ഈശ്വരീയശക്തിയെ പലതരത്തിലായി വിശ്വസിക്കുന്നവര്‍ നമുക്കിടയില്‍ ഉണ്ട്. അതിനെയെല്ലാം തള്ളി പറയുന്നവരും ധാരാളം. സത്യത്തിനപ്പുറം കടന്ന് മുന്നേറാന്‍ ആര്‍ക്കുമാവില്ല. ഇതെല്ലാം പ്രപഞ്ചസത്യം തന്നെയാണ്. വ്യക്തതനിറഞ്ഞ തത്വങ്ങളാണ് നമുക്ക് മുന്നിലുള്ളത് അതെല്ലാം അംഗീകരിക്കുക എന്നതാണ് മഹത്തായകര്‍ത്തവ്യം. എതിര്‍ക്കുന്നവരെല്ലാം സ്വാനുഭവത്തിലൂടെ പഠിക്കും. അത് സത്യംതന്നെയാണ്. അതിനെല്ലാം കണ്ണീരിന്റെ നനവും കാണും.
അവിശ്വാസി ഒരിക്കല്‍ പരമ ഭക്തനായിമാറും. നമുക്കെല്ലാം ചെറുപ്പകാലത്ത് ലഭിക്കുന്ന പാഠങ്ങള്‍ പിന്തുടരും. അത് ഒരുപക്ഷേ ആജീവനാന്തം നിലനില്ക്കും. പുലര്‍ച്ചെ കുളിച്ച് ഈറനോടെ ക്ഷേത്രദര്‍ശനം നടത്തുക, നാമം ജപിക്കുക, പ്രദക്ഷിണം വയ്ക്കുക ഇങ്ങനെ ആരംഭിക്കുകയാണ് നമ്മുടെ ഓരോദിനവും. അനുഭവംകൊണ്ട് വിശ്വാസിയായവര്‍ ധാരാളമുണ്ട്. അന്യനാട്ടില്‍ പോയവര്‍ക്കായിരിക്കും നല്ല നല്ല അനുഭവങ്ങള്‍.
നാട്ടിന് പുറങ്ങളില്‍ പലതരത്തിലുള്ള കീഴാചാരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മദ്ധ്യകേരളത്തിലെ ഒരു ക്രിസ്ത്യന്‍ പള്ളി. ഒരുകാലത്ത് അത് ക്ഷേത്രമായിരുന്നിരിക്കാം. അതിനാല്‍ ആ നാട്ടിലെ എല്ലാവരും പള്ളിയില്‍ പോകും. വിശിഷ്യാപെരുന്നാളിന് നിര്‍ബന്ധമായും. വഴിപാടുകള്‍ നടത്തും. ഇന്നും പെരുന്നാളിന് ക്ഷേത്രത്തില്‍ നടക്കുന്നപോലുള്ള ആചാരം നിലനില്‍ക്കുന്നുണ്ട്. അവിടുത്തെ അമ്പ് എഴുന്നള്ളിപ്പ് പ്രശസ്തമാണ്. പ്രദക്ഷിണം പുറപ്പെടുമ്പോള്‍ കുത്തുവിളക്കെടുക്കുകപതിവുണ്ട്. അതാകട്ടെ ഒരു ഹിന്ദുതറവാട്ടിലെ ഒരംഗവും.
ഇതെല്ലാം അനാചാരമാണെന്ന് പള്ളിയിലെ പുത്തന്‍ തലമുറക്കാര്‍ പറഞ്ഞു. അന്നത്തെ പുരോഹിതനും അവര്‍ക്കൊപ്പംചേര്‍ന്നു. ഇതൊക്കെ വെറും അന്ധവിശ്വാസമാണെന്നന്നവര്‍ തറപ്പിച്ചു പറഞ്ഞു. കാരണവന്മാര് അതിനെ തിരുത്താന്‍ നോക്കിയെങ്കിലും ആരും വകവച്ചില്ല. യുവ രക്തക്കാര്‍ക്കാവുമല്ലോ ശക്തി. ഒന്നും പറഞ്ഞില്ല. വരുംപോലെ വരട്ടേ എന്നായി കാരണവന്മാരും. അക്കൊല്ലാം പതിവുതെറ്റിച്ച് കുത്തുവിളക്കൊഴിവാക്കിയായിരുന്നു തിരുനാള്‍ പ്രദക്ഷിണം.
വലിയ പ്രശ്നമൊന്നുമില്ലാതെ പ്രദക്ഷിണം സമംഗളം പര്യവസാനിച്ചു. തിരുനാള്‍ ഈ ഒരുദിവസം മാത്രമല്ല. അന്യനാട്ടുകാരെല്ലാം വരുന്നതിന്നാല്‍ കുറച്ചധികം ദിവസം അതുനീണ്ടുനില്‍ക്കും. അന്നുരാത്രി നടന്നകാര്യങ്ങള്‍ ഓര്‍ത്താല്‍ ആ നാട്ടുകാര്‍ ഇന്നും വിറയ്ക്കും. ഭീകരതയുടെ ദൃശ്യമായിരുന്നു. അവിടെകണ്ടത്. ആ പള്ളിയുടെപരിസരം കൊടുങ്കാറ്റിന്റെ താണ്ഡവമായിരുന്നു. മലയുടെ പരിസരത്തുള്ള കൃഷിയടക്കമുള്ള വിളകളെല്ലാം ആനക്കൂട്ടംവന്ന് തകര്‍ക്കുന്നപോലെ, ആ കൊച്ചുനാടിനെ കാറ്റ് തകര്‍ത്തു തരിപ്പണമാക്കി.
വൈദ്യുതി പോസ്റ്റുകള്‍ കടപുഴകി. പള്ളി പരിസരത്തെ താല്‍ക്കാലിക കച്ചവടക്കാര്‍ ഒരുക്കിയിരുന്ന സ്റ്റാളുകള്‍ക്കു സംഭവിച്ചതെന്താവുമെന്ന് പറയാനില്ല. നെഞ്ചത്തടിച്ചു കരയുകയായിരുന്നു അവര്‍.
ആ പ്രദേശത്തേയ്ക്ക് കറന്റ് പുനഃസ്ഥാപിക്കാന്‍ ഒരാഴ്ചയിലേറെ വേണ്ടിവന്നു. പുരോഹിതനടക്കം ഉത്സാഹ കമ്മറ്റിക്കാര് വരെ അവിടുത്തെ മഹാശക്തിക്ക് മുന്നില്‍വന്ന് തെറ്റു പറഞ്ഞു. മേലില്‍ ഇത്തരം പരീക്ഷണങ്ങള്‍ക്ക് കൂട്ടുനില്‍ക്കില്ലെന്ന് ആനാട്ടുകാര്‍ ഉറപ്പിച്ചു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: