കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി 10 കിലോ സ്വര്‍ണം കടത്തുന്നതിനിടെ കസ്റ്റംസിന്റെ പിടിയിലായ അയര്ലന്ഡുകാരന് ആന്‍ഡ്രൂ എഡ്വിന് മിനിഹാനെതിരേ കൊഫെപോസ ചുമത്തി. സ്വര്‍ണം കടത്തുന്നതില്‍ ഇയാളുടെ പങ്കാളിയായ അക്ബര്‍ മുഹമ്മദ് താരീഖിനെ പിടികൂടാനായിട്ടില്ല.
ആന്‍ഡ്രൂ എഡ്വിന് നികുതി വെട്ടിച്ച് 130 കിലോ സ്വര്‍ണം കേരളത്തിലേക്കു കടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. രണ്ടു വര്‍ഷത്തിനിടെ 30 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള എഡ്വിന് 25 തവണ കേരളത്തിലെത്തിയിട്ടുണ്ട്. കൊഫെപോസ ചുമത്തിയതോടെ ഇയാളെ ഒരുവര്‍ഷം വരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാം.
കംസ്റ്റംസ് അധികൃതര്‍ മൂന്നാംമുറ പ്രയോഗിച്ചെന്ന് ഇയാള്‍ നേരത്തെ കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണങ്ങള്ക്കുള്ള പ്രത്യേക കോടതിയെ അറിയിച്ചിരുന്നു. ഇതിനെതിരെ ബ്രിട്ടീഷ് മനുഷ്യാവകാശ കമ്മിഷനു പരാതി നല്കാന് ബന്ധുക്കള്‍ നീക്കം നടത്തുന്നുണ്ട്. ജൂണ്‍ 13നു പിടിയിലായ ഇയാളെ 24 മണിക്കൂര്‍ മാത്രമാണു കസ്റ്റംസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തത്. ദുബായിലെ നെക്സിജന്‍ എന്ന സോഫ്റ്റ്വെയര് കമ്പനിയുടെ പ്രതിനിധിയായാണ് ഇയാള്‍ കേരളത്തിലേക്ക്സ്വര്ണ്ണം എത്തിച്ചിരുന്നത്. സ്വര്‍ണക്കടത്തിനായി ബിസിനസ് വിസയും ഉപയോഗപ്പെടുത്തി.
ബിസിനസ് വിസയില്‍ എത്തുന്നവരെ പലപ്പോഴും കര്‍ശനമായി പരിശോധിക്കാറില്ലെന്നു മനസിലാക്കിയാണ് ഇയാളെ കള്ളക്കടത്തിനായി ഉപയോഗിച്ചത്. കേരളത്തിലും മറ്റും പ്രവര്‍ത്തിക്കുന്ന വിവിധ ഐടി കമ്പനികളുടെ വിവരങ്ങള്‍ ഇയാളുടെ പക്കല്‍ നിന്നു കണ്ടെടുത്തു. ആദ്യഘട്ടത്തില്‍ ദുബായില്‍ നിന്നു ദല്‍ഹിയിലെത്തിയ ശേഷം ആഭ്യന്തര സര്‍വ്വീസുകളിലാണ് ഇയാള്‍ കൊച്ചിയിലെത്തിയിരുന്നത്. പിന്നീട് ദല്‍ഹിയില്‍ പരിശോധന കര്ശനമാക്കിയതിനാലാണു ദുബായില്‍ നിന്നു നേരിട്ട് കൊച്ചിയിലെത്തിത്തുടങ്ങിയത്.
റുമാനിയന്‍ സ്വദേശിനി അലീന കാര്മന്, ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിനു സമീപം താമസിക്കുന്ന അക്ബര്‍ മുഹമ്മദ് താരീഖ് എന്നിവര്‍ സ്വര്‍ണക്കടത്തില്‍ ഇയാളുടെ പങ്കാളികളായിരുന്നു. ഇവര്‍ ഒരുമിച്ച് വരികയോ, വിവിധ വിമാനത്താവളങ്ങളിലെത്തിയ ശേഷം കൊച്ചിയിലെ ഹോട്ടലുകളില്‍ ഒത്തുകൂടുകയോ ചെയ്യുകയായിരുന്നു. കൊച്ചിയിലെത്തിയശേഷം മൂവരുടെയും പെട്ടെന്നുള്ള മടക്കയാത്രകളാണു കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിനു കാരണമായത്.
ആന്‍ഡ്രൂ എഡ്വിന്റെ സഹായിയായ എറണാകുളം കലൂര്‍ സ്വദേശി നിബു മാത്യു വര്‍ഗീസിനെ മലബാറിലെ പ്രമുഖ ജുവലറി ഉടമയാണു സംരക്ഷിക്കുന്നതെന്നും കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു. എഡ്വിന് കസ്റ്റംസിന്റെ പിടിയിലായ അന്നു രാത്രിതന്നെ നിബു മാത്യു സ്വന്തം കാറില്‍ ബംഗളുരുവിലേക്കു കടന്നിരുന്നു. കസ്റ്റംസ് ഒളിത്താവളം കണ്ടെത്തിയപ്പോഴേക്കും ഇയാള്‍ ഇവിടെ നിന്നു മുങ്ങി.
പിന്നീട് ഒളിത്താവളം മൈസൂരുവിലേക്കു മാറ്റിയ ഇയാള്‍ രക്തചന്ദനക്കേസില് പ്രതിയായ ഒരാള്‍ക്കൊപ്പം കര്‍ണാടക ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. എന്നാല്‍, കസ്റ്റംസ് മൈസൂരുവിലെത്തിയപ്പോഴേക്കും ഇയാള്‍ മോചിതനായി. നിബുവിനു ബെംഗളുരുവിലും മൈസൂരുവിലും താവളമൊരുക്കിയ മലയാളി വനിതയുള്‍പ്പെടെ ഏതാനും പേരെ കസ്റ്റഡിയിലെടുത്തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: