ലണ്ടന്‍: ഏകദിന ക്രിക്കറ്റിലെ രാജാക്കന്മാരാണ് തങ്ങളെന്ന് ഓസ്ട്രേലിയ ഒരിക്കല്‍ കൂടി തെളിയിച്ചു. ടെസ്റ്റ്, ട്വന്റി20 പരമ്പരകളിലെ തിരിച്ചടി ഊര്‍ജമാക്കി ഇംഗ്ലണ്ടിനെതിരേയുള്ള രണ്ടാം ഏകദിന മത്സരവും ഓസ്ട്രേലിയ സ്വന്തമാക്കി. ആദ്യ കളിയും ജയിച്ച ഓസീസ് അഞ്ചു മത്സര പരമ്പരയില്‍ 2-0ന് മുന്നില്‍.
സ്കോര്‍: ഓസ്ട്രേലിയ – 309/7 (49), ഇംഗ്ലണ്ട് – 245 (42.3).
റണ്ണൗട്ടില്‍നിന്നു രക്ഷപെടാന്‍ ഫീല്‍ഡിങ് തടസപ്പെടുത്തിയതിന് പുറത്താകേണ്ടി വന്ന ബെന്‍ സ്റ്റോക്സ് തീപിടിപ്പിച്ച മത്സരം 49 ഓവറാക്കി ചുരുക്കിയിരുന്നു. ബാറ്റിങ്ങിനിടെ കൈവിരലിനു പരുക്കേറ്റ് മടങ്ങേണ്ടിവന്ന ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് പരമ്പര നഷ്ടമാകുമെന്ന വാര്‍ത്ത ജയത്തിലും ഓസീസിന് തിരിച്ചടി. കൈവിരലിന് പൊട്ടലേറ്റ വാര്‍ണര്‍ക്ക് അടുത്ത പരമ്പരയും നഷ്ടമാകും.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന ഓസ്ട്രേലിയ നായകന് സ്റ്റീവന്‍ സ്മിത്ത് (70), മിച്ചല്‍ മാര്‍ഷ് (64), ജോര്‍ജ് ബെയ്ലി (54) എന്നിവരുടെ അര്‍ധശതകങ്ങളും, ഗ്ലെന്‍ മാക്സ്വെല് (49), ഷെയ്ന് വാട്സണ് (39), ജോണ്‍ ബേണ്‍സ് (22) എന്നിവരുടെ പിന്തുണയിലുമാണ് മികച്ച സ്കോറിലേക്ക് നീങ്ങിയത്. ഏഴാമനായിറങ്ങി 31 പന്തില്‍ ഏഴു ഫോറും മൂന്നു സിക്സറുമടക്കം 64 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷ് കംഗാരുക്കളെ മുന്നൂറു കടത്തി. ഈ പ്രകടനം മാര്‍ഷിനെ കളിയിലെ കേമനാക്കി. ഇംഗ്ലീഷ് ഇന്നിങ്സിലെ ഒരു വിക്കറ്റും മാര്‍ഷിന്. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്സ് മൂന്നും, സ്റ്റീവ് ഫിന് രണ്ടും, ആദില്‍ റഷീദ്, മോയിന്‍ അലി എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു.
മറുപടി തുടങ്ങിയ ഇംഗ്ലീഷ് നിരയില്‍ നായകന് ഇയാന്‍ മോര്‍ഗനു (85) മാത്രമാണ് ഓസീസ് ആക്രണം ചെറുക്കാനായത്. ജെയ്സണ്‍ റോയ് (34), ലിയാം പ്ലങ്കറ്റ് (24), ആദം ഹെയ്ല്‍സ് (18) എന്നിവര്‍ക്ക് വലിയ ഇന്നിങ്സ് കളിക്കാനായില്ല. ഓസീസിനായി പാറ്റ് കമ്മിന്‍സ് നാലു വിക്കറ്റെടുത്തു. ഗ്ലെന്‍ മാക്സ്വെല് രണ്ടും, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ കൗള്‍ട്ടര്‍ നൈല്‍, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: