കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ അണിനിരന്ന കക്ഷിയാണ് സിപിഎം എന്നവകാശപ്പെടാറുണ്ട്. അടിക്കടി തെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുന്നുവെങ്കിലും ജനകീയ അടിത്തറ ഇപ്പോഴും ഭദ്രമാണെന്ന് വിലയിരുത്തി ആശ്വസിക്കുകയും ചെയ്തുപോന്നു.എന്നാലിന്ന് ആ പാര്‍ട്ടി എത്തിപ്പെട്ട ഗതികേടിനെ ഓര്‍ത്ത് ശത്രുക്കള്‍പോലും തലയില്‍ കൈവച്ചുപോവുകയാണ്.തലയില്‍ ആള് താമസമില്ലാത്ത ഒരുപറ്റം നേതാക്കളുടെ വകതിരിവില്ലായ്മ ആ പാര്‍ട്ടിയുടെ സമനില തന്നെ തെറ്റിച്ചിരിക്കുകയാണ്. എന്തുപറയണം, എങ്ങനെ പെരുമാറണം പ്രവര്‍ത്തിക്കേണ്ടത് ഏതുരീതിയില്‍ എന്നുപോലും നിശ്ചയിക്കാനോ നിര്‍ദ്ദേശിക്കാനോ കഴിയാത്തവണ്ണം അധഃപതിച്ചിരിക്കുകയാണ് നേതൃത്വം.
അടുത്തിടെയുണ്ടായ സംഭവങ്ങള്‍ അതിന്റെ ഉദാഹരണം. നാലുപതിറ്റാണ്ടായി ബാലഗോകുലം നടത്തുന്ന ജന്മാഷ്ടമി ശോഭായാത്ര സ്വന്തമാക്കാന്‍ സിപിഎമ്മിലെ ഒരു വിഭാഗം നടത്തിയ വിഫലശ്രമം ആ പാര്‍ട്ടിയെ വെട്ടില്വീഴ്ത്തിയിരിക്കുന്നു. ഇത് പാര്‍ട്ടിക്കുള്ളില്‍ മാത്രമല്ല മുന്നണിയിലും വലിയ ഭിന്നതയ്ക്കാണ് വഴിയൊരുക്കിയത്. ഹിന്ദുമതത്തിന്റെ ആഘോഷം പാര്ട്ടിയേറ്റെടുത്തത് ഹിന്ദുവോട്ട് തട്ടാനാണെന്ന ആരോപണമുണ്ട്. യാത്രകളില്‍ പ്രദര്‍ശിപ്പിച്ച നിശ്ചലദൃശ്യങ്ങളും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
മാര്‍ക്സിസ്റ്റ് പാര്‍ട്ടി തെറ്റൊന്നും ചെയ്തിട്ടില്ലെന്ന വിശദീകരണവുമായി വിഎസ് അച്യുതാനന്ദനും ബാലസംഘം നടത്തിയ ശ്രീകൃഷ്ണജയന്തി ഘോഷയാത്രയല്ലെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിശദീകരിച്ച് രംഗത്തിറങ്ങി. അടിസ്ഥാന നിലപാടുകളില്‍നിന്ന് പാര്‍ട്ടി വ്യതിചലിച്ചിട്ടില്ല എന്നാണ് വിഎസിന്റെ ന്യായീകരണം.തങ്ങള്‍ നടത്തിയത് ഓണാഘോഷമാണെന്നാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വിശദീകരിച്ചത്.
എല്ലാമതക്കാരും ഇതില്‍ പങ്കെടുത്തുവെന്ന് സ്ഥാപിക്കാനും കോടിയേരി കിണഞ്ഞു ശ്രമിച്ചു. തങ്ങള്‍ നടത്തിയത് ഓണാഘോഷമാണെന്ന് വിശദീകരിക്കാന്‍ ശനിയാഴ്ചതന്നെ പിണറായി ശ്രമിച്ചിരുന്നു. അണികളോട് എന്ത് വിശദീകരിക്കണമെന്നുപോലും നിശ്ചയമില്ലാതായി. ആശയപരമായി പാപ്പരത്തം നേരിടുന്ന പാര്‍ട്ടിയാണ് തങ്ങളെന്ന് പ്രവര്‍ത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ്. നടത്തിയത് ഓണാഘോഷമാണോ ശ്രീകൃഷ്ണജയന്തിയാണോ എന്നുപോലും വ്യക്തതയില്ല. ഓണാഘോഷത്തിന് ഉറിയടി നടത്തുന്ന സമ്പ്രദായമുണ്ടോ.തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ ആര്‍ഭാടപൂര്‍വം ഉറിയടി നടത്തിയ വാര്‍ത്ത ചിത്രസഹിതമാണ് ‘ദേശാഭിമാനി’ പ്രസിദ്ധീകരിച്ചത്. മതപരമായ ചടങ്ങുകള്‍ പാര്‍ട്ടി അണികള്‍ ഉപേക്ഷിക്കണമെന്ന് നിര്‍ദ്ദേശം നല്കിയ പാര്‍ട്ടിതന്നെ മതചടങ്ങുകള്‍ സംഘടിപ്പിക്കുന്നത് അപഹാസ്യമാണല്ലോ.
പാര്‍ട്ടി ഇത്തരമൊരു പരിപാടി നടത്തേണ്ടിയിരുന്നില്ലെന്ന തോന്നല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും ശക്തമാണ്. പാര്‍ട്ടിക്ക് ഇത് വലിയ നാണക്കേട് ഉണ്ടാക്കിയെന്നാണ് ഒരുവിഭാഗം പ്രവര്‍ത്തകരുടെ നിലപാട്.മതേതര പാര്‍ട്ടിയെന്നു പറയുകയും നാലുപതിറ്റാണ്ടായി ബാലഗോകുലം നടത്തുന്ന പരിപാടിക്ക് ബദലുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിലെ വൈരുദ്ധ്യവും ചര്‍ച്ചയായിരിക്കുകയാണ്. ഏതായാലും സ്വയം അപഹാസ്യരായി എന്നാണ് വ്യക്തമാകുന്നത്.കമ്മ്യൂണിസം കൈവിട്ട് അവനവനിസത്തിലേക്ക് ചുരുങ്ങിയ പാര്‍ട്ടിയുടെ കോപ്രായങ്ങളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. സമ്മേളനങ്ങള്‍ക്കും സമരങ്ങള്‍ക്കും ആളില്ല. യുവജനവിദ്യാര്‍ത്ഥി മേഖലകളിലും പ്രവര്‍ത്തനം
ശുഷ്ക്കം.തെരഞ്ഞെടുപ്പുകളിലാണെങ്കില് ദയനീയ പരാജയം. അണികളും ജനങ്ങളും അകന്നുകൊണ്ടിരിക്കുമ്പോഴുള്ള അങ്കലാപ്പാണ് അവരെ അക്രമാസ്കതരാക്കുന്നത്. പാര്‍ട്ടികളെയും പട്ടികളേയും അവര്‍ വെറുതെ വിടുന്നില്ല. പ്രതിമകള്‍പോലും സിപിഎം ആക്രമണഭീതിയിലാണ്. സംസ്ഥാന സെക്രട്ടറി ബാലകൃഷ്ണന്റെ വീടിനടുത്ത് കോടിയേരിയില്‍ ഗുരുദേവ പ്രതിമ തകര്‍ത്തെറിഞ്ഞ് അക്രമാന്തരീക്ഷമുണ്ടാക്കാന് ഗുഢാലോചന നടത്തി. സംഭവം നടത്തിയത് ആര്‍എസ്എസ്കാരാണെന്നും രാത്രി മൂന്ന് മണിക്കാണ് പ്രതിമ തകര്‍ത്തതെന്നും കൃത്യമായി സിപിഎം പ്രചരിപ്പിക്കുന്നു. എത്ര ക്രൂരന്മാരാണ് പാര്‍ട്ടി നേതൃത്വമെന്ന് വ്യക്തമാക്കുന്ന ഏറ്റവും ഒടുവിലത്തെ സംഭവമാണ് കോടിയേരിയില്‍ ഗുരുദേവ പ്രതിമ തകര്‍ത്തത്.
എതിരാളികളെ പ്രതിക്കൂട്ടിലാക്കാന്‍ മാതാവിനെവരെ വകവരുത്താന്‍ കൂസലില്ലാത്ത കൂട്ടരാണ് സിപിഎമ്മുകാരെന്ന് പണ്ടേതന്നെ തെളിയിച്ചതാണ്. മനോരോഗികളുടെ വന്‍കൂട്ടമായി സിപിഎം നേതൃത്വം മാറിയിരിക്കുന്നു. ഇതിനെക്കുറിച്ച് അണികളും ജനങ്ങളും ഗൗരപൂര്‍വം ചിന്തിക്കണം. നേതൃത്വത്തിന് ഷോക്ക് ചികിത്സ നല്കാന് വരുംതെരഞ്ഞെടുപ്പുകള് അവസരമാക്കുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: