കൊച്ചി: തമിഴ്സ്ത്രീയെ തലയ്ക്കടിച്ച് ചാക്കിലാക്കി വഴിയരികില്‍ ഉപേക്ഷിച്ചത് മദ്യലഹരിയില്‍ വാക്കേറ്റത്തെത്തുടര്‍ന്നുണ്ടായ സംഭവമാണെന്ന് പൊലീസ്. സംഭവത്തില്‍ വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത തിരുനെല്‍വേലി സ്വദേശി മണിരാജി (43)നെ അറസ്റ്റ്ചെയ്ത് കോടതിയില്‍ ഹാജരാക്കി. ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിച്ചതിനാണ് കേസ്. ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയുന്ന തേനി സ്വദേശിനി ലക്ഷ്മി (45)യുടെ മൊഴിയിലാണ് മണിരാജ് തലയ്ക്കടിച്ചതാണെന്നു വ്യക്തമായത്. കലൂര്‍ ജഡ്ജസ് അവന്യൂ റോഡിലുണ്ടായ വാക്കേറ്റത്തെത്തുടര്‍ന്ന് മണിരാജ് വടികൊണ്ട് അടിച്ചെന്നും പിന്നീടു നടന്നത് തനിക്ക് ഒന്നും ഓര്‍മയില്ലെന്നും ലക്ഷ്മി മൊഴിനല്‍കി.
കലൂര്‍ സെന്റ് ആന്റണീസ് പള്ളിക്കുസമീപം വെള്ളിയാഴ്ച പകല്‍ ഒന്നോടെയാണ് ലക്ഷ്മിയെ ചാക്കിനുള്ളില്‍ കണ്ടെത്തിയത്. ചാക്ക് അനങ്ങുന്നതു കണ്ട വഴിയാത്രക്കാരാണ് നെറ്റിയിലെ മുറിവില്‍നിന്ന് രക്തം വാര്‍ന്ന് അബോധാവസ്ഥയിലായിരുന്ന ലക്ഷ്മിയെ കണ്ടെത്തിയത്. നോര്‍ത്ത് പൊലീസ് സ്ഥലത്തെത്തി ഇവരെ ആശുപത്രിയിലേക്കു മാറ്റി. സമീപത്തുനിന്ന് മദ്യലഹരിയില്‍ മണിരാജിനെയും പിടികൂടി. ഇരുവരും മദ്യലഹരിയിലായിരുന്നതിനാല്‍ ശനിയാഴ്ചയാണ് മൊഴിയെടുത്തത്. നഗരത്തില്‍ ആക്രിക്കച്ചവടവും മറ്റുമായി ജീവിക്കുന്ന ഇരുവരും വര്‍ഷങ്ങളായി പരിചയക്കാരാണ്. ലക്ഷ്മിയെ ആശുപത്രിയില്‍നിന്നു വിട്ടാല്‍ പള്ളുരുത്തിയിലെ അഗതിമന്ദിരത്തിലേക്കു മാറ്റുമെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: