ഇടുക്കി: കേരളത്തിലെ നാട്ടാനകളെ രജിസ്റ്റര്‍ ചെയ്യണമെന്നുള്ള സുപ്രീം കോടതിയുടെ ഉത്തരവ് അട്ടിമറിക്കാന്‍ ശ്രമം. ഓരോ ജില്ലകളിലും കളക്ടര്‍ ചെയര്‍മാനായുള്ള കമ്മറ്റിക്ക് മുമ്പാകെ ആറാഴ്ചയ്ക്കുള്ളില്‍ ആനകളെ രജിസ്റ്റര്‍ ചെയ്യണമെന്നാണ് സുപ്രീംകോടതി ഉത്തരവിറക്കിയത്. ഉത്തരവിറങ്ങി മൂന്നാഴ്ച കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് ഒരു നടപടിക്രമവും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
ജില്ലാകളക്ടര്‍മാര്‍ അധ്യക്ഷനായുള്ള സമിതിയില്‍ കേന്ദ്ര മൃഗ ക്ഷേമ ബോര്‍ഡ് പ്രതിനിധി, ജില്ലാ പോലീസ് മേധാവി, മുഖ്യ മൃഗസംരക്ഷണ ഓഫീസര്‍, ആനയുടമ പ്രതിനിധികള്‍, ജന്തുദ്രോഹ നിവാരണ സംഘടന അംഗം, എന്നിവരെ ഉള്‍പ്പെടുത്തണം. ഒരാഴ്ച മുന്‍പ് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് കേരളത്തിലെ 14 ജില്ലകളിലേക്കുമുള്ള പ്രതിനിധികളുടെ പട്ടിക ചീഫ് സെക്രട്ടറിക്ക് കൈമാറിയിരുന്നു. എന്നാല്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസ് ഇത് ഫയലില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.
ഇതേ രീതി തുടര്‍ന്നാല്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ച സമയത്തിനുള്ളില്‍ ജില്ലകള്‍ തോറും ആന രജിസ്ട്രേഷനുള്ള കമ്മറ്റി വിളിക്കാന്‍ സാധിക്കില്ല. ഉത്സവകാലം ആരംഭിക്കാനിരിക്കെ ആന രജിസ്ട്രേഷന് വൈകുന്നത് ആനകളെ ഉപയോഗിച്ച് ക്ഷേത്ര ചടങ്ങുകള്‍ നടത്തുന്നതിന് തടസമാകും.
ആനയെ പങ്കെടുപ്പിച്ചുള്ള ഉത്സവ ചടങ്ങുകള്‍ക്ക് തടസം നേരിടുമെന്ന് അറിയാമായിട്ടും ചീഫ് സെക്രട്ടറി പുലര്‍ത്തുന്ന മൗനം ദുരൂഹമാണ്. തൃശൂരില്‍ മാത്രം പേരിനൊരു യോഗം നടന്നെങ്കിലും മറ്റൊരു ജില്ലകളിലും ആന രജിസ്ട്രേഷന് ജില്ലാകളക്ടര്‍ അധ്യക്ഷനായുള്ള കമ്മറ്റി വേണമെന്ന് കാര്യം പോലും അറിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: