കൊല്ലം:ഡ്യൂട്ടി ചെയ്യുകയായിരുന്നപോലീസുകാരനെ കുത്തിക്കൊന്ന കേസിലെ പ്രതി ആട് ആന്റണിയെ കണ്ടെത്താനായി മൂന്ന് വര്‍ഷമായി നടത്തുന്ന പോലീസിന്റെ തെരച്ചില്‍ ലക്ഷ്യം കണാതെ ഉഴലുന്നു.
2012 മേയ് ആറിന് പാരിപ്പള്ളിയില്‍ ജോലിക്കിടെ കുത്തേറ്റ്മരിച്ച പോലീസുകാരന് മണിയന് പിള്ളയുടെ കൊലപാതകി ആട് ആന്റണിയെ തേടിയുള്ള അന്വേഷണമാണ് എങ്ങുമെത്താതെ പോകുന്നത്. സംഭവം നടന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അഞ്ച് അന്വേഷണ സംഘങ്ങളെ പ്രഖ്യാപിച്ചിട്ടും സംസ്ഥാനത്താകെയും അന്യസംസ്ഥാനങ്ങളിലും അന്വേഷണം നടത്തിയിട്ടും ആട് അന്റണിയുടെ പൊടിപോലും കണ്ടെത്താന്‍ പോലീസിനായില്ല എന്നത് പോലീസിലെ ഒരുവിഭാഗത്തിന്റെ തന്നെ മനോവീര്യത്തെ ബാധിച്ചിട്ടുണ്ട്.
ഏറ്റവുമൊടുവില്‍ നേപ്പാളിലേക്ക് കടന്നിരിക്കാമെന്നാണ് പോലീസ് ഭാഷ്യം. അന്യസംസ്ഥാനങ്ങളില്‍ പോയ അന്വേഷണ ഉദ്യോഗസ്ഥരെല്ലാം മടങ്ങിവരികയും ഇപ്പോള്‍ എല്ലാം അവസാനിച്ച നിലയിലുമാണ്. ആട് ആന്റണിയെക്കുറിച്ചുള്ള അന്വേഷണത്തില്‍ പോലീസിന് ആന്റണിയുടെ നിരവധി ഭാര്യമാരുടെ വിവരം കിട്ടിയതൊഴിച്ചാല്‍ മറ്റൊരു പുരോഗതിയും ഉണ്ടായില്ല. ബോംബെ, മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണ്ണാടക, തിരുച്ചിറപ്പള്ളി, സേലം തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും പോലീസ് അരിച്ചുപെറുക്കുകയുണ്ടായി. കാര്യമായ തുമ്പൊന്നും ലഭിച്ചില്ല. മറ്റ് സംസ്ഥാനത്തെ പോലീസുമായും കേരള പോലീസ് സഹകരിച്ച് തുടരന്വേഷണങ്ങള്‍ നടത്തി. പക്ഷേ അതും ലക്ഷ്യം കാണാതെ പാളുകയായിരുന്നു. ആട് ആന്റണിയുടെ ചെന്നൈയിലെ വീട് പോലീസ് റെയ്ഡ് ചെയ്ത് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് കൊല്ലത്തെത്തിച്ചത്.
കേസിന് നേതൃത്വം നല്കിയ ഉയര്‍ന്ന ഉദ്യോഗസ്ഥരെല്ലാം ശ്രദ്ധേയമായ പങ്കാണ് വഹിച്ചത്. ഏറ്റവുമൊടുവില്‍ സിറ്റി പോലീസ്കമ്മീഷണറായിരുന്ന ദേബേഷ്കുമാര്‍ ബെഹ്റയുടെ തീരുമാനപ്രകാരം ഫേസ്ബുക്ക് പേജും ഇതിനായി തുറന്നെങ്കിലും ലക്ഷ്യം കാണാനായില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
വര്‍ഷങ്ങള്‍ക്കുമുമ്പ് കൊല്ലത്തെ ഒരു പോലീസുകാരനെ കുത്തിക്കൊന്ന് രക്ഷപ്പെട്ട പുട്ടു കുഞ്ഞുമോനെ പിടികൂടാന്‍ ഇതുവരെ പോലീസിനായിട്ടില്ല. പുട്ടുകുഞ്ഞുമോനെ കൊല്ലം നഗരത്തിന്റെ പലഭാഗത്തുവച്ചും പലരും കണ്ട് പോലീസിനെ വിളിച്ചറിയിച്ചിട്ടുണ്ട്. പക്ഷേ കൊല്ലത്തെ പോലീസുമാത്രം അയാളെ കണ്ടില്ല. പുട്ടു കുഞ്ഞുമോനെപ്പോലെയായിരിക്കുന്നു ആട് ആന്റണിയും എന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങിയിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് ആട് ആന്റണി തമിഴ്നാടിന്റെ തെക്കന്ജില്ലകളിലുണ്ടെന്ന നിഗമനത്തില്‍ പോലീസ് ശക്തമായി അന്വേഷണം നടത്തിയിരുന്നു. ഇതിന്റെഅടിസ്ഥാനത്തില്‍ മധുര, നാഗര്‍കോവില്‍, കന്യാകുമാരി, തൂത്തുക്കുടി, തിരുനെല്‍വേലി മേഖലകളില്‍ തെരച്ചില്‍ ശക്തമാക്കി.
ഇയാളുടെ നീക്കങ്ങള്‍ സംബന്ധിച്ച് അവിടെയുള്ള അന്വേഷണ സംഘങ്ങള്‍ക്ക് സൂചനകള്‍ ലഭിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തതിനാല്‍ ഒളിത്താവളം കൃത്യമായി പോലീസിന് കണ്ടെത്താനായില്ല. ഇയാള്‍ വേഷംമാറി യാത്രകള്‍ ചെയ്യുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. എസ്ഐമാരായ എസ്.ജയകൃഷ്ണന്, ജി.ഗോപകുമാര്‍, ധനപാലന് എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്ന് സംഘങ്ങളാണ് തമിഴ്നാട്ടിലെ വിവിധ മേഖലകളില്‍ അന്ന് തെരച്ചില്‍ നടത്തിയത്. ഒപ്പം തന്നെ ആന്ധ്രപ്രദേശ്, കര്‍ണാടക, ഗോവ, മുംബൈ എന്നിവിടങ്ങളിലും പോലീസ് സംഘംപരിശോധനകള് നടത്തി. ആട് ആന്റണിക്കായി പോലീസിന്റെ ഔദ്യോഗിക ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. ഇത് കേരളത്തിലെയും തമിഴ്നാട്ടിലെയും എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ബസ് സ്റ്റാന്‍ഡുകളിലും മറ്റ് പ്രധാനകേന്ദ്രങ്ങളിലും പതിപ്പിച്ചെങ്കിലും ഫലം കാണാത്തത് പൊതുവെ പോലീസിന് നിരാശയുണ്ടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: