തിരുവനന്തപുരം: സംസ്ഥാനത്ത് വായു-ജല മലിനീകരണം രൂക്ഷമായിട്ടും പരിസ്ഥിതി വകുപ്പ് നോക്കുകുത്തിയായി തുടരുന്നു. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ട വകുപ്പുകളുടെ ഏകോപനം പ്രഖ്യാപനത്തില്‍ ഒതുങ്ങി. മലിനീകരണം തടയാന്‍ രൂപീകരിച്ച മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ഇതിന്റെ പ്രവര്‍ത്തനവും അവതാളത്തിലായി. അനുവദിച്ചിട്ടുള്ളതില്‍ മൂന്നിലോന്ന് ശതമാനം ജീവനക്കാര്‍ പോലും ഇപ്പോള്‍ ബോര്‍ഡിലില്ല. വായുജല മലിനീകരണം നടത്തുന്ന വന്‍കിട വ്യവസായ ശാലകളില്‍ പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥര്‍ മാസപ്പടി വാങ്ങി ഇവര്‍ക്ക് വേണ്ട ഒത്താശകള്‍ ചെയ്തു കൊടുക്കുന്നതായും ആക്ഷേപമുണ്ട്.
മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ജനപ്രതിനിധികള്‍, വ്യവസായം, വനം, പൊതുഭരണം, പരിസ്ഥിതി തുടങ്ങി വിവിധ വകുപ്പ് പ്രതിനിധികളാണ് അംഗങ്ങളായുള്ളത്. ഭരണകക്ഷിക്ക് ഭൂരിപക്ഷമുള്ള ബോര്‍ഡായതിനാല്‍ മലിനീകരണ നിയന്ത്രണങ്ങള്‍ പലപ്പോഴും ഭരണപക്ഷ രാഷ്ട്രീയ താല്പര്യങ്ങള്ക്ക് അനുസരിച്ചായിരിക്കും. കുത്തഴിഞ്ഞ പ്രവര്‍ത്തനവും ബോര്‍ഡിനുള്ളിലെ ഗ്രൂപ്പ് പോരും ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍പോലും അവതാളത്തിലാക്കിയിരിക്കുകയാണ്.
1981 ലെ വായു സംരക്ഷണ നിയമവും 1974 ലെ ജല മലിനീകരണ നിയമവും കര്‍ശനമായി നടപ്പിലാക്കാന്‍ വിവിധ വകുപ്പുകളുടെ ഏകോപനമാണ് വേണ്ടത്. എന്നാല്‍ കേരളത്തില്‍ മലിനീകരണം തടയാന്‍ ഓരോ വകുപ്പും അവരുടേതായ നിലയ്ക്കാണ് പരിശോധനയ്ക്കിറങ്ങുന്നത്. പലപ്പോഴും ഇത്തരം പരിശോധനകള്‍ പ്രഹസനമാകും.
അടുത്തകാലത്ത് ആഭ്യന്തര വകുപ്പ് നടപ്പിലാക്കിയ ഓപ്പറേഷന് സുരക്ഷ, ഓപ്പറേഷന് കുബേര മാതൃകയില്‍ മലിനീകരണത്തിനെതിരെ പ്രതിദിന പരിശോധനകള്‍ ശക്തമാക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പരിസ്ഥിതി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെ കോ ഓര്‍ഡിനേഷന്‍ സമിതി എന്നിങ്ങനെ ഏകീകൃത സംഘമാണ് മലിനീകരണത്തിനെതിരെ പ്രവര്‍ത്തിക്കേണ്ടതെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പരിശോധനകള്‍ക്ക് പോലീസ് സേവനങ്ങളും ഉറപ്പാക്കിയാല്‍ ഒരു പരിധിവരെയെങ്കിലും പ്രകൃതി ചൂഷണത്തെ ചെറുക്കാനാവും.
മലിനീകരണം നിയന്ത്രണാതീതമായതോടെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. വായു-ജല മലിനീകരണത്തിനെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുവാനാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശം. കക്കൂസ് മാലിന്യങ്ങള്‍ ജലാശയങ്ങളില്‍ ഒഴുക്കിയും വ്യാവസായിക മാലിന്യങ്ങള്‍ നിക്ഷേപിച്ചും കേരളത്തിലെ നദികള്‍ മലിനമായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഗാര്‍ഹിക മാലിന്യങ്ങള്‍, ഖര മാലിന്യങ്ങള്‍, രാസവളങ്ങള്‍, കീടനാശിനികള്‍ ഇവയൊക്കെ ജലത്തെയും മണ്ണിനെയും ഒരുപോലെ മലിനമാക്കുന്നു.
പ്രകൃതിക്ക് ദോഷമായ ഇത്തരം നിയമ ലംഘനങ്ങള്‍ കണ്ടിട്ടും കാണാത്ത രീതിയിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ മലിനീകരണ നിയന്ത്രണ സവിധാനങ്ങളുടെ പോക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ ചൂണ്ടികാണിക്കുന്നു. വര്‍ധിച്ചുവരുന്ന വ്യവസായവത്ക്കരണത്തിന്റെ ഭാഗമായി ഫാക്ടറികള്‍, മറ്റ് ഉത്പാദന മേഖലകള്‍ എന്നിവിടങ്ങളില്‍ നിന്ന് പുറന്തള്ളപ്പെടുന്ന മാലിന്യങ്ങളുടെ തോത് കുറയ്ക്കാനെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് അവരുടെ ആവശ്യം. മലിനീകരണം തടയുവാന്‍ കേന്ദ്രസംസ്ഥാന തലത്തില്‍ 17 അംഗങ്ങളുള്ള ബോര്‍ഡ് നിലവിലുണ്ട്.
1972 ല്‍ സ്റ്റോക്ഹോമില് നടന്ന പരിസ്ഥിതി സമ്മേളനത്തിനുശേഷമാണ് മലിനീകരണ നിയന്ത്രണ നിയമം രാജ്യത്ത് നിലവില്‍ വന്നത്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും മലിനീകരണത്തിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടു പോകുമ്പോഴാണ് കേരളം മാലിന്യനിര്‍മ്മാര്‍ജ്ജനം പ്രസംഗത്തിലൊതുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: