കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സിപിഎമ്മുമായടക്കം തെരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പ്പെടാന്‍ മുസ്ലിം ലീഗ് നീക്കം. മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ. പി. എ. മജീദാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ”ബിജെപി അധികാരത്തില്‍ വരുന്നത് തടയുക എന്നതാണ് മുഖ്യലക്ഷ്യം. ബിജെപിയുടെ വിജയം തടയാന്‍ പ്രാദേശികപരമായ തെരഞ്ഞെടുപ്പ് സഖ്യങ്ങള്‍ ഉണ്ടാക്കും. എസ്എന്‍ഡിപി പോലുള്ള സാമുദായിക സംഘടനകളുമായി യോജിച്ച് കേരളത്തില്‍ ബിജെപി വളരാന്‍ ശ്രമിക്കുകയാണ്. ഇത് തടയാന്‍ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധമാണെന്ന് കെ. പി. എ. മജീദ് വ്യക്തമാക്കി.
ബിജെപിയുടെ വളര്ച്ചതടയുക എന്ന മറപിടിച്ചാണ് മുസ്ലിം ലീഗ് പുതിയസഖ്യ നീക്കങ്ങള്‍ക്ക് തന്ത്രങ്ങള്‍ മെനയുന്നത്. കോണ്‍ഗ്രസ് ദുര്‍ബലമായ സ്ഥലങ്ങളില്‍ സിപിഎമ്മുമായി സഹകരിച്ച് അധികാരം പിടിക്കാനാണ് മുസ്ലിം ലീഗ് ലക്ഷ്യമിടുന്നത് മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ ചില പഞ്ചായത്തുകളില്‍ നേരത്തെ പരീക്ഷിച്ച തെരഞ്ഞെടുപ്പ് തന്ത്രമാണ് മുസ്ലിം ലീഗ് ആവര്‍ത്തിക്കാനൊരുങ്ങുന്നത്. മലപ്പുറം ജില്ലയിലെ 13 പഞ്ചായത്തുകളില്‍ മുസ്ലിം ലീഗും സിപിഎമ്മും സഖ്യത്തിലായിരുന്നു. ചെറിയകണ്ടം,താനൂര്‍, ഒഴൂര്‍ എന്നിവ ഇതില്‍ പെടും. കോഴിക്കോട് ജില്ലയിലെ വാണിമേല്‍ പഞ്ചായത്തില്‍ മുസ്ലീം ലീഗ് ഒറ്റയ്ക്ക് ഭരണം പിടിച്ചെടുത്തതിന് പിന്നില്‍ ലീഗ് സിപിഎമ്മുമായുണ്ടാക്കിയ അടവു നയം കൊണ്ടാണ്.
കോണ്‍ഗ്രസുമായി നേരിട്ട് മത്സരിച്ച ചില വാര്‍ഡുകളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടത് മുസ്ലിം ലീഗിന് ലഭിച്ച സിപിഎം സഹായം കൊണ്ടാണ് ഇത്തരം പരീക്ഷണങ്ങള്‍ മലബാര്‍ മേഖലയില്‍ വ്യാപിപ്പിക്കാനാണ് മുസ്ലിംലീഗ് ശ്രമം ഗ്രൂപ്പുവഴക്കില്‍ പ്രാദേശികമായി ഭിന്നിച്ചു നില്ക്കുന്ന കോണ്‍ഗ്രസിന്റെ ദയനീയ സ്ഥിതി തിരിച്ചറിഞ്ഞാണ് ലീഗ് അടവുനയം കൈക്കൊള്ളുന്നത്.
പ്രാദേശികമായി സംഘടിപ്പിക്കുന്ന പൊതുവേദികളുടെ പേരിലായിരിക്കും സഖ്യമെന്ന് മജീദ് അറിയിച്ചു.
‘വികസന സംബന്ധിയായ കാര്യങ്ങളില്‍ യോജിച്ചു നില്‍ക്കാനാണ് തീരുമാനം. പ്രാദേശികമായ റസിഡന്‍സ് അസോസിയേഷനുകള്‍, വികസനസമിതികള്‍ തുടങ്ങിയവരുമായി സഹകരിക്കാനാണ് മുസ്ലിം ലീഗ് തീരുമാനം. ഇക്കാര്യമാണ് പ്രവര്‍ത്തകസമിതി ചര്‍ച്ച ചെയ്തത്.’ കെ. പി. എ. മജീദ് ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: