കൊല്ലം: ശ്രീകൃഷ്ണജയന്തി ആഘോഷിച്ചതില്‍ സിപിഎമ്മില്‍ നേതാക്കള്‍ തമ്മില്‍ കടുത്ത അഭിപ്രായവ്യത്യാസമെന്ന് സൂചന. പാര്‍ട്ടി ഇതുവരെ ഇത്തരം മതപരമായ ആഘോഷങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. സംഘടനാപരമായ ധാരാളം പ്രശ്നങ്ങള്‍ നിലനില്‍ക്കെ പാര്‍ട്ടി ശ്രീകൃഷ്ണജയന്തി ദിവസം സംഘടിപ്പിച്ച പരിപാടി ബിജെപിക്ക് വളരാനുള്ള അവസരമാണ് ഒരുക്കിയതെന്നുള്ള ആക്ഷേപവുമായാണ് ഒരു വിഭാഗം രംഗത്തെത്തിയത്.
കണ്ണൂരിലെ പ്രാദേശികവിഷയങ്ങളെ സംസ്ഥാന തലത്തില്‍ എത്തിക്കുന്ന കണ്ണൂര്‍ ലോബിക്കെതിരെയും ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങളായി സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന ശ്രീകൃഷ്ണജയന്തി സിപിഎം ആഘോഷിക്കേണ്ട കാര്യമില്ലെന്നാണ് ഈ വിഭാഗത്തിന്റെ നിലപാട്. പാര്‍ട്ടി പ്രത്യയശാസ്ത്രത്തില്‍ നിന്നു പിന്നോട്ട് പോകുന്നത് നിലനില്‍പ്പിനെ തന്നെ കാര്യമായി ബാധിക്കുമെന്നാണ് ഇവരുടെ അഭിപ്രായം. ജനങ്ങള്‍ ചോദിക്കുന്ന ചോദ്യത്തിന് മറുപടിയില്ലാതെ വരികയാണ്. ഈ ആക്ഷേപവുമായി രംഗത്തുവന്നത് മുതിര്‍ന്ന അംഗങ്ങളാണെന്നതും ശ്രദ്ധേയമാണ്.
ദീര്‍ഘകാലം പ്രവര്‍ത്തിച്ചവര്‍ പാര്‍ട്ടി ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ കള്ളത്തരമായിരുന്നോ എന്നും ചോദിക്കുന്നുണ്ട്. എല്ലാ മതആഘോഷങ്ങളും നടത്താന്‍ സിപിഎമ്മിന് സാധിക്കുമോയെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയിലെ അടിസ്ഥാന ഹിന്ദുവോട്ടുകളില്‍ ഭിന്നിപ്പ് ഉണ്ടാക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്കുന്നു. ഓണം കഴിഞ്ഞ് ആഘോഷം സംഘടിപ്പിച്ചതു തന്നെ തെറ്റായിരുന്നുവെന്നാണ് ഇവരുടെ വാദം.
ശ്രീകൃഷ്ണജയന്തി ശോഭായാത്ര സംഘടിപ്പിച്ച സിപിഎം പൊതുജനങ്ങളുടെ മുന്നില്‍ അപഹാസ്യരായതായാണ് പൊതുവെയുള്ള വിലയിരുത്തല്‍. എല്ലാ ലോക്കല്‍ കമ്മറ്റികളും ബ്രാഞ്ച് കമ്മറ്റികളും ഘോഷയാത്രകള്‍ സംഘടിപ്പിക്കണമെന്നായിരുന്നു സിപിഎം സംസ്ഥാന തലത്തില്‍ നല്കിയ നിര്‍ദ്ദേശം. കുന്നത്തൂര്‍ താലൂക്കിന്റെ ചുരുക്കം ചില സ്ഥലങ്ങളില്‍ മാത്രം ഘോഷയാത്രകള്‍ സംഘടിപ്പിക്കാനേ സിപിഎമ്മിന് സാധിച്ചുള്ളു. കുട്ടികളുടെ കുറവുമൂലം പലയിടത്തും നടന്ന പരിപാടി ഫലത്തില്‍ മുതിര്‍ന്നവരുടെ പ്രകടനമായിരുന്നു. പ്രദേശത്ത് ബാലഗോകുലത്തിന്റെ ശോഭായാത്ര തടസ്സപ്പെടുത്തി പ്രശ്നമുണ്ടാക്കാനായിരുന്നു സിപിഎമ്മിന്റെ ശ്രമം.
ഇടതുപക്ഷ പ്രവര്‍ത്തകരുടെ വീടുകളില്‍ നിന്ന് ബാലഗോകുലം നടത്തുന്ന ശോഭായാത്രയില്‍ ആരും പങ്കെടുക്കരുതെന്ന നിര്‍ദ്ദേശം ബ്രാഞ്ച് തലത്തില്‍ നല്‍കിയിരുന്നു. ശോഭായാത്രയില്‍ സംഘര്‍ഷം നടക്കുമെന്ന വ്യാപകമായ പ്രചാരണവും സിപിഎം നടത്തി. എന്നാല്‍ ഇതിനെയെല്ലാം മറികടന്ന് സിപിഎം അനുഭാവികള്‍ അടക്കം ബാലഗോകുലത്തിന്റെ ശോഭായാത്രയില്‍ അണിനിരന്നു. മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി ശോഭായാത്രകള്‍ പൊതുജനം ഏറ്റെടുത്തിരുന്നു. എല്ലാ പ്രദേശത്തും അമ്പാടിക്കണ്ണന്മാരെകൊണ്ട് നിറഞ്ഞപ്പോള്‍ സിപിഎം നടത്തിയ ബദല്‍യാത്ര പ്രഹസനമായി മാറുന്നതായിരുന്നു അനുഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: