ആലപ്പുഴ: എസ്എന്‍ഡിപിക്കെതിരെ സിപിഎം നടത്തുന്ന കുപ്രചരണങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കുമെതിരെ വിപുലമായ പ്രചരണ പരിപാടികള്‍ നടത്താന്‍ ഇന്ന് കൊല്ലത്ത് നടക്കുന്ന എസ്എന്‍ഡിപി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനമുണ്ടാകും. സിപിഎം ഉള്‍പ്പടെ ആരുടെയും ഭീഷണിക്ക് വഴങ്ങേണ്ടെന്നാണ് എസ്എന്‍ഡിപി നിലപാട്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് സംബന്ധിച്ച ചര്‍ച്ചകളും ഇന്നുണ്ടാകുമെന്ന് അറിയുന്നു.
യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ പിന്നീട് വിവിധ താലൂക്ക് യൂണിയനുകളിലെ ഭാരവാഹികളുടെ യോഗം ഈ മാസം അവസാനം ചേരും. തുടര്‍ന്ന ശാഖാതലങ്ങളില്‍ വരെ വിശദീകരണ യോഗങ്ങള്‍ നടത്തും. ശ്രീനാരായണ ഗുരുവിനെ കുരിശിലേറ്റുന്ന പ്ളോട്ടുകള്‍ വരെ പ്രദര്‍ശിപ്പിച്ച് അവഹേളിച്ച സിപിഎം നിലപാടിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്കും രൂപം നല്‍കും.
കഴിഞ്ഞ കുറച്ചു നാളുകളായി സിപിഎം നേതാക്കള്‍ എസ്എന്‍ഡിപിയെ അവഹേളിക്കുന്നതിന്റെ തുടര്‍ച്ചയാണ് ഇത്തരം നടപടികളെന്നാണ് യോഗ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ശ്രീനാരായണഗുരുവിനെ അവഹേളിക്കുന്ന സിപിഎം നിലപാടുകള്‍ക്കെതിരെ ദേശവ്യാപക പ്രചാരണം നടത്തും. ഗുരുവിന്റെ രചനകളും പ്രഭാഷണങ്ങളും ഗുരുവിന്റെ സന്ന്യാസ ശിഷ്യരുടെ രചനകളും ഉള്‍പ്പെടുത്തിയാകും പ്രചരണം നടത്തുക.
കഴിഞ്ഞ ഇടതു‘ഭരണകാലത്ത് സംഘടിത മതന്യൂനപക്ഷങ്ങള്‍ക്ക് അനര്‍ഹമായി നല്കിയ ആനുകൂല്യങ്ങളുടെ കണക്കുകള്‍ പ്രസിദ്ധപ്പെടുത്തും. ഇനി മുതല്‍ രാഷ്ട്രീയ നേതാക്കളെ എസ്എന്‍ഡിപി യോഗത്തിന്റെ ചടങ്ങുകളിലേക്ക് ക്ഷണിക്കില്ല. ചതയ ദിനത്തില്‍ എസ്എന്‍ഡിപിയുടെ പരിപാടിയില്‍ പങ്കെടുത്ത് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് എസ്എന്‍ഡിപി നേതൃത്വത്തെ അവഹേളിച്ചതാണ് പുനര്‍വിചിന്തനത്തിന് കാരണം. ഇടതുപക്ഷ രാഷ്ട്രീയ നേതാക്കളാണ് എസ്എന്‍ഡിപി വേദികള്‍ ഇക്കാലങ്ങളില്‍ കൂടുതലായി കയ്യടക്കിയിരുന്നത്.
അതിനിടെ സിപിഎം നടപടിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കണമെന്ന് വികാരം താലൂക്ക് യൂണിയന്, ശാഖാതല നേതാക്കള്‍ക്കിടയിലും സാധാരണ സമുദായ പ്രവര്‍ത്തകര്‍ക്കിടയിലും ശക്തമാണ്. ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറച്ച പ്ളോട്ട് പ്രദര്‍ശിപ്പിച്ച് അവഹേളിച്ച സിപിഎമ്മിനെതിരെ പല സ്ഥലങ്ങളിലും ശക്തമായ പ്രതിഷേധ പരിപാടികള്‍ നടന്നത് ഇത് വ്യക്തമാക്കുന്നു. യോഗ നേതൃത്വത്തിന്റെ ആഹ്വാനമില്ലാതെയാണ് പലയിടങ്ങളിലും പ്രതിഷേധ പരിപാടികള്‍ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: