ഫ്രാങ്ക്ഫര്‍ട്ട്: യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ ലോക ചാമ്പ്യന്മാര് ജര്‍മനിക്ക് തകര്‍പ്പന്‍ ജയം. ഗ്രൂപ്പ് ഡിയില്‍ പോളണ്ടിനെ 3-1ന് തുരത്തി ഫൈനല്‍ റൗണ്ടിലേക്ക് ഒരുപടികൂടി അടുത്തു ലോക ചാമ്പ്യന്മാര്. ആദ്യ പാദത്തിലേറ്റ തിരിച്ചടിക്ക് മറുപടി നല്‍കാനും ജര്‍മനിക്കായി. അതേസമയം, മുന്‍ യൂറോപ്യന്‍ ചാമ്പ്യന്മാര് ഗ്രീസിന് തോല്‍വി. ഫിന്‍ലന്‍ഡിനോട് മടക്കമില്ലാത്ത ഒരു ഗോളിന് തോറ്റു ഗ്രീസ്. ഫറോ ഐലന്‍ഡിനെ തുരത്തിയ വടക്കന്‍ അയര്‍ലന്‍ഡിന് യോഗ്യത ഒരു ജയമകലെ.
ഫ്രാങ്ക്ഫര്‍ട്ടിലെ വോള്ക്സ്ബാങ്ക് സ്റ്റേഡിയം തിങ്ങിനിറഞ്ഞ ആരാധകരെ സാക്ഷിയാക്കി പോളിഷ് സൈന്യത്തിനു മേലേക്ക് ഇരച്ചു കയറി ജര്‍മന്‍ ടാങ്കുകള്‍. 12ാം മിനിറ്റില്‍ സൂപ്പര്‍ താരം തോമസ് മുള്ളര്‍ ആതിഥേയരെ മുന്നിലെത്തിച്ചു. നേരിട്ടു പോസ്റ്റിലേക്കു തൊടുക്കാന്‍ അവസരമുണ്ടായിട്ടും അതിനു മുതിരാതെ പന്ത് തോമസ് മുള്ളര്‍ക്കു നല്കി ജൊനസ് ഹെക്റ്റര്‍. മുള്ളറുടെ ഇടംകാലന്‍ ഷോട്ട് വലയില്‍ ഭദ്രം. ഏഴു മിനിറ്റിനു ശേഷം മരിയോ ഗോട്സെ ലീഡുയര്‍ത്തി. ഇത്തവണയും അവസരമൊരുക്കിയത് ഹെക്റ്റര്‍. ആദ്യ പകുതിയില്‍ തന്നെ പോളണ്ട് ലീഡ് കുറച്ചു. 36ാം മിനിറ്റില്‍ സൂപ്പര്‍ താരം റോബര്‍ട്ടോ ലെവന്‍ഡോവ്സ്കി സ്കോറര്‍. കാമില്‍ ഗ്രോസിക്കിയുടെ പാസ് ലക്ഷ്യത്തിലെത്തിച്ചു ലെവന്‍ഡോവ്സ്കി. കളിയവസാനിക്കാന്‍ എട്ടു മിനിറ്റ് ശേഷിക്കെ 82ാം മിനിറ്റില്‍ ഗോട്സെ ജേതാക്കളുടെ മൂന്നാം ഗോള്‍ വലയിലാക്കി. ജയത്തോടെ ഏഴു കളികളില്‍ 16 പോയിന്റുമായി ജര്‍മനി ഒന്നാമത്. 14 പോയിന്റുള്ള പോളണ്ട് രണ്ടാം സ്ഥാനത്തേക്കു വീണു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്‍ഡ് മടക്കമില്ലാത്ത നാലു ഗോളിന് ജിബ്രാള്‍ട്ടറിനെ തുരത്തി. 12 പോയിന്റുമായി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തുള്ള അയര്‍ലന്‍ഡിന് പ്ലേ ഓഫിലൂടെ മുന്നേറാമെന്നു പ്രതീക്ഷ. റോബി കീനിന്റെ ഇരട്ട ഗോളും (49, 51), സിറസ് ക്രിസ്റ്റിയും (26), ഷെയ്ന് ലോങ്ങുമാണ് (79) ഐറിഷ് വിജയത്തിനു പിന്നില്‍.
ഗ്രൂപ്പ് എഫില്‍ ഫറോ ഐലന്‍ഡിനെ തുരത്തിയാണ് വടക്കന്‍ അയര്‍ലന്‍ഡ് (3-1) മുഖ്യ റൗണ്ടിലേക്ക് അകലം കുറച്ചത്. ഏഴു കളികളില്‍ 16 പോയിന്റുള്ള ടീമിന് ഒരു ജയം യൂറോ യോഗ്യത ഉറപ്പാക്കും. ഗാരെത്ത് മക്ഔലേയുടെ ഇരട്ട ഗോളും (12, 71), കൈല്‍ ലാഫെര്ട്ടിയുമാണ് അയര്‍ലന്‍ഡിന് മിന്നും ജയമൊരുക്കിയത്. ജൊഹാന്‍ എഡ്മുഡ്സണ് ഫറോ ഐലന്‍ഡിന്റെ ആശ്വാസം. റൊമാനിയയും ഹംഗറിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതും ഐറിഷ് പടയ്ക്ക് തുണയായി. റൊമാനിയയ്ക്ക് പതിനഞ്ചും ഹംഗറിക്ക് പന്ത്രണ്ടും പോയിന്റ്. ഫിന്‍ലന്‍ഡിനോട് തോറ്റതോടെ സ്ഥാനം മെച്ചപ്പെടുത്താമെന്ന ഗ്രീസിന്റെ പ്രതീക്ഷകള്‍ പൊലിഞ്ഞു. ഏഴു കളികളില്‍ രണ്ട് സമനിലയിലൂടെ ലഭിച്ച രണ്ട് പോയിന്റുമായി ഗ്രീസ് അവസാന സ്ഥാനത്ത്. 75ാം മിനിറ്റില്‍ ജോയല്‍ പൊഹാന്പലോയാണ് ഗ്രീസിനെതിരേ ഫിന്‍ലന്‍ഡിനായി നിര്‍ണായക ഗോള്‍ നേടിയത്.
ഗ്രൂപ്പ് ഐയില്‍ കരുത്തര്‍ ഡെന്മാര്ക്കിന് സമനില. അല്‍ബേനിയയോട് ഗോള്‍രഹിത സമനില വഴങ്ങി ഡാനിഷ് പട. ഗ്രൂപ്പില്‍ സെര്‍ബിയ എതിരില്ലാത്ത രണ്ടു ഗോളിന് അര്‍മേനിയയെ വീഴ്ത്തി. 21ാം മിനിറ്റില്‍ ലെവോണ്‍ ഹെയ് രാപെറ്റിയന്റെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ സെര്‍ബിയയ്ക്കായി 53ാം മിനിറ്റില്‍ ആദം ലാജിക് പട്ടിക തികച്ചു. ഗ്രൂപ്പില്‍ 12 പോയിന്റുമായി പോര്‍ച്ചുഗല്‍ മുന്നില്‍. ഡെന്മാര്ക്കിനും അല്‍ബേനിയയ്ക്കും 11 പോയിന്റ് വീതം. ഗോള്‍ശരാശരിയില്‍ ഡെന്മാര്ക്ക് രണ്ടാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: