തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസിലെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ ഇന്നലെ ലോകായുക്തയില്‍ ഹാജരാക്കി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട മറ്റു റിപ്പോര്‍ട്ടുകളൊന്നും തന്നെ അദ്ദേഹം ഹാജരാക്കിയില്ല. ലോകായുക്ത ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കേസുമായി ബന്ധപ്പെട്ട മറ്റു റിപ്പോര്‍ട്ടുകളും അനുബന്ധ രേഖകളും വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ ഇപ്പോള്‍ ഹാജരാക്കാന്‍ കഴിയില്ല. വിജിലന്‍സ് കോടതി അതു പരിഗണിക്കുന്ന മുറയ്ക്കു മാത്രമേ ആറിപ്പോര്ട്ടുകളും രേഖകളും സമര്‍പ്പിക്കാന്‍ കഴിയൂ എന്നും വിജിലന്‍സ് ഡയറക്ടര്‍ ലോകായുക്തയെ ബോധിപ്പിച്ചു.
ബാറുടമ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി പ്രധാനപ്പെട്ടതല്ലേയെന്ന് ലോകായുക്ത ജഡ്ജി പയസ് കുര്യാക്കോസ് ചോദിച്ചു. അതടക്കമുള്ള മൊഴികള്‍ കിട്ടാതെ ലോകായുക്തയ്ക്ക് മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന് പ്രസിഡന്റ് രാജ്കുമാര് ഉണ്ണി ഇന്നലെ ലോകായുക്തയ്ക്ക് മുമ്പാകെ മാണിക്ക് അനുകൂലമായി മൊഴി നല്കി. മന്ത്രി കെ.എം. മാണിക്ക് താന്‍ കോഴ നല്‍കിയിട്ടില്ല. മറ്റേതെങ്കിലും ബാറുടമ നല്‍കിയതായി തനിക്ക് അറിയില്ലെന്നും രാജ്കുമാര് ഉണ്ണി മൊഴി നല്കി. കേസ് അടുത്തമാസം ആറിന് പരിഗണിക്കുമെന്ന് ലോകായുക്ത അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: