ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് കേരള പ്രദേശ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ 15ന് പട്ടയവകാശ കളക്ട്രേറ്റ് മാര്‍ച്ച് നടത്തും. കെ.സി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും.
കടലോര, കായലോര മേഖലയില്‍ പരമ്പരാഗതമായി താമസിച്ചു വരുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഇപ്പോഴും പട്ടയം ലഭിച്ചിട്ടില്ല. മത്സ്യത്തൊഴിലാളി ഭവനം, ടോയ്ലറ്റ്, മറ്റ് അടിസ്ഥാന സൗകര്യം എന്നിവ പട്ടയം ഇല്ലാത്ത കാരണത്താല്‍ ലഭിക്കുന്നില്ലെന്ന് യോഗം കുറ്റപ്പെടുത്തി. പുതുക്കിയ മണ്ണെണ്ണ പെര്‍മിറ്റ് അടിയന്തിരമായി വിതരണം ചെയ്യുക, ജില്ലയില്‍ ആവശ്യമായ സ്ഥലങ്ങളില്‍ പുലിമുട്ടോടുകൂടിയ കടല്‍ഭിത്തി നിര്‍മ്മിക്കുക, ഉള്‍നാടന്‍ ജലാശയങ്ങളിലെ പോള നീക്കം ചെയ്യുക, കായല്‍ കയ്യേറുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം മുന്നോട്ട് വെച്ചു.
ജില്ലാ പ്രസിഡന്റ് എ. കെ. ബേബി അധ്യക്ഷത വഹിച്ചു. ഐ ഗ്രൂപ്പിന് ആധിപത്യമുള്ള മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് എ ഗ്രൂപ്പുകാരനായ മന്ത്രി ഭരിക്കുന്ന വകുപ്പിനെതിരെ സമര രംഗത്തെത്തിയത് ഗ്രൂപ്പ് താല്‍പ്പര്യത്തെ തുടര്‍ന്നാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: