വൈക്കം : ഇരുപതിലധികം കേസുകളില്‍ കോടതിയുടെ വാറണ്ട് നിലനില്‍ക്കുന്ന കുപ്രസിദ്ധ മോഷ്ടാവിനെ വൈക്കം പോലീസ് അതിവിദഗ്ധമായി പിടികൂടി. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലകളിലായി ഇരുപതിലധികം മോഷണക്കേസുകളിലും പത്തിലധികം ക്വട്ടേഷന്‍ കേസുകളിലും പ്രതിയായ മൂത്തേടത്തുകാവ് മുല്ലശ്ശേരി കോളനിയില്‍ അഖില്‍ (ലെങ്കോ -25)നെയാണ് ഇന്നലെ ടി.വി പുരത്തുള്ള വിവാഹവീട്ടില്‍ നിന്ന് പിടികൂടിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കവര്‍ച്ച, എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലെ നിരവധി വാഹനമോഷണങ്ങള്‍, തൃശൂര്‍ ജില്ലയിലെ വിയ്യൂര്‍ ജയിലില്‍വെച്ച് തടവുകാരന്റെ തല തകര്‍ത്തകേസ്, ആലപ്പുഴ ജില്ലയിലെ മുഹമ്മയിലുള്ള ഇലക്ട്രോണിക് ഷോപ്പില്‍ നിന്ന് കമ്പ്യൂട്ടര്‍ മോഷണം എന്നീ കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി തലയാഴം, ടി.വി പുരം, വെച്ചൂര്‍ പ്രദേശങ്ങളില്‍ നിരവധി ക്വട്ടേഷന്‍ ആക്രമണങ്ങള്‍ നടത്തി സമാധാനജീവിതം തകര്ത്തുവരികയായിരുന്നു. ഇന്നലെ സി.ഐ ടോമി സെബാസ്റ്റ്യന്‍ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഷാഡോ പോലീസുകാരായ കെ.നാസര്‍, പി.കെ ജോളി, സി.പി.ഒമാരായ പ്രശാന്ത്, റഫീക്ക്, സജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്യുന്നത്. അരമണിക്കൂറോളം പ്രതി വിവാഹവീടിനെ വിറപ്പിച്ചു. ഏറെ പണിപ്പെട്ടാണ് പോലീസ് ഇയാളെ കീഴ്പ്പെടുത്തിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: