ആലപ്പുഴ: എസ്എന്‍ഡിപിയില്‍ പ്രവര്‍ത്തിക്കുന്ന ഈഴവ സമുദായംഗങ്ങളായ പാര്‍ട്ടി പ്രവര്‍ത്തകരെ സിപിഎം നേതൃത്വം പീഡിപ്പിക്കുകയാണെന്ന് പാര്‍ട്ടിവിട്ട കുട്ടനാട് രാമങ്കരി വേഴപ്ര പടിഞ്ഞാറ് ബ്രാഞ്ച് കമ്മറ്റി അംഗമായ ബിജോയ് പുത്തന്‍കളം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ട്ടി നേതാക്കളുടെ തൊഴിലാളി വിരുദ്ധ പ്രവര്‍ത്തനങ്ങളിലും മാനസിക ശാരീരിക പീഡനങ്ങളിലും പ്രതിഷേധിച്ച് ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രമുഖ ശില്പി കൂടിയായ ബിജോയ് സമൂഹ മാദ്ധ്യമങ്ങളിലുടെ പാര്‍ട്ടിക്കെതിരെ കുറ്റപത്രം നിരത്തിയാണ് സിപിഎം ഉപേക്ഷിക്കാന്‍ തീരുമാനിച്ച വിവരം നേരത്തെ പൊതുസമൂഹത്തെ അറിയിച്ചത്. ബിജോയിയുടെ പത്രക്കുറിപ്പ് ഇങ്ങനെ, എന്റെ അച്ഛന് പി. എസ്. ശങ്കര്‍, വിഎസിനൊപ്പം കുട്ടനാട്ടില്‍ കര്‍ഷകതൊഴിലാളി പ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തിയാണ്.
ഞാനും എന്റെ കുടുംബവും ജന്മം മുതല്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരും, നിലവില്‍ ഞാന്‍ വേഴപ്രാ പടിഞ്ഞാറ് ബ്രാഞ്ച് കമ്മറ്റി അംഗവുമാണ്. എന്നാല്‍ കുറച്ചു കാലങ്ങളായി സിപിഎം മുന്‍ രാമങ്കരി ലോക്കല്‍ കമ്മറ്റി സെക്രട്ടറി ആര്. രാജേന്ദ്രകുമാറും നിലവിലെ സെക്രട്ടറി പി. പ്രസന്നനും നടത്തുന്ന സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളും സാമ്പത്തിക ക്രമക്കേടുകളും സംബന്ധിച്ച് വ്യാപക പ്രതിഷേധമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലുള്ളത്. ഇതിനെ ചോദ്യം ചെയ്യുന്നവരെ മാനസികമായി പീഡിപ്പിച്ചും ശാരീരികമായി ഉപദ്രവിച്ചും ഗുണ്ടായിസം കാട്ടുന്നത് പതിവായിരിക്കുകയാണ്.
വേഴപ്രാ പബ്ലിക് ലൈബ്രററിയുടെ ട്രഷററായി എന്നെ പാര്‍ട്ടി നിശ്ചയിക്കുകയും എന്നെ മുന്‍നിര്‍ത്തി ഓണാഘോഷ പരിപാടിക്കായി നാട്ടുകാരില്‍ നിന്നും പിരിച്ചെടുത്ത പതിനായിരക്കണക്കിന് രൂപയുടെ വരവ് ചെലവ് കണക്ക് ചോദിച്ചതിന് തുടര്‍ന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ ചേര്‍ന്ന് മൈക്ക് സ്റ്റാന്‍ഡ് ഉപയോഗിച്ച് ശരീരമാസകലം മര്‍ദ്ദിച്ച് അവശനാക്കി. താഴെ വീണ എന്റെ വലതു നെഞ്ചിന് ചവിട്ടി ഗുരുതരമായി പരുക്കേല്‍പ്പിക്കുകയുമായിരുന്നു. ചികിത്സ തേടി ആശുപത്രിയിലേയ്ക്കു പോയ എന്നെ രാമങ്കരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഫോണില്‍ വിളിച്ച് കേസിനു പോകരുതെന്ന് ഭീഷണിപ്പെടുത്തി. ജീവനില്‍ ഭയമുള്ളതുകൊണ്ട് ഞാന്‍ നിയമനടപടികള്‍ക്കു പോയില്ല.
രാമങ്കരി ഏഴാം നമ്പര്‍ എസ്എന്‍ഡിപി ശാഖാ മാനേജിങ് കമ്മറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെതുടര്‍ന്ന് എനിക്കെതിരെ രാമങ്കരിയിലെ സിപിഎമ്മിലെ ഒരു വിഭാഗം തിരിയുകയും, മറ്റു സമുദായ അംഗങ്ങളായ ബ്രാഞ്ച് സെക്രട്ടറിമാരെ ഉപയോഗിച്ച് മര്‍ദ്ദിക്കുകയുമാണുണ്ടായത്. പ്രദേശത്ത് ഈഴവസമുദായാംഗങ്ങളെ തിരഞ്ഞു പിടിച്ച് മറ്റുസമുദായംഗങ്ങളെക്കൊണ്ട് മര്‍ദ്ദിക്കുന്നത് സിപിഎമ്മിന്റെ പ്രത്യക നയമായി മാറിയിരിക്കുകയാണ്. ഇത്തരം നിലപാടുകളോട് യോജിക്കാന്‍ കഴിയാത്തതിനാല്‍ ഞാന്‍ പാര്‍ട്ടി അംഗത്വം രാജിവച്ച് ഭാരതീയ ജനതാപാര്‍ട്ടിയില്‍ അംഗമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: