തിരുവനന്തപുരം: ഇന്ധനവില കുറഞ്ഞിട്ടും യാത്രാനിരക്ക് കുറയ്ക്കാതെ ഗതാഗത വകുപ്പിന്റെ ജനചൂഷണം. സ്വകാര്യ ബസ്സുടമകളെ സഹായിക്കാനുള്ള സര്‍ക്കാരിന്റെ തന്ത്രങ്ങളുടെ ഭാഗമാണിതെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഡീസല്‍ വിലക്കയറ്റമാണ് തങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമെന്ന് പറയാറുള്ള ബസ്സുടമകള്‍ ഇപ്പോള്‍ പുതിയ തന്ത്രവുമായാണ് എത്തിയിരിക്കുന്നത്. ഒരു യാത്രാസീറ്റിന് പ്രതിവര്‍ഷം 2760 രൂപയാണ് സര്‍ക്കാരിന് നികുതി അടയ്ക്കുന്നതെന്നും ഇന്ധനചെലവ് ഗതാഗത സംവിധാനത്തില്‍ വെറും 40 ശതമാനം മാത്രമാണെന്നുമാണ് ഇവരുടെ ഇപ്പോഴത്തെ വാദം.
ബസ് സര്‍വീസ് നഷ്ടത്തില്‍ കലാശിക്കന് കാരണം സര്‍ക്കാര്‍ അധികനികുതി ഈടാക്കുന്നതിനാലെന്നാണ് സ്വകാര്യ ബസ്സുടമകള്‍ പറയുന്നത്. കെഎസ്ആര്‍ടിസി പ്രതിദിനം 4.5 ലക്ഷം ലിറ്റര്‍ ഡീസലാണ് ഉപയോഗിക്കുന്നത്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഇന്ധനവില കുറഞ്ഞതോടെ ദിവസേന 65 ലക്ഷം രൂപയാണ് കെഎസ്ആര്‍ടിസിക്ക് ലാഭം കിട്ടുന്നതെന്ന് അവര്‍ തന്നെ സമ്മതിക്കുമ്പോഴും സ്വകാര്യബസ്സുടമകള് നഷ്ട കണക്കുകള്‍ മാത്രമാണ് നിരത്തുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് കേരളത്തിലെ റോഡുകള്‍ മികച്ച രീതിയില്‍ നവീകരിക്കുകയും അത്യാധുനിക സാങ്കേതികവിദ്യയിലൂടെ കൂടുതല്‍ ഇന്ധനക്ഷമതയുള്ള വാഹനങ്ങള്‍ പുറത്തിറങ്ങുകയും ചെയ്തതോടെ നിരക്കുകുറച്ചാലും പൊതുഗതാഗതം ലാഭകരമായി തുടരാനാകും. ഈ സത്യം മറച്ചുവച്ചാണ് യാത്രാനിരക്ക് കുറയ്ക്കുന്നതിനെ സ്വകാര്യ ബസ്സുടമകള്‍ എതിര്‍ക്കുന്നത്.
2014 ല്‍ ഇന്ധന വില ഉയര്‍ന്നപ്പോള്‍ നിരക്കുവര്‍ധന ആവശ്യപ്പെട്ട് ബസ്സുടമകള്‍ വീണ്ടും രംഗപ്രവേശനം ചെയ്തു. ഒരു കിലോമീറ്റര്‍ ദൂരം സര്‍വീസ് നടത്താന്‍ 37.29 രൂപ ചെലവ് വരുന്നെന്നും നിരക്ക് കൂട്ടിയില്ലെങ്കില്‍ വ്യവസായം തകരുമെന്നും ഇവര്‍ മുറവിളി കൂട്ടി. തുടര്‍ന്ന് വീണ്ടും യാത്രാനിരക്ക് കുത്തനെ ഉയര്‍ത്തി. മിനിമം ചാര്‍ജ്ജ് ആറില്‍ നിന്ന് ഏഴു രൂപയാക്കി. കിലോമീറ്റര്‍ ചാര്‍ജ്ജ് 58 പൈസ എന്നത് 64 പൈസയാക്കി ഉയര്‍ത്തി. സൂപ്പര്‍ ക്ലാസുകളുടെ മിനിമം ചാര്‍ജ്ജ് 10 രൂപയുമാക്കി സര്‍ക്കാര്‍ സ്വകാര്യന്മാരുടെ മുന്നില്‍ മുട്ടുമടക്കി. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ധന വില കുത്തനെ താഴ്ന്നു. 63.32 രൂപയില്‍ നിന്ന് ഡീസല്‍ വില ഇപ്പോള്‍ ലിറ്ററിന് 48.84 രൂപയായി കുറഞ്ഞിട്ടും യാത്രാനിരക്ക് കുറയ്ക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ പോലുമില്ല.
സര്‍വീസ് ചെലവിനെ കുറിച്ച് നാറ്റ്പാക്കും വരുമാനത്തെ കുറിച്ച് ബസ്സുടമകളും നല്കുന്ന വിവരണം ഈ രംഗത്തെ തട്ടിപ്പ് വ്യക്തമാക്കുന്നു. ഒരു കിലോമീറ്റര്‍ സര്‍വീസ് നടത്തുന്നതിന് 21.86 രൂപ ചെലവ് വരുമെന്നാണ് നാറ്റ്പാക് സര്‍ക്കാരിനു നല്കിയ കണക്കിലുള്ളത്. സ്വകാര്യ ബസ്സുടമകള്‍ പറയുന്ന കണക്കുപ്രകാരം 250 കിലോമീറ്റര്‍ സര്‍വീസ് നടത്തുന്ന ബസില്‍ നിന്ന് ഒരു കിലോമീറ്ററിന് ശരാശരി കിട്ടുന്ന വരുമാനം 22.17 രൂപയാണ്. ഇത്തരത്തില്‍ പരസ്പരം പൊരുത്തപ്പെടാത്ത കണക്കുകളാണ് നാറ്റ്പാക്കും ബസ്സുടമകളും നിരത്തുന്നത്.
ബസ് സര്‍വീസ് നഷ്ടത്തിലാണെന്ന് പരിതപിക്കുന്ന സ്വകാര്യ ബസ്സുടമകള്‍ ഓരോ വര്‍ഷവും ബസ്സുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് പൊതുഗതാഗത സംവിധാനത്തെ തകര്‍ക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ്. 2000 ല്‍ കേരളത്തില്‍ 10,214 സ്വകാര്യബസ്സുകളാണ് സര്‍വീസ് നടത്തിയതെങ്കില്‍ 2011 ആയപ്പോഴേക്കും അത് 17,444 ആയി ഉയര്‍ന്നു. കെഎസ്ആര്‍ടിസി നഷ്ടത്തിലെന്ന് നിലവിളിച്ച് എണ്ണിയാലൊടുങ്ങാത്തത്ര ഷെഡ്യൂളുകള്‍ വെട്ടികുറച്ചു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഈയിനത്തില്‍ മാത്രം നഷ്ടം 846 കോടി രൂപയാണ്. കെഎസ്ആര്‍ടിസി നഷ്ടത്തില്‍ ഓടേണ്ടത് സ്വകാര്യ ബസ്സുടമകളുടെ ആവശ്യമാണ്. നിരക്ക് വര്‍ധനയ്ക്കായി സമരത്തിനിറങ്ങുമ്പോള്‍ പൊതുഗതാഗത വകുപ്പിന്റെ പിന്തുണ അവര്‍ക്ക് വേണം. 2015 ഏപ്രിലില്‍ ഡീസലിന് പത്തുരൂപയോളം വിലക്കുറവുണ്ടായപ്പോള്‍ യാത്രാക്കൂലി കുറയ്ക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നു. നിരക്ക് വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്തത് രാമചന്ദ്രന് കമ്മറ്റിയാണെന്നും കുറയ്ക്കാനും കമ്മറ്റിയുടെ അനുമതി വേണമെന്നുമാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ നിലപാട്.
മുന്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ബിനാമി പേരുകളിലും ഇവരുടെ ബന്ധുക്കളുടെ പേരിലും നിരത്തിലോടുന്ന സ്വകാര്യബസ്സുകള്‍ക്ക് കൊള്ളലാഭം കൊയ്യാന്‍ അവസരമുണ്ടാക്കുകയെന്ന കടമയാണ് സര്‍ക്കാര്‍ നിര്‍വഹിക്കുന്നത്. ഇപ്പോഴിതാ സ്വകാര്യബസ്സുകളുടെ പെര്‍മിറ്റ് കാലാവധി 15 വര്‍ഷമെന്നത് 20 വര്‍ഷമാക്കുകയെന്ന ഇക്കൂട്ടരുടെ ആവശ്യവും സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: