വെള്ളൂര്‍: പിറവം റോഡ് റയില്‍വേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിലേക്കുള്ള മേല്‍പ്പാലത്തിന്റെ പണി ഉടന്‍ പുനരാരംഭിക്കണമെന്നാവശ്യം ശക്തമാകുന്നു. നിര്‍മ്മാണ ജോലികള്‍ നാല്മാസം മുമ്പ് ആരംഭിച്ചിരുന്നു. എന്നാല്‍ ഫൗണ്ടേഷന് പണികള്‍ പാതിവഴിയില്‍ നിര്‍ത്തിവെയ്ക്കുകയായിരുന്നു. വെള്ളൂര്‍, വടകര, അരയന്‍കാവ്, ബ്രഹ്മമംഗലം, ചെമ്പ്, തലയോലപ്പറമ്പ്, വൈക്കം ഭാഗത്തുനിന്നും റയില്‍വേ സ്റ്റേഷനിലെത്തുന്ന നൂറുകണക്കിനാളുകള്‍ക്ക് ഏറെ പ്രയോജനകരമാണ് ഈ മേല്‍പ്പാലം. മേല്‍പ്പാലത്തിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ജോലികള്‍ ആരംഭിച്ച ശേഷം കരാറുകാരന് പണി നിര്‍ത്തിവെയ്ക്കുകയായിരുന്നു. 12 ടണ്‍ ഇരുമ്പ് ഉപയോഗിയ്ക്കേണ്ടി വരുന്ന മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിന് പഴയ ഇരുമ്പ് സാധനങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി വൈകിയതുകൊണ്ടാണ് പണി നിര്ത്തിവെയ്ക്കേണ്ടിവന്നതെന്ന് കോണ്ട്രാക്ടര് പറയുന്നു. കൂടാതെ നാലാമത്തെ പ്ലാറ്റ്ഫോമിന്റെ ഉയരം കൂട്ടുന്നതും മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം പുനരാരംഭിക്കുന്നതിന് തടസ്സമാണെന്നും കരാറുകാരന് പറഞ്ഞു.
പഴയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനും പുതിയ സ്റ്റീല്‍ എടുക്കുന്നതിനുമുള്ള അനുമതി കരാറുകാരന് നല്‍കിയിട്ടുണ്ടെന്നും പ്ലാറ്റ് ഫോമിന്റെ ഉയരം വര്‍ദ്ധിപ്പിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്നും റയില്‍വേ അധികൃതര്‍ പറയുന്നു. ഡിസംബര്‍ മാസത്തോടെ ജോലികള്‍ പൂര്‍ത്തിയാക്കി മേല്‍പ്പാലം ജനങ്ങള്‍ക്കായി തുറന്നുകൊടുക്കാമെന്നാണ് പ്രതീക്ഷയെന്നും അധികൃതര്‍ പറയുന്നു. റയില്‍വേ മേല്‍പ്പാലത്തിന്റെ പണി ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് ബിജെപി വെള്ളൂര്‍ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിര്‍മ്മാണ ജോലികള്‍ ഇടയ്ക്കുവെച്ച് നിര്‍ത്തിയിട്ടുപോയ കരാറുകാരന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. ജോലികള്‍ ഉടന്‍ പുനരാരംഭിച്ചില്ലെങ്കില്‍ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു. മേഖലാ പ്രസിഡന്റ് പി.ബിനേഷ് കുമാര്‍ അദ്ധ്യക്ഷതവഹിച്ചു. പി.ഡി.സുനില്‍ബാബു, പി.സി.സുനില്‍, പി.ജി.ബിനുകുമാര്‍, മുരളീധരന് പൂവത്തുകുന്ന്, എന്‍.കെ.സോമശേഖരന്‍, കെ.എ.പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: