കോഴിക്കോട്: സിപിഎമ്മില്‍ നിന്നും അണികളാരും കൊഴിഞ്ഞു പോകില്ലെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. പാര്‍ട്ടി അടിസ്ഥാന നയങ്ങളില്‍ നിന്നും വ്യതിചലിച്ചിട്ടില്ല. കണ്ണൂരില്‍ നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണു വിഎസിന്റെ പ്രതികരണം.
ഓണാഘോഷ പരിപാടികള്‍ പാര്‍ട്ടി നടത്തിയത് അണികളെ പിടിച്ചു നിര്‍ത്താനുള്ള തന്ത്രമായിട്ടല്ലെന്നും വിഎസ് പറഞ്ഞു. കൊയിലാണ്ടി മുന്‍ ഏരിയ സെക്രട്ടറി എന്‍.വി. ബാലകൃഷ്ണന് പാര്‍ട്ടി വിരുദ്ധനല്ലെന്നും വിഎസ് പറഞ്ഞു. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ വെറും കുപ്രചാരണങ്ങളാണെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.
സിപിഎം തരംതാഴ്ത്തിയ എന്‍.വി.ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു വി.എസ്. ബാലകൃഷ്ണന് രചിച്ച മതം ലൈംഗികത മൂലധനം പരിസ്ഥിതി എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്യുന്നതിനാണ് വി.എസ്.അച്യുതാനന്ദന് കോഴിക്കോട് എത്തിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പുസ്തക പ്രകാശനം ചെയ്യാന്‍ നേരത്തെ വിസമ്മതിച്ചിരുന്നു.
അതിനിടെ പുസ്തക പ്രകാശനം നടക്കാനിരിക്കെ ബാലകൃഷ്ണനെതിരെ കൊയിലാണ്ടിയില്‍ ലഘുലേഘ ഇറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: