റാവല്‍പിണ്ടി: ഭാരതത്തിനെതിരെ ഭീഷണിമുഴക്കി പാക് സൈനിക മേധാവി. എല്ലാത്തരത്തിലുള്ള ആക്രമണത്തെയും നേരിടാന്‍ പാക്കിസ്ഥാന് സൈന്യം സജ്ജമാണെന്നും ഇനിയൊരു യുദ്ധമുണ്ടായാല്‍ ഭാരതത്തിനത് താങ്ങാനാവില്ലെന്നും സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫ്.
അങ്ങനെയൊരു അബദ്ധം ഭാരതത്തിന്റെ ഭാഗത്തു നിന്നുണ്ടായാല്‍ അത് സഹിക്കാനാകാത്ത പ്രത്യാഘാതമുണ്ടാക്കും. റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്ത് 1965ലെ ഭാരത-പാക് യുദ്ധത്തെ അനുസ്മരിക്കുന്ന ചടങ്ങില്‍ സംസാരിക്കവേ ജനറല്‍ ഷെരീഫ് പറഞ്ഞു.
ചെറുതോ വലുതോ ആയ യുദ്ധമുണ്ടായാല്‍ ഒരിക്കലും സഹിക്കാനാകാത്ത മറുപടിയുണ്ടാകുമെന്നും ഷെരീഫ് ഭീഷണി മുഴക്കി. ചെറുതോ വലുയോ ആയ ഏത് യുദ്ധത്തിനും സൈന്യം സജ്ജമായിരിക്കണമെന്ന് കഴിഞ്ഞ ദിവസം ഭാരത സൈനിക മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് പറഞ്ഞതിനു മറുപടിയെന്നോണമാണ് ഷെരീഫിന്റെ പ്രസ്താവന.
അകത്ത് നിന്നോ പുറത്ത് നിന്നോ ഉള്ള ഏതൊരു ഭീഷണി യെയും നേരിടുവാന്‍ തയ്യാറാണെന്നും ഷെരീഫ് പറഞ്ഞു. കശ്മീരില്‍ നിരപരാധികളാണ് അനീതിക്കും അക്രമത്തിനും ഇരയാകുന്നത്. കശ്മീരിനെക്കുറിച്ച് ഒരു പ്രമേയം കൊണ്ടുവന്നാല്‍ സമാധാനമുണ്ടാകില്ല. വിഷയം മാറ്റിവയ്ക്കാനാകില്ല. ഐക്യരാഷ്ട്ര സംഘടനയുടെ പ്രമേയങ്ങളനുസരിച്ചു കശ്മീര്‍ വിഷയം പരിഹരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. കശ്മീരെന്നത് വിഭജനത്തിന്റെ പൂര്‍ത്തിയാക്കാത്ത അജണ്ടയാണെന്നും ഷെരീഫ് പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ സമാധാനം നിലനിര്‍ത്തുന്നതിനുള്ള എല്ലാ പിന്തുണയും ശ്രമങ്ങളും പാക്കിസ്ഥാന് നടത്തും. ചില ദേശവിരുദ്ധ ശക്തികളാണ് ഇതിന് എതിര് നില്‍ക്കുന്നതെന്നും പാക് സൈനിക മേധാവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: