അധികാരത്തിലേറി അല്പകാലത്തിനിടയില് ഒട്ടേറെ ജനക്ഷേമകരമായ പദ്ധതികള്‍ പ്രഖ്യാപിച്ച് നടപ്പാക്കാന്‍ നരേന്ദ്രമോദി സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. അതിലെല്ലാം വച്ച് ഏറ്റവും സുപ്രധാനവും സുദൃഢവുമായ പ്രഖ്യാപനമാണ് ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതി നടപ്പാക്കാനുള്ള തീരുമാനം. ഇതിലൂടെ 30ലക്ഷത്തിലധികം വരുന്ന വിമുക്തഭടന്മാര്ക്കും സൈനിക വിധവകള്‍ക്കും നേരിട്ട് ആശ്വാസം ലഭിക്കും. ഈ പദ്ധതി പ്രാവര്‍ത്തികമാകുമ്പോള്‍ അത് നരേന്ദ്രമോദിസര്‍ക്കാരിന്റെ തലപ്പാവില്‍ പൊന്‍തൂവലായി പരിലസിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
2014 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഒരേ റാങ്കിന് ഒരേ പെന്ഷന് നിലവില്‍ വന്നതായി കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീഖറാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. പ്രതിവര്‍ഷം പതിനായിരം കോടി രൂപ അധികചെലവു വരുന്ന പദ്ധതിയാണിത്. മുന്‍കാല പ്രാബല്യത്തോടെ പദ്ധതി നടപ്പാക്കാന്‍ കുടിശിക നല്കാന് മാത്രം 12000 കോടി രൂപയാണ് ചെലവാകുന്നത്.പദ്ധതി സംബന്ധിച്ച വിശദമായ സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
നാലു പതിറ്റാണ്ടായിട്ടുള്ള പ്രശ്നമാണ് വണ്‍ റാങ്ക് വണ്‍ പെന്ഷന് എന്നത്. മാറിമാറിവന്ന സര്‍ക്കാരുകള്‍ പരിഹാരം കാണാതെ വിട്ട പ്രശ്നം. 2014 ഫെബ്രുവരിയില്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞെങ്കിലും എങ്ങനെ നടപ്പാക്കുമെന്നും വ്യവസ്ഥകള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കിയിരുന്നില്ല. മതിയായ തുകയും വകയിരുത്താതെ കേവലം 500കോടി രൂപയാണ് മാറ്റിവെച്ചത്. സൈനികരോടും വിമുക്തഭടന്മാരോടും അവരുടെ കുടുംബങ്ങളോടും ഇത്രയും വലിയ ആദരവ് മറ്റൊരു സര്‍ക്കാരും കാണിച്ചിട്ടില്ല.
പ്രതിരോധമന്ത്രിയും ജന്തര്‍മന്തിറില്‍ സമരത്തിലുണ്ടായിരുന്ന സൈനികരുടെ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തിയ ശേഷമായിരുന്നു പ്രഖ്യാപനം. ജന്തര്‍മന്തിറില്‍ ദിവസങ്ങളായി തുടരുന്ന നിരാഹാര സമരം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം വന്നതോടെ പിന്‍വലിച്ചു. എന്നാല്‍ വിവിധ വിഷയങ്ങളില്‍ തങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്നും സമരം തുടരുന്ന കാര്യത്തില്‍ പിന്നീട് തീരുമാനം സ്വീകരിക്കുമെന്നും സൈനികരുടെ പ്രതിനിധികള്‍ പ്രസ്താവിച്ചിരുന്നു. സ്വയം വിരമിച്ചവരെ പദ്ധതിയില്‍ നിന്നും ഒഴിവാക്കിയതും പെന്ഷന് പുതുക്കുന്നത് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ മാത്രമാക്കുന്നതും കേന്ദ്രസര്‍ക്കാര്‍ പുന:പരിശോധിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
സമരക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണെന്ന് ചിലര്‍ പ്രചരിപ്പിച്ചു. അതിന് നേതൃത്വം നല്‍കിയത് മുന്‍ പ്രതിരോധ മന്ത്രി എ.കെ.ആന്റണിയാണെന്നതാണ് ആശ്ചര്യകരം. അധികാരത്തിലിരുന്നപ്പോള്‍ അഴകൊഴമ്പന്‍ സമീപനം സ്വീകരിച്ച മന്ത്രിയായിരുന്നു എ.കെ.ആന്റണി. വിമുക്തഭടന്മാരെ മാത്രമല്ല അതിര്‍ത്തിയില്‍ പ്രതികൂല കാലാവസ്ഥയോട് മല്ലടിച്ച് കാവല്‍ നില്ക്കുന്ന സൈനികരെപോലും പരിഹസിക്കും വിധമായിരുന്നു ആന്റണിയുടെ പെരുമാറ്റം. ആ ആന്റണിയാണ് അദ്ദേഹത്തിന് സങ്കല്പ്പിക്കാന് പോലും കഴിയാത്ത മികച്ച തീരുമാനമെടുത്ത സര്‍ക്കാരിനെ പരിഹസിക്കാന്‍ തയ്യാറായത്.
സ്വയംവിരമിച്ചവര്ക്ക് ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതിയുടെ ആനുകൂല്യം പ്രഖ്യാപിച്ചില്ലെന്ന പേരിലാണ് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ കാരണമായെടുത്തത്. ഞായറാഴ്ച പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തോടെ ആ ഒരു പഴുതും ഇല്ലാതായി. ഏകാംഗ കമ്മീഷനെ നിശ്ചയിച്ചതിലും അപാകത കണ്ടെത്തിയിരുന്നു. അതിനും പ്രധാനമന്ത്രി വിശദീകരണം നല്കുകയുണ്ടായി. ഒരേ റാങ്ക് ഒരേ പെന്ഷന് ആനുകൂല്യം സ്വയം വിരമിച്ചവര്‍ക്കും ലഭിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കിയത്. ശമ്പള പരിഷ്കരണത്തിനു വേണ്ടിയല്ല ഏകാംഗ കമ്മീഷനെ നിയമിച്ചത്.
പദ്ധതിയിലെ കുറവുകള്‍ കണ്ടെത്താനാണ് കമ്മീഷന്. പദ്ധതി ആരുടെയും സൗജന്യമല്ല. സൈനികരുടെ അവകാശമാണ്. വിമുക്ത ഭടന്മാരുടെ 42 വര്‍ഷമായുള്ള ആവശ്യമാണ് നടപ്പിലാക്കിയത്. കോണ്‍ഗ്രസ് തെറ്റായ പ്രചാരണം നടത്തുകയാണെന്നും സര്‍ക്കാര്‍ വാക്കു പാലിച്ചെന്നും മോദി പറഞ്ഞത് തികഞ്ഞ മനസ്സോടെ വിമുക്തഭടന്മാര് സ്വീകരിക്കുന്നതാണ് കാണാനായത്. സൈനികരോടും വിമുക്തഭടന്മാരോടും തികഞ്ഞ ആദരവും ഭക്തിയും അംഗീകാരവും നല്കുന്ന കക്ഷിയാണ് ബിജെപി. അവരുടെ ഏത് ആവശ്യവും അനുഭാവപൂര്‍വ്വം കാണുന്നതാണ് പാരമ്പര്യവും.
അങ്ങനെയൊരു കക്ഷി അധികാരത്തിലെത്തിയപ്പോള്‍ തന്നെ വണ്‍ റാങ്ക് വണ്‍ പെന്ഷന് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതാണ്. അതിന്റെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാനും യഥാര്‍ത്ഥ അവകാശികള്‍ക്ക് അര്‍ഹിക്കുന്നത് മുഴുവന്‍ നല്‍കാനും ഗൃഹപാഠം അനിവാര്യമായിരുന്നു. അതിനുള്ള കാലതാമസം വാഗ്ദാന ലംഘനമായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിച്ചു. അവരുടെ കെണിയില്‍ വീണ് വിമുക്തഭടന്മാര് സമരത്തിനിറങ്ങരുതായിരുന്നു. ഏതായാലും പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള തീവ്രശ്രമം സര്‍ക്കാര്‍ ആരംഭിച്ച സ്ഥിതിക്ക് പിണക്കങ്ങള്‍ മാറ്റി സര്‍ക്കാരുമായി വിമുക്തഭടന്മാര് സഹകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: