച വൈകിട്ട് വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച സ്റ്റീഫനെ മുതിര്‍ന്ന് ഡോക്ടര്‍മാര്‍ ചികിത്സിക്കാന്‍ തയ്യറായില്ലത്രെ. പിറ്റേന്ന് ബന്ധുക്കള്‍ ബഹളമുണ്ടാക്കിയപ്പോള്‍ ഐസിയുവിലേക്ക് മാറ്റിയെങ്കിലും മരിച്ചു. രോഗി മരിച്ചശേഷമാണ് ഐസിയുവിലേക്ക് മാറ്റിയതെന്നാണ് ബന്ധുക്കളുടെ പരാതി.
കഴിഞ്ഞ 27ന് നെഞ്ചുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പൊന്നാട് പോസ്റ്റാഫിസിലെ ഇഡി പോസ്റ്റ്മാന് നെടുംതറയില്‍ ഹമീദ്കുട്ടി മരിച്ചതും യഥാസമയം ചികിത്സ നല്കാതിരുന്നതിനാലാണെന്ന് പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തിക്കഴിഞ്ഞു.
പുലര്‍ച്ചെ ഒന്നിന് ആശുപത്രിയിലെത്തിച്ച ഹമീദ്കുട്ടിയെ പ്രാഥമിക ചികിത്സപോലും നല്‍കാതെ കിടത്തിയശേഷം രാവിലെ മറ്റേതെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഐസിയുവില്‍ ഒഴിവില്ലെന്നായിരുന്നു കാരണം പറഞ്ഞത്. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ചികിത്സ ലഭിക്കാന്‍ കാലതാമസം ഉണ്ടായതാണ് മരണകാരണം.
കഴിഞ്ഞമാസമാണ് കായംകുളം സ്വദേശിയായ പ്രണവ് (19) യഥാസമയം ചികിത്സ കിട്ടാതെ മരിച്ചത്. ബൈക്കപകടത്തില്‍ സാരമായി പരിക്കേറ്റ പ്രണവിനെ വൈകിട്ട് മൂന്നുമണിയോടെ വണ്ടാനം ആശുപത്രിയിലെത്തിച്ചെങ്കിലും ഹൗസ് സര്ജന്മാര് മാത്രമാണ് ചികിത്സിക്കാനുണ്ടായിരുന്നത്. പരിക്ക് സാരമുള്ളതല്ലെന്ന് പറഞ്ഞ ഇവര്‍ ഐസിയുവില്‍ പോലും പ്രവേശിപ്പിക്കാന്‍ തയ്യാറായില്ല. പിന്നീട് ആറുമണിക്കുറിന് ശേഷം ബന്ധുക്കള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഏതാനും മണിക്കൂറുകള്‍ മുമ്പ് എത്തിച്ചിരുന്നെങ്കില്‍ ജീവന് രക്ഷിക്കാനാകുമായിരുന്നുവെന്നാണ് സ്വകാര്യ ആശുപത്രി അധികൃതര്‍ പറഞ്ഞത്. പിന്നീട് പ്രണവിന്റെ അവയവങ്ങള്‍ അഞ്ചുപേര്‍ക്ക് പുനര്‍ജീവന്‍ നല്കി.
മൂന്നു മാസത്തിനിടെ ഇവിടെയുണ്ടായ ചികിത്സാപ്പിഴവുകള്‍ ഞെട്ടിക്കുന്നതാണ്. എയ്ഡ്സ് രോഗിയുടെ മുലപ്പാല്‍ നവജാത ശിശുവിന് നല്കിയതും റേഡിയേഷന് ടേബിളില്‍ നിന്ന് രോഗി നിലത്തുവീണ് മരിച്ചതും ഇവയില്‍ ചിലതുമാത്രം.
ഒരാഴ്ച മുമ്പാണ് ഇടതുകാലിന് ഒടിവു സംഭവിച്ചതിന് ചികിത്സ തേടിയെത്തിയ രണ്ടുവയസുകാരന്റെ വലതുകാലില്‍ പ്ലാസ്റ്ററിട്ടത്. ഈ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവത്തില്‍ പുതിയ അന്വേഷണം പ്രഖ്യാപിച്ചത്. ഇത്തരത്തില്‍ അന്വേഷണങ്ങളും റിപ്പോര്‍ട്ടു സമര്‍പ്പിക്കലും മുറപോലെ നടക്കുന്നുണ്ടെങ്കിലും ഇതുവരെ ആര്‍ക്കെതിരെയും നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല. ഓരോ വര്‍ഷവും ഇവിടെ ചികിത്സ തേടിയെത്തുന്നവരുടെ മരണനിരക്കില്‍ വന്‍ വര്‍ദ്ധനവാണുണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: