എടത്വ: കുട്ടനാടന്‍ കര്‍ഷകര്‍ രണ്ടാംകൃഷി വിളവെടുപ്പിനൊരുങ്ങുന്നു. എടത്വ കൃഷിഭവന് പരിധിയിലെ വൈപ്പിശേരി, ചുങ്കം, എടച്ചുങ്കം, ദേവസ്വം വരമ്പിനകം ഉള്‍പ്പടെയുള്ള പാടശേഖരങ്ങളിലാണ് രണ്ടാംകൃഷി വിളവെടുപ്പിനോട് അടുക്കുന്നത്. അപ്പര്‍ കുട്ടനാട്ടിലെ രണ്ടാംകൃഷി ഇറക്കിയ പാടശേഖരങ്ങളിലൊക്കെ നെല്‍ച്ചെടികളില്‍ പാലുറച്ച് നെല്ലോല ചുവന്ന് വിളവെടുപ്പിന് തയ്യറാകുന്നു. മുന്‍കാലങ്ങളിലെപോലെ മടവീഴ്ച ഭീഷണിയോ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കെടുതികളോ ഇത്തവണ ഉണ്ടായിട്ടില്ല. അതിനാല്‍ നല്ല വിളവ് ലഭിക്കുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. രണ്ടാഴ്ചയ്ക്കകം വിളവെടുപ്പ് ആരംഭിക്കും. കഴിഞ്ഞ രണ്ടാംകൃഷി മടവീഴ്ചയും പ്രകൃതിക്ഷോഭം മൂലവും നശിച്ചതോടെ അപ്പര്‍കുട്ടനാട്ടിലെ ചെറുതന, വീയപുരം കൃഷി ഭവന് പരിധിയിലെ അച്ചനാരി-കുട്ടങ്കേരി, പ്രയാറ്റേറി-മണിയങ്കേരി, പോച്ച, തേവേരി-കട്ടക്കുഴി ഉള്‍പ്പടെയുള്ള നിരവധി പാടശേഖരങ്ങളില്‍ രണ്ടാംകൃഷി ഇറക്കിയിട്ടില്ല. നെല്ല് സംഭരണവും നെല്ലു വില നല്‍കുന്നതിലും കാലതാമസം ഉണ്ടാകരുതെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: