മണ്ഡോദരി രാവണനെ നോക്കി പറഞ്ഞു. നാഥാ, ഇതെന്തൊരു നീതികേടാണ്. അരുതാത്ത കാര്യങ്ങള്‍ ആലോചിക്കുകയോ പ്രവൃത്തിക്കുകയോ ചെയ്യാതെ അവയെ ത്യജിക്കുക. അന്യ വീട്ടില്‍താമസിക്കുകയും രാപ്പകലില്ലാതെ രാക്ഷസികളുടെ പരുഷവചനം ശ്രവിക്കുകയും ചെയ്യുന്നതിന്നിടയില്‍ പാതിവ്രത്യ വ്രതത്തോടുകൂടി ദീനയും ദുഃഖിതയുമായിക്കഴിയുന്ന സീത വളരെ വശംകെട്ടിരിക്കുകയാണ്.
വിവിധ വര്‍ഗത്തില്‍പെട്ട ദേവ, രാക്ഷസ ഗന്ധര്‍വ, അപ്സരാദി വര്‍ഗ്ഗങ്ങളിലെ- സുന്ദരികളായ സ്ത്രീകള്‍ നിനക്ക് വശംവദരാണല്ലൊ? പരദാരങ്ങളെ പരിഗ്രഹിക്കരുതെന്ന് പലമഹാന്മാരും മാത്രമല്ല പതിവ്രതയായ ഞാനും അങ്ങയോട് പലതവണ പറഞ്ഞിട്ടുള്ളതല്ലേ? നികൃഷ്ടവും നിന്ദ്യവുമായ ഈ ജീവിതരീതി എന്തിനാണ് അങ്ങ് തുടരുന്നത്. ഇത് നമ്മുടെ നിലയ്ക്കും വിലയ്ക്കും യോജിച്ചതാണോ മഹാവീരനായ രാവണന് പെണ്കള്ളനും സ്ത്രീലമ്പടനും ആണെന്ന ദുഷ്കീര്‍ത്തി വളര്‍ത്താനല്ലാതെ മറ്റെന്താണ് ഇത്തരം പ്രവൃത്തികള്‍ കൊണ്ടുള്ള നേട്ടം.
ഇത്രയും പറഞ്ഞ് മണ്ഡോദരി സീതയോടായി പറഞ്ഞു. മകളെ സീതാദേവി നിന്റെ ഈ ദയനീയാവസ്ഥയില്‍ ഞാന്‍ അനുശോചിക്കുന്നു. സ്ത്രീകളുടെ അബലത്വവും അസ്വാതന്ത്ര്യവുമാണ് ഇതിനെല്ലാം പ്രധാന കാരണം. അതിനെ പുരുഷന്മാര് ചൂഷണം ചെയ്ത് സ്ത്രീജനങ്ങള്‍ക്ക് ഭൂഷണമുണ്ടാക്കുന്നു. പുത്രി ഞാന്‍ നിനക്ക് എത്രയുംവേഗം പ്രിയ സമാഗമത്തിന് ഇടവരട്ടെയെന്ന് ആശംസിക്കുന്നു. നിനക്ക് മംഗളം ഭവിക്കട്ടെ.
ഇത്രയും പറഞ്ഞ് മണ്ഡോദരി സ്ത്രീസഹജമായ ലാളിത്യത്തോടും സന്ദര്ഭാനുചിതമായ ഗാംഭീര്യത്തോടുംകൂടി അന്ത:പുരാഭിമുഖമായി നടന്നകന്നു. രാവണന് രാക്ഷസ സ്ത്രീകളെ വിളിച്ച് ഭയപ്പെടുത്തിയോ പറഞ്ഞ് വശപ്പെടുത്തിയോ തന്റെ ഇംഗിതത്തിന് സീതയെ വശംവദയാക്കണമെന്നും രണ്ടു മാസത്തിനകം തന്റെ ഇംഗിതം നടക്കാതെ വന്നാല്‍ കൊന്നുകളയുമെന്നും സീത കേള്‍ക്കെ അവരോട് പറഞ്ഞശേഷം കൃത്രിമഗാംഭീര്യം നടിച്ചുകൊണ്ട് മണ്ഡോദരിയുടെ പിന്നാലെ അന്ത:പുരത്തിലേക്ക് പോയി.
രാവണ നിര്‍ദ്ദേശമനുസരിച്ച് രാക്ഷസികള്‍ സീതക്കു ചുറ്റുമിരുന്ന് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. രാവണനും തുടര്‍ന്ന് രാക്ഷസികളും പറഞ്ഞ വാക്കുകള്‍ കൂരമ്പുകള്‍പോലെ അവളുടെ ഹൃദയം പിളര്‍ന്നു. സീതക്ക് അസ്വാസ്ഥ്യം വര്‍ദ്ധിച്ചെങ്കിലും എല്ലാം സഹിച്ചു. കുറെനേരം ഭീഷണിപ്പെടുത്തിയ ശേഷം ആ രാക്ഷസസ്ത്രീകള്‍ അങ്ങുമിങ്ങും നീണ്ടുനിവര്‍ന്നു കിടന്ന് ഉറക്കമായി. ശല്യക്കാരികള് ഉറക്കമായപ്പോള്‍ സീത ചിന്തിക്കാന്‍ തുടങ്ങി. ചിന്തകള്‍ മനോവേദനയെ ഇരട്ടിപ്പിച്ചു.
അശരണയായ ദേവി ദീനദീനം വിലപിക്കാന്‍ തുടങ്ങി. ആ സമയത്ത് വിഭീഷണ പുത്രിയായ ത്രിജട സീതയ്ക്ക് സാന്ത്വനം നല്കി. ധര്‍മ്മജ്ഞ എന്നുകൂടി പേരുള്ള അവള് സീതയെ ഓരോന്നു പറഞ്ഞ് സമാധാനിപ്പിച്ചു. കൂട്ടത്തില്‍ താന്‍ കണ്ട സ്വപ്നത്തെപ്പറ്റിയും അവള് വിശദീകരിച്ചു. ഐരാവതത്തിലേറി രാമലക്ഷ്മണന്മാര് ലങ്കയെ ദഹിപ്പിച്ചതായും രാവണനെ നിഗ്രഹിച്ചതായും അവള് സ്വപ്നം കണ്ടതായി സീതയെ അറിയിച്ചു. ശരവര്ഷത്താല് ഉണ്ടായ അഗ്നിസ്ഫുലിംഗങ്ങളും സഹജസചിവസുതന്മാരുമായി രാവണന് ചാണകക്കുഴിയില്‍ മുങ്ങിത്താഴുന്നതും വിഷ്ണുഭക്തനായ വിഭീഷണന് രാമന്റെ പാദസേവ നടത്തുന്നതായും താന്‍ കണ്ടതായി ത്രിജട സീതയോട് വിശദീകരിച്ചു. ശുഭസൂചകങ്ങളായ പല വാക്കുകളാലും സീതയെ സമാധാനിപ്പിച്ച ശേഷം ത്രിജട തിരിച്ചുപോയി.
കാവല്‍ക്കാരികള്‍ എല്ലാവരും ഉറങ്ങിയിട്ടും സീത ദുഃഖത്തോടെ ഉണര്‍ന്നിരുന്നു. ഉറങ്ങാനുള്ള ഒരു മാനസികാവസ്ഥയോ സാഹചര്യമോ ആയിരുന്നില്ല സീതയുടേത്. സീത ഒറ്റക്കായപ്പോള്‍ തന്റെ ആത്മകഥ ആലോചിക്കാന്‍ തുടങ്ങി. തന്റെ ബാല്യം യൗവനാരംഭം, സ്വയംവരം, അയോദ്ധ്യാവാസം, വനയാത്ര, പഞ്ചവടിയിലെ ജീവിതം ഇങ്ങനെ ഓരോന്നോരോന്നായി സീത ആലോചിക്കാന്‍ തുടങ്ങി. മനസ്സിന്റെ ചഞ്ചലാവസ്ഥ നിമിത്തം അവളുടെ ചിന്തകള്‍ വാക്കുകളായി പുറത്തുവന്നു. രാവണന് തന്നെ അപഹരിച്ച് ലങ്കയില്‍ കൊണ്ടുവന്നതും അതുമൂലം താനിപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുഃഖങ്ങളും മാത്രമല്ല തന്റെ പ്രാണനാഥനും അനുജനും തന്നെക്കാണാഞ്ഞ് എന്തായിരിക്കും ചെയ്തുകൊണ്ടിരിക്കുന്നതെന്നും മറ്റുമുള്ള ചിന്തകള്‍ സീതാഹൃദയത്തില്‍ നിന്നും വാക്കുകളായി അന്തരീക്ഷത്തില്‍ ലയിച്ചു.
ഇവയെല്ലാം ശ്രദ്ധാപൂര്‍വം ശ്രവിച്ച് ശിംശപവൃക്ഷശാഖയില് മറഞ്ഞിരുന്ന മാരുതി സീതക്കുമാത്രം കേള്‍ക്കാവുന്ന തരത്തില്‍ പതുക്കെ പറയാന്‍ തുടങ്ങി. ദശരഥന് നാല് പുത്രന്മാരുണ്ടായിരുന്നെന്നും, പിതാവിന്റെ ആജ്ഞയനുസരിച്ച് ഭാര്യയോടും അനുജനായ ലക്ഷ്മണനോടുമൊന്നിച്ച് വനത്തില്‍ വസിച്ചുവരവെ. കപടസന്യാസിയുടെ വേഷത്തില്‍ രാവണന് അപഹരിച്ചെന്നും സീതാപഹരണാനന്തരമുള്ള രാമവൃത്താന്തവും ജടായുമോക്ഷം, കബന്ധഗതി, ശബരീസപര്യ, സുഗ്രീവസഖ്യം, ബാലീവധം, വാനരന്മാരുടെ സീതയെ അന്വേഷിച്ചുള്ള യാത്ര, സമ്പാതി സന്ദര്‍ശനം, ഹനുമാന്റെ സമുദ്രതരണം, ലങ്കാ ലക്ഷ്മീസംഗമം, സീതാവലോകനം ഇതെല്ലാം ഹനുമാന് വ്യക്തമായും സ്പഷ്ടമായും വിവരിച്ചു. സീതാപഹരണത്തിന് ശേഷമുള്ള അനുബന്ധ വിവരണം കൂടി കേട്ടപ്പോള്‍ സീത ശ്രദ്ധയോടെ നാലുപാടും നോക്കി. അവര്‍ക്ക് ആരേയും കാണാന്‍ സാധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: