അനന്തു തലവൂര്‍
പത്തനാപുരം: വനംവകുപ്പിന്റെ ആഭിമുഖ്യത്തിലുളള ശബരി കുടിവെള്ള പദ്ധതി പാതിവഴിയില്‍ നിലച്ചു. ലക്ഷങ്ങള്‍ ചിലവഴിച്ച് പണിപൂര്‍ത്തിയായ കെട്ടിടവും കുളവും കാടുമൂടി.
മൂന്നുവര്‍ഷം മുമ്പ് വനംമന്ത്രിയായിരിക്കെ കെ.ബി.ഗണേശ് കുമാറാണ് ഒരു കുപ്പിക്ക് 10 രൂപ നിരക്കില്‍ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി പദ്ധതി ആവിഷ്കരിച്ചത്. പിറവന്തൂര്‍ പഞ്ചായത്തിലെ കടശ്ശേരിയില്‍ വനം വകുപ്പിന്റെ സ്ഥലത്താണ് പദ്ധതി ആരംഭിച്ചത്. പതിനഞ്ച് ലക്ഷം രൂപയായിരുന്നു ആദ്യഗഡുവായി അനുവദിച്ചത്.
2012 ഒക്ടോബര്‍ 27ന് തറക്കല്ലിട്ട പദ്ധതിയുടെ കെട്ടിടനിര്‍മ്മാണവും അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഒരുവര്‍ഷം മുമ്പ് പൂര്‍ത്തിയായി. ഇതിനിടെ ഗണേശ്കുമാറിന് മന്ത്രി സ്ഥാനം നഷ്ടമായതോടെ പദ്ധതിയുടെ ശനിദശയും തുടങ്ങി.
രണ്ടാംഘട്ടമായി മെഷീനറികള്‍ വാങ്ങുന്നതിനുള്ള പണം വനംവകുപ്പ് അനുവദിച്ചില്ല. ഇതോടെ പദ്ധതി മുടങ്ങിയ നിലയിലാണ്. കുളങ്ങളും കെട്ടിടനിര്‍മ്മാണവും പൂര്‍ത്തിയായ പദ്ധതിക്ക് മെഷീനറികള്‍ കൂടി ഇറക്കുമതി ചെയ്താല്‍ നല്ല ലാഭത്തില്‍ പ്രവര്‍ത്തിക്കാമെന്നിരിക്കെയാണ് ഭരണാധികാരികള്‍ തുടര്‍നടപടികളെടുക്കാതെ നിസംഗത തുടരുന്നത്. കുപ്പിവെളള വില്പന കുത്തകയാക്കിയ ചില വന്‍കിട കമ്പനികളില്‍ നിന്നും പദ്ധതിക്ക് എതിര്‍പ്പുണ്ടായതിനാലാണ് തുടര്‍നടപടികള്‍ എടുക്കാത്തതെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: