അഴിമതിയും ഗുരുവായൂരും പരസ്പര പൂരകമാണെന്നതിന് തെളിവുകളേറെയാണ്. അഴിമതിക്കാരെ വെള്ളപൂശി സംരക്ഷിക്കുന്നതും സാധാരണം. ഇതിനെതിരെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പലതവണ പരാമര്‍ശങ്ങള്‍ ഉണ്ടായെങ്കിലും അതും ഭൂഷണമായി കരുതുകയാണ് ഭരണസമിതി.
ചെക്കുകളില്‍ കൃത്രിമം കാണിച്ച് ധനാപഹരണം, വ്യാജ ഒപ്പിട്ട് ചെക്ക് പണമാക്കല്‍ എന്നിവ നടത്തിയ മണികണ്ഠനെന്ന ജീവനക്കാരനില്‍ നിന്നും പ്രസ്തുത തുക ഈടാക്കി പുനര്‍നിയമന സാധ്യതയില്ലാത്തവിധം സസ്പെന്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടെങ്കിലും മാസങ്ങള്‍ക്കകം ഇയാളെ തിരിച്ചെടുത്തു.
രണ്ടുചെക്കുകളില് അധിക തുക എഴുതിച്ചേര്‍ത്ത് 18 ലക്ഷം രൂപയാണ് മണികണ്ഠന് അപഹരിച്ചത്. കൂടാതെ ചെക്കുകളില്‍ കരാറുകാരന്റെയും മേലുദ്യോഗസ്ഥന്റെയും വ്യാജ ഒപ്പിട്ടും അരക്കോടിയോളം രൂപയും തിരിമറി നടത്തി.
അധികാര ദുര്‍വിനിയോഗം നടത്തി ദേവസ്വത്തിന്റെ തുക അപഹരിച്ച വ്യക്തിയെ സംരക്ഷിക്കാനാണ് ഭരണസമിതി തയ്യാറായത്. ദേവസ്വത്തില്‍ ക്രമക്കേടു നടക്കുന്നുണ്ടെന്ന് രണ്ടു പതിറ്റാണ്ടു മുമ്പുതന്നെ കൃഷ്ണനുണ്ണി കമ്മീഷന് കണ്ടെത്തിയെങ്കിലും പരിഹരിക്കുന്നതിന് യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ദേവസ്വത്തിലെ ആഭ്യന്തര പരിശോധനാ സംവിധാനത്തിലെ പോരായ്മയാണ് ഇതിനു പ്രധാന കാരണം. ദേവസ്വംഫണ്ട് അക്കൗണ്ടിംഗ് രീതിയില്‍ കാതലായ മാറ്റം വരുത്തുവാന്‍ ഭരണസമിതി ഇതുവരെ തയ്യാറായിട്ടില്ല.
ഗുരുവായൂര്‍ ദേവസ്വം വക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനേജ്മെന്റ് ക്വാട്ട സീറ്റുകള്‍ ജീവനക്കാരുടെ മക്കള്‍ക്ക് അനുവദിക്കുന്ന പതിവായിരുന്നു വര്‍ഷങ്ങള്‍ മുമ്പ്. എന്നാല്‍ രാഷ്ട്രീയ താതപ്പര്യമുള്ള ഭരണസമിതികള്‍ വന്നതോടെ കാര്യങ്ങള്‍ അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് മാറിത്തുടങ്ങി. ഇതിനെതിരെ നിരവധി കേസുകളുണ്ടായിട്ടുണ്ട്.
ഇതിനിടെ ദേവസ്വം ജീവനക്കാരുടെ മക്കള്‍ക്ക് മെറിറ്റില്‍ അനുവദിച്ചിരുന്ന 20 ശതമാനം എന്നത് പാരമ്പര്യ ജീവനക്കാരെക്കൂടി ഉള്‍പ്പെടുത്തി 50 ശതമാനമായി വര്‍ദ്ധിപ്പിച്ചു. ബാക്കി 50 ശതമാനം ഗുരുവായൂര്‍ ടൗണ്‍ഷിപ്പിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍ക്ക് നല്‍കുന്നതാണെന്ന് ദേവസ്വം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെങ്കിലും അതും അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. അര്‍ഹരെ തഴഞ്ഞും അനര്‍ഹരെ ഉള്‍പ്പെടുത്തിയുമാണ് ഈ അട്ടിമറി.
ഇല്ലാത്ത തസ്തികക്ക് വന്‍തുക വേതനം നല്കി അനധികൃതമായി നിയമനം നടത്തിയതും വിവാദമായി. ക്ഷേത്രത്തിലെ സിസ്റ്റം അനലിസ്റ്റ് എന്ന തസ്തികയില്‍ 2013ലാണ് ഒരാളെ ഒരു വര്‍ഷ കാലാവധിയില്‍ നിയമിച്ചത്. ആ സമയം ഇത്തരമൊരു തസ്തിക ഇവിടെയുണ്ടായിരുന്നില്ല. സര്‍ക്കാര്‍ നിശ്ചയിച്ച വേതനം 20,000 ആയിരുന്നെങ്കില്‍ ഗുരുവായൂരിലത് 35,000 രൂപയായി ഉയര്‍ന്നു. മാത്രമല്ല അദ്ദേഹത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന യോഗ്യതപോലും ഉണ്ടായിരുന്നില്ല. നിയമനത്തിനു പിന്നിലും രാഷ്ട്രീയം തന്നെ. ഇതിലും വിജിലന്‍സ് അന്വേഷണം തുടരുകയാണ്.
ലക്ചറര്‍ നിയമനത്തിലും തിരിമറി ഏറെയാണ്. അടുത്തുതന്നെ ഉണ്ടാകാവുന്ന മുപ്പതോളം ഒഴിവുകളില്‍ കൂടി ആളുകളെ നിയമിക്കാനാണ് ഭരണസമിതിയുടെ തിടുക്കം.
ദേവസ്വത്തിലെ ജീവനക്കാരുടെ നിയമനം പിഎസ്സിക്കുവിടാന്‍ തോട്ടത്തില്‍ രവീന്ദ്രന് ചെയര്‍മാനായ ഭരണസമിതി തീരുമാനമെടുത്തെങ്കിലും ഇപ്പോഴത്തെ ഭരണസമിതി അതു റദ്ദു ചെയ്യുകയായിരുന്നു. ഒരേ തസ്തികയില്‍ രണ്ടുപേര്‍ ഒരേ കാലഘട്ടത്തില്‍ ജോലിചെയ്യുകയും ഇതിന്റെ സാധുത ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചോദ്യം ചെയ്തിട്ടും അതില്‍ നടപടിയൊന്നുമുണ്ടാകാത്തതും ആശ്ചര്യം തന്നെ.
ജീവിച്ചിരിക്കുന്നയാള്‍ മരിച്ചുവെന്ന് പറഞ്ഞ് പത്രത്തില്‍ വാര്‍ത്തയും തുടര്‍ നിയമനത്തിന് ശ്രമവും. ക്രിമിനലുകള്‍ക്ക് നിയമനവും സ്ഥാനക്കയറ്റവും നല്കുന്ന ഇവിടെ ഇതൊന്നും ഒരു പ്രശ്നമല്ല. തൃശ്ശൂര്‍ കണ്ടശ്ശാം കടവ് ചിരുകണ്ടത്തെ ബാലന്റെ മകന് ഭാസ്കരന് കുഴഞ്ഞുവീണു മരിച്ചെന്നായിരുന്നു വാര്‍ത്ത. ഇയാള്‍ ദേവസ്വം ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ സെക്കന്‍ഡ് ഗ്രേഡ് ഓവര്‍സിയര്‍ ആയിരുന്നു. എന്നാല്‍ സഞ്ചയനത്തിന്റെ വിവരം അറിയിച്ച് കുടുംബക്കാര് നല്കിയ പരസ്യത്തിലായിരുന്നു ശരിയായ പേര്. മരിച്ചെന്നു പറയുന്ന ഭാസ്കരന് ഇപ്പോഴും പച്ചക്കറികട നടത്തുന്നു. അനുജന് രാജനാണ് മരിച്ചത്. രേഖകളിലെല്ലാം ഇതുതന്നെ. സംഭവം വിവാദമായതിനെ തുടര്‍ന്ന് ആശ്രിത നിയമനത്തിനുള്ള നീക്കം മരിവിപ്പിച്ചിരിക്കുകയാണെന്ന് അറിയുന്നു.
ക്ഷേത്രത്തിന്റെ വിളക്കുതുട ജീവനക്കാരുടെ നിയമനത്തിലും അഴിമതി തന്നെ. പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ എട്ട് വിളക്കുതുടക്കാരുള്പ്പടെ 27 താത്ക്കാലിക ജീവനക്കാരെ സ്ഥിരം ജീവനക്കാരാക്കി നയമിച്ചു. എട്ടുപേരെ ദേവസ്വം ഗസ്റ്റ് ഹൗസുകളില്‍ റൂംബോയ് തസ്തികയില്‍ മാറ്റി നിയമിക്കുകയും ചെയ്തു. വിളക്കുതുടക്കാരായി സിഎല്‍ആര്‍ ജീവനക്കാര്‍ തുടരുകയും ചെയ്യുന്നു. ഇതുമൂലം ലക്ഷകണക്കിന് രൂപയാണ് പ്രതിവര്‍ഷം നഷ്ടമാകുന്നത്.
ഗുരുവായൂരിലേക്കു വാങ്ങുന്ന ചന്ദനത്തിലും അഴിമതിയേറെയാണ്. സാധാരണ മറയൂരില്‍ നിന്നാണ് ചന്ദനമുട്ടികള്‍ വാങ്ങുക. എന്നാല്‍ ഒരു മുന്‍ ഭരണസമിതിയുടെ കാലത്ത് യാതൊരു ഗുണവുമില്ലാത്ത അഞ്ചുടണ്‍ ചന്ദനത്തടി വാങ്ങിക്കുകയും അതില്‍ മൂന്നുടണ്‍ ഉപയോഗശൂന്യമാവുകയും ചെയ്തു. അതുസംബന്ധിച്ച അന്വേഷണവും എവിടേയും എത്തിയില്ല.
ദേവസ്വത്തിലോ അനുബന്ധ സ്ഥാപനങ്ങളിലോ ഉള്ള വസ്തുക്കളുടെ രജിസ്റ്റര്‍ പൂര്‍ണ്ണമല്ല. പലതും വരവുവെയ്ക്കുന്നില്ല. തുടങ്ങി അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും പട്ടിക ഏറെയാണ്.
1994 ജനുവരി 10ന് ഒരു പൊതുതാത്പ്പര്യ ഹര്‍ജിയെ തുടര്‍ന്ന് ജസ്റ്റിസ് കെ. എസ്. പരിപൂര്ണ്ണന്, ജസ്റ്റിസ് കെ. പി. ബാലനാരായണ മാരാര്‍ എന്നിവരുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി ജസ്റ്റിസ് കൃഷ്ണനുണ്ണി കമ്മീഷനെ നിയമിക്കുകയും അദ്ദേഹം യഥാസമയം റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തെങ്കിലും അത് പൊടിതട്ടിയെടുക്കുവാന് പോലും ഭരണസമിതി തയ്യാറായിട്ടില്ല.
ക്ഷേത്രസുരക്ഷയുടെ കാര്യത്തില്‍ ഭരണസമിതിക്കും സര്‍ക്കാറിനും തികഞ്ഞ അനാസ്ഥയാണ്. സ്ഫോടക വസ്തുക്കളുമായി ഐബി ഉദ്യോഗസ്ഥര്‍, രഹസ്യമായി, പരീക്ഷണാര്‍ത്ഥം ക്ഷേത്രത്തിനുള്ളില്‍ കയറി. ആരും തടഞ്ഞില്ല, ഒരു പരിശോധനയുമുണ്ടായില്ല. ക്ഷേത്ര സുരക്ഷാ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത! ഇതെത്തുടര്‍ന്ന് ഐബി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്കി. ആ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. പക്ഷേ, നടപ്പിലായിട്ടില്ല.
2011 ഏപ്രില്‍ മാസത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും റിപ്പോര്‍ട്ട് നല്‍കിയത്. ചൂണ്ടിക്കാട്ടിയത് മുഴുവന്‍ പോരായ്മകള്‍. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചാണ് പരിശോധന. ആധുനിക സുരക്ഷാ ഉപകരണങ്ങളും അടിയന്തര സാഹചര്യം നേരിടാനുള്ള സംവിധാനവും ഇല്ല. ബോംബു സ്ക്വാഡ് തൃശ്ശൂരിലേ ഉള്ളു. വിവിഐപികള്‍ വരുമ്പോള്‍ മാത്രമാണ് സമീപത്തെ ലോഡ്ജുകളില്‍ നാമമാത്രമായി പരിശോധന.
അതിനാല്‍ തിരക്കു നിയന്ത്രിക്കാനും സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനുമായി നൂറുമീറ്റര്‍ ചുറ്റളവില്‍ സ്ഥലമേറ്റമെടുക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം നടപ്പിലാക്കണം. ക്ഷേത്രത്തില്‍ കയറുന്നതിനും ഇറങ്ങുന്നതിനും പ്രത്യേക കവാടങ്ങള്‍ വേണം. പ്രസാദ കൗണ്ടറുകള്‍ മതില്കെട്ടിനു പുറത്താക്കണം. സുരക്ഷാകാര്യങ്ങള്‍ക്ക് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കണം. അടിയന്തര സാഹചര്യം നേരിടുന്നതിന് ക്വിക്ക് റിയാക്ഷന് ടീം രൂപീകരിക്കണം തുടങ്ങി മുപ്പതോളം നിര്‍ദ്ദേശങ്ങളാണ് ഐബി നല്‍കിയത്. എന്നാല്‍ ഒന്നു പോലും നടപ്പിലായിട്ടില്ല.
ലക്ഷോപലക്ഷം ഭക്തര്‍ ദര്‍ശനപുണ്യം നേടി ഒഴുകിയെത്തുന്ന ഗുരുവായൂരില്‍ അവര്‍ വേട്ടയാടപ്പെടുകയാണ് വിശ്വാസത്തേയും വിശ്വാസികളേയും ചൂഷണം ചെയ്യാന്‍ ഇരപിടിയന്‍ കഴുകന്മാര് ഇവിടെ കാത്തിരിക്കുകയാണ്. ഈശ്വരനേയും വിശ്വാസികളേയും ചൂഷണം ചെയ്യുന്ന ആചാരാനുഷ്ഠാനങ്ങളെ പിച്ചിച്ചീന്തുന്ന ഭരണസമിതിയുടെ കൗശലങ്ങള്‍ അവസാനിപ്പിച്ചേ മതിയാകൂ. സാമ്പത്തിക ക്രമക്കേടും അഴിമതിയും നിയമവിരുദ്ധ നിയമനങ്ങളും സംഘട്ടനങ്ങളും ഗുരുവായൂരിന്റെ സത്കീര്ത്തിയെ വെല്ലുവിളിക്കുകയാണ്. ഇതിനറുതി വരുത്താന്‍ ഭക്തര്‍ തന്നെ മുന്‍കൈ എടുക്കണം.
ഗുരുവായൂരിന്റെ കീര്‍ത്തിയും മഹിമയും എത്ര പറഞ്ഞാലും തീരില്ല. ആയിരം നാവുള്ള അനന്തനും ഭഗവാന്റെ മഹിമ വാഴ്ത്തി തീര്ക്കാനാവില്ലെന്നാണല്ലോ. മാറിമാറി വരുന്ന ഗുരുവായൂര്‍ ഭരണസമിതികളുടെ കറുത്ത ഭരണത്തിലെ കള്ളവും കൃത്രിമവും ദുര്ഭരണവൃത്താന്തങ്ങളും പറഞ്ഞാല്‍ തീരില്ല. അത് കാളിയ വിഷം പോലെ ഈ പുണ്യനഗരിയെ കറുപ്പിച്ചിരിക്കുന്നു.
പക്ഷേ കാലം മാറുന്നുണ്ട്, സര്‍ക്കാരും ഭരണസമിതികളും കൈയാളുന്ന ദേവസ്വം ഭരണത്തിന്റെ കരാള ഹസ്തങ്ങളില്‍ നിന്ന് സംസ്ഥാനത്തെ ക്ഷേത്രങ്ങളെല്ലാം മോചിപ്പിക്കേണ്ടതിന്റെ ആവശ്യകത ഭക്തജനങ്ങള്‍ കൂടുതല്‍ കൂടുതല്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഗുരുവായൂരില്‍ എട്ടുപതിറ്റാണ്ടു മുമ്പ് നടന്ന സത്യഗ്രഹം ഒരു സാമൂഹ്യ വിപ്ലവത്തിന്റെ തുടക്കമായിരുന്നു. അത് നാട്ടിലാകെ അലയടിച്ചപ്പോള്‍ ഉണ്ടായ സാമൂഹ്യ മാറ്റം വമ്പിച്ചതായിരുന്നു. അത് അകത്തേക്കു കടക്കാനുള്ള ക്ഷേത്ര വാതിലുകള്‍ തുറക്കുന്നതിന്റെ തുടക്കമായിരുന്നു. ഇപ്പോള്‍ ക്യൂ കോംപ്ലക്സിന്റെ മറവിലെ അഴിമതിക്കെതിരേ ഉയര്‍ന്നിരിക്കുന്ന ഭക്തജനവികാരം പലരേയും ക്ഷേത്രമതില്‍കെട്ടിനു പുറത്താക്കാനാണ്.
ഗുരുവായൂരിലെ ക്യൂ കോംപ്ലക്സ് അഴിമതിക്കെതിരേ നടന്ന ശയനപ്രദക്ഷിണവും വിവിധ ഹൈന്ദവ സംഘടനകളുടെയും ഭക്ത ജനസഹസ്രങ്ങളുടെയും സംഘടിത പ്രക്ഷോഭവും വിളിച്ചോതുന്നത് അതാണ്, ഗുരുപവനപുരത്തില്‍ മാത്രമല്ല, ഈ പരശുരാമക്ഷേത്രത്തില്ത്തന്നെ ‘ഹന്ത ഭാഗ്യം ജനാനാം’- അതേറെ അകലെയല്ല.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: