തിരുവനന്തപുരം: ഡ്രൈവര്‍ തസ്തികയില്‍ പിഎസ്സി തെരഞ്ഞെടുത്ത് ശുപാര്‍ശ ചെയ്തവര്‍ വര്‍ഷങ്ങളായി നിയമനം കാത്തിരിക്കുന്നു. 2007 ല്‍ പിഎസ്സി വിജ്ഞാപനം പുറപ്പെടുവിച്ച ഡ്രൈവര്‍ ഗ്രേഡ് രണ്ടില്‍ പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയവരാണ് ജോലിയില്ലാതെ അലയുന്നത്. സംസ്ഥാനത്ത് 2010 ല്‍ എഴുത്ത് പരീക്ഷയും 2012 ല്‍ പ്രായോഗിക പരീക്ഷയും പാസ്സായ 222 പേരാണ് സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ട് കഴിയുന്നത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോര്‍പ്പറേഷനുകള്‍, ബോര്‍ഡുകള്‍, അതോറിറ്റികള്‍, സൊസൈറ്റികള്‍ എന്നിവിടങ്ങളിലേക്കാണ് 2012 ല്‍ പിഎസ്സി ഏകീകൃത റാങ്ക്ലിസ്റ്റുണ്ടാക്കി നല്‍കിയത്. 11 ബോര്‍ഡുകളും കോര്‍പ്പറേഷനുകളും ചേര്‍ന്ന് 134 ഒഴിവുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. ശേഷിക്കുന്ന സ്ഥാപനങ്ങള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തോട് നിസ്സഹകരിക്കുകയായിരുന്നു.
സംസ്ഥാനത്ത് നിയമന നിരോധനമില്ലെന്ന് സര്‍ക്കാര്‍ വീമ്പിളക്കുമ്പോള്‍ ഭവന നിര്‍മ്മാണ ബോര്‍ഡില്‍ നിന്നു ലഭിച്ച വിവരാവകാശ രേഖ നിയമന നിരോധനമുണ്ടെന്ന് സ്ഥാപിക്കുന്നതാണ്. സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡില്‍ ഒഴിവുള്ള 182 തസ്തികകളില്‍ 2013 ആഗസ്റ്റ് 22 മുതല്‍ രണ്ട് വര്‍ഷത്തേക്ക് നിയമനം താത്ക്കാലികമായി മരവിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു എന്നാണ് വിവരാവകാശ രേഖയില്‍ വ്യക്തമാകുന്നത്. എന്നാല്‍ ഡ്രൈവര്‍ ഗ്രേഡ് തസ്തിക മരവിപ്പിച്ചിട്ടില്ലെങ്കിലും നിയമനം നടത്തിയിട്ടില്ല. സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് നല്‍കിയിരിക്കുന്ന വിവരാവകാശ രേഖയില്‍ അഞ്ച് ഡ്രൈവര്‍മാരുടെ സ്ഥിരം ഒഴിവുകള്‍ ഉണ്ടെങ്കിലും 2012 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 25 ശതമാനം ജീവനക്കാരെ കുറയ്ക്കണമെന്ന് നിര്‍ദ്ദേശമുള്ളതിനാല്‍ പുതിയ നിയമനത്തിന് തത്ക്കാലം നിവൃത്തിയില്ലെന്ന് പറയുന്നു.
പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം നല്‍കാതെ ഡ്രൈവര്‍ ഗ്രേഡില്‍ താത്ക്കാലിക നിയമനങ്ങള്‍ നടക്കുന്നുണ്ട്. മിക്ക സ്ഥാപനങ്ങളും വകുപ്പ് മന്ത്രിമാരുടെ ഓഫീസില്‍ നിന്നു നിര്‍ദ്ദേശിക്കുന്നവര്‍ക്ക് ദിവസക്കൂലി അടിസ്ഥാനത്തില്‍ ജോലി നല്കി ഒഴിവുകള്‍ നികത്തുന്നു. ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ റാങ്ക് ലിസ്റ്റില്‍ പേരുള്ളവര്‍ ഒഴിവാക്കപ്പെടുന്നു. ആറു വര്‍ഷം മുന്‍പ് ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷിച്ച് ജോലിക്കായി കാത്തിരിക്കുന്നവരില്‍ പലരും ഇനിയൊരു പിഎസ്സി പരീക്ഷയില്‍ അപേക്ഷിക്കാന്‍ കഴിയാത്തവിധം പ്രായപരിധി കഴിഞ്ഞവരാണ്.
നിയമനങ്ങള്‍ ത്വരിതപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വികരിച്ചിട്ടുണ്ടെന്ന മറുപടിയാണ് ഇതുസംബന്ധിച്ച് ഭരണ പരിഷ്ക്കാര വകുപ്പ് സെക്രട്ടറി നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: