കോഴിക്കോട്: ഭാരതത്തിന്റെ ആദ്ധ്യാത്മിക ഉണര്‍വ് ലോകത്തിന് അനുഗ്രഹം ചൊരിയുന്ന ശക്തിയായി മാറുമെന്ന് ആര്‍എസ്എസ്. അഖിലഭാരതീയ സഹസേവാ പ്രമുഖ് അജിത് പ്രസാദ് മഹാപാത്രെ പറഞ്ഞു. ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ബാലഗോകുലം സംഘടിപ്പിച്ച മഹാശോഭായാത്ര കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്ര സന്നിധിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കളങ്കമില്ലാത്ത ബാല്യം കൃഷ്ണവേഷമണിയുന്നതിലൂടെ സ്വയം കൃഷ്ണസ്വരൂപമായി മാറുകയാണ്. കലിയുഗത്തില്‍ സംഘടിത പ്രയത്നത്തിന് വിജയം കൈവരിക്കാന്‍ കഴിയും. കോഴിക്കോട്ട് നിന്നാരംഭിച്ച ബാലഗോകുലവും ശ്രീകൃഷ്ണജയന്തി ശോഭായാത്രകളും ഇന്ന് ഭാരതമാസകലം വ്യാപിച്ചിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു. വ്യക്തിജീവിത സംസ്കാരത്തിലെ സംശുദ്ധിയും വികാസവും കുടുംബ ജീവിതത്തിലും പകര്‍ന്ന് നല്കാന് കഴിയണം. ഇതോടൊപ്പം സമൂഹത്തിന്റെ വികാസത്തിനും പരിശ്രമിക്കണം. സമൂഹത്തിന്റെ നിലനില്‍പ്പാണ് വ്യക്തിയുടെയും കുടുംബത്തിന്റെയും നിലനില്‍പ്പ് സാധ്യമാക്കുന്നത്. ഈ മനോഭാവം വളര്‍ന്നുവരണം. അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം ചെയര്മാന് കൃഷ്ണാനന്ദ കമ്മത്ത് അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന പൊതുകാര്യദര്‍ശി വി. പ്രസന്നകുമാര്‍ ജന്മാഷ്ടമി സന്ദേശം നല്കി. ആര്‍എസ്എസ് സഹപ്രാന്ത പ്രചാരക് എസ് സുദര്ശന്, ക്ഷേത്രീയ ശാരീരിക് പ്രമുഖ് ഒ. കെ. മോഹനന്, ക്ഷേത്രീയ സേവാപ്രമുഖ് പത്മകുമാര്‍, പ്രാന്ത സേവാപ്രമുഖ് അ. വിനോദ്, പട്ടയില്‍ പ്രഭാകരന്, ബാബുസാമി, കേസരി മുഖ്യ പത്രാധിപര്‍ ഡോ. എന്‍. ആര് മധു, വിഭാഗ് സംഘചാലക് യു. ഗോപാല്‍ മല്ലര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശ്രീകൃഷ്ണജയന്തി പ്രത്യേക പതിപ്പ് വി. പ്രസന്നകുമാര്‍ സുരേന്ദ്രന് കണിയാണക്ക് നല്കി പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: