ആലപ്പുഴ: ശ്രീനാരായണ ഗുരുദേവനെ കുരിശില്‍ തറച്ചും കഴുത്തില്‍ കയറിട്ടും അവഹേളിച്ച സിപിഎം നടപടിയില്‍ പ്രതിഷേധിച്ച് എസ്എന്‍ഡിപിയും യൂത്ത്മൂവ്മെന്റും നടത്തിയ പ്രകടനങ്ങളില്‍ സിപിഎം അണികളുടെ പങ്കാളിത്തമേറെ.
കഴിഞ്ഞ രണ്ടു ദിവസമായി ശാഖായോഗങ്ങളുടെയും താലൂക്ക് യൂണിയനുകളുടെയും നേതൃത്വത്തില്‍ സിപിഎമ്മിനെതിരെ പ്രകടനങ്ങളും സമ്മേളനങ്ങളും വ്യാപകമായി നടക്കുന്നുണ്ട്. ഇവയിലെല്ലാം തന്നെ സിപിഎം അണികളാണ് കൂടുതുല്‍ പങ്കെടുക്കുന്നത്. സിപിഎമ്മുകാരായവര് ഭരണ നേതൃത്വത്തിലുള്ള ശാഖായോഗങ്ങള്‍ വരെ താലൂക്ക് യൂണിയന് നേതൃത്വത്തിന്റെ പോലും ആഹ്വാനമില്ലാതെ ഗുരുനിന്ദയ്ക്കെതിരെ തെരുവിലിറങ്ങിയത് സിപിഎമ്മിനെ ഞെട്ടിച്ചു. സിപിഎം വിധേയത്വത്തിന്റെ പേരില്‍ ക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തി ശോഭായാത്രയ്ക്ക് അനുമതി നല്‍കാതിരുന്ന ശാഖായോഗങ്ങള്വരെ സിപിഎമ്മിനെതിരെ പ്രകടനവും സമ്മേളനവും നടത്തി.
ആലപ്പുഴ ജില്ലയില്‍ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ വരെ പാര്‍ട്ടി അണികള്‍ ഗുരുനിന്ദയ്ക്കെതിരെ പരസ്യമായി രംഗത്തിറങ്ങുകയായിരുന്നു. ചേര്‍ത്തല, കണിച്ചുകുളങ്ങര, അമ്പലപ്പുഴ, കുട്ടനാട് തുടങ്ങിയ താലൂക്ക് യൂണിയനുകളിലെ വിവിധ ശാഖായോഗങ്ങളിലാണ് സജീവ സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.
സിപിഎമ്മിനെതിരെ അതിരൂക്ഷമായ മുദ്രാവാക്യങ്ങളാണ് പ്രകടനങ്ങളില്‍ ഉയര്‍ന്നത്. പ്രകടനങ്ങളിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകരുടെ പങ്കാളിത്തം ഇവിടുത്തെ രാഷ്ട്രീയ അന്തരീക്ഷം മാറ്റിമറിയ്ക്കുന്നതാണ്. അണികളെ നിയോഗിച്ച് എസ്എന്‍ഡിപി നേതൃത്വത്തെ തങ്ങളുടെ വരുതിക്ക് കൊണ്ടുവരാമെന്ന സിപിഎം കണക്കുകൂട്ടല്‍ ഇതോടെ പിഴച്ചു.
ആലപ്പുഴ ജില്ലയില്‍ സിപിഎമ്മും കോണ്‍ഗ്രസും എസ്എന്‍ഡിപിക്കെതിരെ ഒരേതൂവല്‍പക്ഷികളാണ്. നേരത്തെ ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വ്യക്തിപരമായി അവഹേളിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വെള്ളാപ്പള്ളിയുടെ കോലം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തിക്കുകയും ചെയ്തു. എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തെത്തിയതോടെയാണ് കോണ്‍ഗ്രസ് പിന്‍വാങ്ങിയത്.
ആലപ്പുഴയില്‍ നിന്നുള്ള മുന്‍ എംപികൂടിയായ കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും, ഇപ്പോഴത്തെ എംപി കെ.സി. വേണുഗോപാലും എസ്എന്‍ഡിപി നേതൃത്വത്തെ അവഹേളിക്കുന്നതിന് പലതവണ നേതൃത്വം നല്‍കിയിരുന്നു. ഒരു ഭാഗത്ത് കോണ്‍ഗ്രസും മറുഭാഗത്ത് സിപിഎമ്മും എസ്എന്‍ഡിപിയെ വേട്ടയാടാന്‍ ശ്രമിക്കുകയാണ്. സിപിഎമ്മാകട്ടെ രഹസ്യമായി ജില്ലാ നേതാക്കളെ വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലയച്ച് സൗഹൃദചര്‍ച്ചകള്‍ നടത്തുകയും, ഉന്നത നേതൃത്വം പരസ്യമായി എസ്എന്‍ഡിപി നേതൃത്വത്തെ വെല്ലുവിളി വിളിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന തന്ത്രമാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ശ്രീനാരായണ ഗുരുവിനെ അവഹേളിച്ചതോടെ സിപിഎം തന്ത്രങ്ങള്‍ പൊളിയുകയും സ്വന്തം അണികള്‍വരെ നേതൃത്വത്തിനെതിരെ പരസ്യമായി തെരുവിലിറങ്ങുകയും ചെയ്യുന്ന കാഴ്ചയാണിന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: