മൂന്നാര്‍: കെഡിഎച്ച് കമ്പനിയില്‍ ബോണസ് പ്രശ്നത്തില്‍ സമരം ചെയ്യുന്ന തൊഴിലാളികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് പ്രകടനം നടത്തിയ ബിഎംഎസ്, ബിജെപി ജില്ലാ നേതാക്കള്‍ക്ക് നേരെ സിപിഎം, സിപിഐ അക്രമം അഴിച്ചുവിട്ടു.
ഇന്നലെ രാവിലെ 11 നായിരുന്നു സംഭവം. ബിഎംഎസ് ജില്ലാ പ്രസിഡന്റ് വി.എന്‍ രവീന്ദ്രന്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി സോജന് ജോസഫ്, ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സുരേഷ്, അളകരാജ് എന്നിവര്‍ക്കെതിരെയാണ് ആക്രമണമുണ്ടായത്.
മൂന്നാറിലെ ബിഎംഎസ് ഓഫീസിന് മുന്നില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി അവസാനിപ്പിക്കാനൊരുങ്ങുമ്പോഴാണ് സിപിഎം, സിപിഐ പ്രവര്‍ത്തകര്‍ കമ്പിവടി, സോഡാക്കുപ്പി, എന്നിവയുമായി പാഞ്ഞെത്തിയത്. അഞ്ഞൂറോളം വരുന്ന സമരക്കാര്‍ ബിജിപിയ്ക്ക് അനുകൂലമായി മുദ്യാവാക്യം വിളിച്ചതോടെയാണ് അക്രമികള്‍ പ്രകടനത്തിന് നേരെ പാഞ്ഞടുത്തത്.
നേതാക്കളെ തിരഞ്ഞ് പിടിച്ചായിരുന്നു ആക്രമണം. അപ്രതീക്ഷിതമായ ആക്രണത്തെത്തുടര്‍ന്ന് നേതാക്കള്‍ തൊട്ടടുത്ത സ്റ്റുഡിയോയിലേക്ക് ഓടിക്കയറി ഷട്ടറിട്ടു. ഷട്ടര്‍ തകര്‍ത്തെത്തിയ അക്രമികള്‍ നേതാക്കളെ വീണ്ടും ആക്രമിച്ചു. സ്റ്റുഡിയോയും തകര്‍ത്തു.
മൂന്നാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം പ്രദേശത്ത് കാവല്‍ നില്‍ക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. അരമണിക്കൂറിന് ശേഷം ഒരു എഎസ്ഐയും രണ്ട് പോലീസുകാരുമെത്തി നേതാക്കളെ ഓട്ടോറിക്ഷയില്‍ കയറ്റി വിട്ട് പ്രശ്നത്തില്‍ നിന്നും തലയൂരി. അക്രമം ആരംഭിച്ചപ്പോള്‍ തന്നെ ബിജെപി ജില്ലാ പ്രസിഡന്റ് മൂന്നാര്‍ ഡിവൈഎസ്പിയോട് വിവരം പറഞ്ഞെങ്കിലും ക്രിമിനലുകള്‍ക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.
ഇതിനിടെ സമരക്കാരാണ് ബിജെപി, ബിഎംഎസ് നേതാക്കളെ ആക്രമിച്ചതെന്ന് മൂന്നാര്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം വ്യാജ പ്രചാരണം നടത്തുന്നുണ്ട്. പരിക്കേറ്റ നേതാക്കളെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: