സീത ചിന്തിച്ചു. ഇത് വായുദേവന് പറയുന്നതായിരിക്കുമോ? അല്ലെങ്കില്‍ ദേവന്മാരാരെങ്കിലും സംസാരിക്കുന്നതായിരിക്കുമോ അഥവാ മായാപടുവായ രാവണന്റെ കപടതന്ത്രമായിരിക്കുമോ അതോ എന്റെ മനസ്സിന്റെ സങ്കല്പ പ്രതിഫലനമാണോ? ഇതൊന്നുമല്ലെങ്കില്‍ എന്റെ സ്വപ്നാനുഭൂതിയാണോ? ഇങ്ങനെ സീത മാറിമാറി ചിന്തിച്ചെങ്കിലും താന്‍ ശ്രവിച്ച വാക്കുകള്‍ തന്റെ ഹൃദയത്തിന് ആശ്വാസവും കുളിര്‍മയും നല്കിയ വാക്കുകളാണന്ന് സീത തിരിച്ചറിഞ്ഞു. അവര്‍ പറഞ്ഞു. ലങ്കയില്‍ വന്നശേഷം ഞാന്‍ ആദ്യമായി കേട്ടതും എന്റെ കാതുകള്‍ക്കും മനസ്സിനും ആദ്യമായി ആനന്ദം പകര്‍ന്നതുമായ ഈ വാക്കുകള്‍ സത്യമാണെങ്കില്‍ ഈ വൃത്താന്തം ഉച്ചരിച്ച ഉത്തമപുരുഷന് എന്റെ മുന്നില്‍ പ്രത്യക്ഷമാവട്ടെ.
ജനകപുത്രിയുടെ വാക്കുകള്‍ കേട്ട ഹനുമാന് ശിംശപവൃക്ഷത്തില്‍ നിന്നും പതുക്കെ പതുക്കെ ഇറങ്ങി സീതയുടെ പാദങ്ങളില്‍ നമസ്കരിച്ച് വിനയപൂര്‍വ്വം തൊഴുതുകൊണ്ട് സ്വല്പം ദൂരേക്ക് മാറിനിന്നു.
ഒരു പക്ഷിയുടെ വലുപ്പത്തിലുള്ള ആ വാനരരൂപം കണ്ടപ്പോള്‍ സീതയ്ക്ക് വീണ്ടും സംശയമായി. ഇതും രാവണന്റെ മായാപ്രകടനമാണോ വാനരവേഷത്തില് എന്നെ മോഹിപ്പിക്കാമെന്നു കരുതി വന്നതാണോ? എന്നെല്ലാം ചിന്തിച്ച് സീത വീണ്ടും തലകുമ്പിട്ടിരിപ്പായി.
ഇതു കണ്ട് വാതാത്മജന്‍ പറഞ്ഞു. ദേവി അവിടുത്തെ ചരണപങ്കജങ്ങള്‍ മാത്രമാണ് എനിക്കു ശരണം എന്നെക്കുറിച്ച് ഭവതി ഒന്നുകൊണ്ടും ഭയപ്പെടേണ്ട ഞാന്‍ കോസലേന്ദ്രനായ രാമന്റെ ദാസനാണ്. ഞാന്‍ വായുവിന്റെ പുത്രനും കപികുലതിലകമായ സുഗ്രീവന്റെ ഭൃത്യനുമാണ്. വാക്കിലോ മനസ്സിലോ പ്രവൃത്തിയിലോ കപടത തൊട്ടുതീണ്ടാത്തവനാണ് ഞാന്‍.
ഹനുമാന്റെ വാക്കുകള്‍ കേട്ടപ്പോള്‍ സീത പറഞ്ഞു. ഇങ്ങിനെ നേര്‍വഴിക്ക് സത്യമായി കാര്യങ്ങള്‍ വളച്ചുകെട്ടില്ലാതെ സ്പഷ്ടമായും സ്ഫുടമായും പറയുന്നവര്‍ വളരെ കുറവാണ്. പക്ഷെ ഞാന്‍ ഒരു കാര്യം അറിയാന്‍ ആഗ്രഹിക്കുന്നു. കാനനത്തില്‍ വെച്ച് മാനവവാനരജാതികള്‍ തമ്മില്‍ ഈ വിധത്തില്‍ എങ്ങിനെയാണ് ഒരു ബന്ധം സംഭവിച്ചത്.
ഹനുമാന് മാരീചവധം മുതല്‍ തന്റെ ലങ്കാപ്രവേശം വരെയുള്ള സകല വിവരങ്ങളും സവിസ്തരം വീണ്ടും പറഞ്ഞുകേള്‍പ്പിച്ചു. മാത്രമല്ല രാമനാമാങ്കിതമായ മുദ്രമോതിരവും ദേവിക്ക് വിശ്വാസമുണ്ടാക്കുന്നതിന്നായി തന്റെ കയ്യില്‍ തന്നയച്ചിട്ടുണ്ടെന്ന വിവരവും ഹനുമാന് സീതയെ അറിയിച്ചു.
ഹനുമാന് മുദ്രമോതിരം സീതയുടെ കാല്ക്കല് വെച്ചുകൊടുത്തു. സീത മോതിരമെടുത്ത് സൂക്ഷിച്ചുനോക്കിയശേഷം വിറക്കുന്ന കൈകളോടെ തന്റെ നെഞ്ചിലും കണ്ണുകളിലും ശിരസ്സിലും സ്പര്‍ശിച്ചശേഷം സന്തോഷസന്താപങ്ങളുടെ സമ്മിശ്രവികാരത്തില്‍ കരയാന്‍ തുടങ്ങി. ഈ സമയത്ത് മാരുതി അടായളവാക്യവും സീതയെ പറഞ്ഞുകേള്‍പ്പിച്ചു. സീതക്ക് മനസ്സില്‍ കുളിര്‍മയും വദനത്തില്‍ പ്രസന്നതയും ശരീരമാകെ രോമാഞ്ചവും അനുഭവപ്പെട്ടു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: