എന്തുകൊണ്ട് നിങ്ങള്‍ സംസ്കൃതപണ്ഡിതന്മാരാവാന് ശ്രമിക്കുന്നില്ല?എന്തുകൊണ്ടാണ് നിങ്ങള്‍ ഭാരതത്തിലെ എല്ലാ ജാതിക്കാരേയും സംസ്കൃതം പഠിപ്പിക്കുന്നതിനായി കോടിക്കണക്കിന് പണം ചെലവഴിക്കാത്തത?അതാണ് പ്രശ്നം. ഈ കാര്യം തുടങ്ങുന്ന നിമിഷം മുതല്‍ നിങ്ങള്‍ ബ്രാഹ്മണര്‍ക്ക് തുല്യരാകും. അതാണ് ഭാരതത്തില്‍ ശക്തിയുടെ രഹസ്യം. (‘SELECTIONS FROM THE COMPLETE WORKS OF SWAMI VIVEKANANDA’ page 288, The Future of India).
ഭാരതത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ സ്വാമിവിവേകാനന്ദന്റെ ഈ ആഹ്വാനം എന്തേ നാം വേണ്ടപോലെ ഉള്‍ക്കൊള്ളാത്തത്?ഗാന്ധിജി,അരവിന്ദമഹര്‍ഷി, അംബേദ്കര്‍ തുടങ്ങി ഒട്ടനവധി ദേശഭക്തരുടെ അഭിപ്രായങ്ങള്‍ക്ക് നാം എത്രമാത്രം വില നല്കുന്നു?ദേശീയൈക്യത്തിനും രാഷ്ട്രീയസ്വാഭിമാനജാഗരണത്തിനും മഹത്തായ സംഭാവന നല്കിയ സംസ്കൃതത്തിന് സ്ഥാനം നല്‍കുന്നതരത്തില്‍ ദേശീയവിദ്യാഭ്യാസം പരിഷ്ക്കരിക്കാന്‍ നാം എത്രകണ്ട് പ്രയത്നിച്ചു എന്നതും ചിന്തിക്കേണ്ടതല്ലേ?സ്വതന്ത്രഭാരതം സ്വത്വത്തിലേക്ക് എത്ര അടുത്തു?അഥവാ സ്വത്വത്തില്‍നിന്ന് നടന്നകന്നു?ഭരണഘടന നിര്ദ്ദേശിക്കുന്നതരത്തില് പുതിയശബ്ദങ്ങള്ക്കായി സംസ്കൃതത്തെ ആശ്രയിക്കേണ്ടിടത്ത് അതിനു ശ്രമിയ്ക്കാതെ ഏതെങ്കിലും ശബ്ദങ്ങള്‍ ഉപയോഗിച്ച് താല്ക്കാലികകാര്യസാദ്ധ്യം എന്നാക്കിയത് നമുക്ക് ഗുണം ചെയ്തുവോ?( It shall be the dtuy of the Union to promote the spread of the Hindi language, to develop it so that it may serve as a medium of expression for all the elements of the composite culture of India and to secure its enrichment by assimilating without interfering with its genius, the forms, style and expressions used in Hindustani and in the other languages of India specified in the Eighth Schedule, and by drawing, wherever necessary or desirable, for its vocabulary, primarily on Sanskrit and secondarily on other languages’ഭരണഘടന വകുപ്പ്,351)വിജ്ഞാനമേഖലയില്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും ദേശീയവിജ്ഞാന അക്കാദമിയും മറ്റും തുടങ്ങിവെച്ച ദേശീയവത്ക്കരണം വേണ്ടവിധത്തില്‍ മുന്നോട്ട് കൊണ്ടുപോവാതിരുന്നത് ഭാരതത്തിന്റെ തനതായ കണ്ടെത്തലുകളുടെ തമസ്ക്കരിക്കലില് കലാശിക്കയല്ലേ ചെയ്തത്? സംസ്കൃതനിഷ്ഠമായ ഹിന്ദിപോലും സ്വത്വം നഷ്ടപ്പെട്ട നിര്ജ്ജീവഹിന്ദിയായി തീര്ന്നുകൊണ്ടിരിക്കയല്ലെ? ഇതെല്ലാം നടക്കവെ/ നടത്തവെ ഇടയ്ക്കിടയ്ക്ക് ചിലര്‍ ദേശീയതക്കുവേണ്ടി വാദിയ്ക്കുന്നു എന്നു മാത്രം!കതിരില്‍ വളംവെക്കലല്ലെ ഇതിലൂടെ നടക്കുന്നത് ?
ഓരോ മേഖലയിലും പരിഷ്ക്കാരത്തിന്റെ പേരുപറഞ്ഞ് സ്വാഭിമാനത്തിന്റെ ഘടകങ്ങള്‍ തഴയപ്പെട്ടുകൊണ്ടേയിരിക്കുന്നു.ഭാരതീയഭാഷകളിലും സംഗീതം, ചിത്രകല തുടങ്ങിയവയിലും ബിരുദമെടുക്കുന്നതിനുള്ള ഉപവിഷയം സംസ്കൃതമായിരുന്നു. പക്ഷെ ഇന്ന് പല സര്‍വകലാശാലകളിലും ഇത് ഒഴിവാക്കിയിരിക്കുന്നു. ആയുര്വേദത്തിനുപോലും സംസ്കൃതം ആവശ്യമില്ല എന്ന സ്ഥിതി വന്നിരിക്കുന്നു. ഇനിയെങ്കിലും ഇത് തിരിച്ചറിയാന്‍ ശ്രമിച്ചുകൂടെ? ഈ വഴിയില്‍ പലേ വിഷയങ്ങള്‍ ഉണ്ടെങ്കിലും പ്രത്യക്ഷമായി എളുപ്പം കൊണ്ടുവരാവുന്ന, ഏവരും അംഗീകരിച്ചിട്ടുള്ള ഒന്ന് സംസ്കൃതഭാഷയാണ്. സ്വദേശികളും പരദേശികളുമായ ഒട്ടനവധി ചിന്തകര്‍ ഒരേപോലെ അംഗീകരിച്ചതാണ് ഈ ഭാഷയുടെ ശാസ്ത്രീയതയും ശ്രേഷഠതയും. ലോകത്തെമ്പാടുമുള്ള വിദ്യാവിചക്ഷണര് എന്നും അംഗീകരിച്ചുവന്നിട്ടുള്ള ഭാഷയാണ് സംസ്കൃതം. മനുഷ്യമനസ്സിന് വികസിപ്പിക്കാന്‍ സാധിച്ചതില്‍ വെച്ച് ഏറ്റവും അദ്ഭുതകരവും ഏറ്റവും പൂര്‍ണ്ണതയുള്ളതും അത്യന്തം വിസ്തൃതമായ സാഹിത്യമുള്ളതുമായ ഭാഷയാണിതെന്ന് അരവിന്ദമഹര്‍ഷിയും, സംസ്കൃതം ലോകത്തിലെ ഏറ്റവും മഹത്തായ ഭാഷയാകുന്നു എന്ന് മാക്സ്മുള്ളറും അഭിപ്രായപ്പെട്ടിരുന്നു.
ലോകത്തെമ്പാടും സംസ്കൃതം പഠിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു എന്നത് സംസ്കൃതഭാഷയോട് ജനങ്ങള്‍ക്കുള്ള താല്പര്യത്തെ, സംസ്കൃതഭാഷയുടെ വൈശിഷ്ട്യത്തെ വെളിപ്പെടുത്തുന്നതാണ്.അമേരിക്കയില്‍ സര്‍വകലാശാലകളില്‍ സംസ്കൃതപഠനമുണ്ടായിരുന്നെങ്കിലും ഈ അടുത്തകാലത്താണ് സ്കൂള്‍വിദ്യാഭ്യാസത്തില്‍ ഒരു വിഷയമായി അംഗീകരിച്ചത്.എസ്എഎഫ്എല്‍ എന്ന പേരില്‍ തുടങ്ങിയ ഈ പദ്ധതിയില്‍ ധാരാളം കുട്ടികള്‍ സംസ്കൃതം പഠിച്ചുവരുന്നുണ്ട്.ഒന്നാം ക്ലാസു മുതല്‍ അനിവാര്യവിഷയമായി സംസ്കൃതം പഠിപ്പിക്കുന്ന ഇംഗ്ലണ്ടിലെ സെന്റ്ജെയിംസ് ഇന്‍ഡിപെന്‍ഡന്റ് സ്ക്കൂള്, സൗത്ത് ആഫ്രിക്കയിലെ സെന്റ്ജെയിംസ് സ്കൂള്‍, ഐറന്റികലെ ജോണ്സ്ക്കോട്ടസ് സ്ക്കൂള്,ന്യൂസിലാന്റിലെ ഫിസിനോസ്ക്കൂള് എന്നിവ വിദേശങ്ങളില്‍ സംസ്കൃതത്തോടുള്ള അഭിനിവേശം തെളിയിക്കുന്നതാണ്.ഭാരതത്തില്‍ കേരളത്തിലും മണിപ്പൂരിലും മാത്രമാണ് ഒന്നാംതരം മുതല്‍ സംസ്കൃതപഠനം ഈ വര്‍ഷംതൊട്ട് തുടങ്ങിയിട്ടുള്ളത്.അതും ഐച്ഛികമായി മാത്രം എന്നതും നാം ഓര്‍ക്കേണ്ടതാണ്.
ഇന്തോനേഷ്യയിലെ ഹിന്ദുധര്‍മ നഗരി ഇന്‍സ്റ്റിറ്റിയൂട്ടില്‍ 3500 വിദ്യാര്ഥിനകള് സംസ്കൃതം പഠിക്കുന്നു.ചൈനയിലും ജര്‍മനിയിലും റഷ്യയിലും സിങ്കപ്പൂരും മലേഷ്യയിലും മറ്റും സംസ്കൃതപഠനം പലതരത്തില്‍ നടന്നുവരുന്നു.ഗ്രീക്ക് രാഷ്ട്രത്തലവനും സംസ്കൃതം പഠിക്കുന്നതായും നമ്മുടെ രാഷ്ട്രപതിയെ സംസ്കൃതത്തില്‍ സ്വാഗതം ചെയ്തതായുമുള്ള വാര്‍ത്ത നാം പത്രങ്ങളില്‍ വായിച്ചതാണല്ലൊ?
ഇപ്രകാരം സര്‍ക്കാരിന്റേയോ മറ്റു സംഘടനകളുടേയോ പ്രത്യേക പ്രയത്നംകൂടാതെതന്നെ സംസ്കൃതം ലോകം മുഴുക്കെ വ്യാപിച്ചുകൊണ്ടിരിക്കുന്നത് സംസ്കൃതഭാഷയില്‍ നിഹിതമായിരിക്കുന്ന വിജ്ഞാനസമ്പത്തിന്റെ അടിസ്ഥാനത്തിലാണ്, അതിന്റെ ശാസ്ത്രീയതയുടെ ബലത്തിലാണ്, അത് ഭാരതത്തെ പ്രതിനിധാനം ചെയ്യുന്നതുകൊണ്ടാണ്. ഫക്രുദീന്‍ അലി അഹമ്മദ് പറഞ്ഞതുപോലെ സംസ്കൃതം ഏതെങ്കിലുമൊരു വിഭാഗത്തിന്റേയോ സമുദായത്തിെേന്റയോ ഭാഷയല്ല, മറിച്ച് ഓരോ ഭാരതീയന്റേയും ഭാഷയാണ്. 1961 മുതല്‍ ആഘോഷിച്ചുവരുന്ന സംസ്കൃതദിനാചരണത്തെ തിരസ്ക്കരിക്കുന്നതിനായി അടുത്തകാലത്ത് തമിഴ്നാട്ടില്‍ നടന്ന ശ്രമങ്ങള്‍ ദേശീയതയുടെ മഹത്വത്തേയും പൂര്‍വികരുടെ സങ്കല്പങ്ങളേയും നിസ്സാരവല്ക്കരിക്കുന്നതായിരുന്നു.
വിവിധ ദേശങ്ങളില്‍ മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന വിശ്വസംസ്കൃതസമ്മേളനങ്ങളും കമ്പ്യൂട്ടറില്‍ ഉപയോഗിക്കാവുന്ന ഭാഷകളില്‍ മുഖ്യസ്ഥാനം ലഭിച്ചതും, അതോടനുബന്ധിച്ച് ഗവേഷണങ്ങള്‍ ജര്മ്മനിയിലേതടക്കം 16 സംസ്കൃത സര്‍വകലാശാലകള്‍ നടക്കുന്നതുമെല്ലാം ലോകത്തിലെ പ്രാചീനവിജ്ഞാനത്തിന്റെ 75 ശതമാനത്തിലധികം താളിയോലകളുള്പ്പെടുന്ന ഈ ഭാഷയുടെ മഹത്ത്വമല്ലാതെ മറ്റെന്താണ്? പക്ഷെ പാശ്ചാത്യാഭിനിവേശാന്ധകാരം ബാധിച്ച നമുക്ക് ഇത് വേണ്ടത്ര കാണാന്‍ കഴിയുന്നില്ല എന്നുമാത്രം. ഇതിന് ബ്രിട്ടീഷുകാര്‍ തുടങ്ങിവെച്ച, ഇന്നും നാം അനുവര്‍ത്തിച്ചുവരുന്ന വിദ്യാഭ്യാസപദ്ധതി ഒരു പ്രധാനകാരണമാണ്. ഇംഗ്ലീഷുകാരുടെ വരവോടുകൂടി,സംസ്കൃതനിഷ്ഠമായ ബൃഹദ്പാരമ്പര്യത്തെ അംഗീകരിക്കാത്ത മറ്റൊരു പ്രബലജനവിഭാഗംകൂടി ഭാരതത്തിലുണ്ടായി. ”ഇന്ത്യന്‍ മാനസികഘടനയെ തികച്ചും പാശ്ചാത്യവല്‍ക്കരിക്കുക എന്നതായിരുന്നു ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ സാര്‍വത്രികമായി നടപ്പിലാക്കിയ വിദ്യാഭ്യാസ പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം. ഇന്ത്യക്കാരില്‍ വളരെ വലിയൊരുവിഭാഗം ഈ ലക്ഷ്യത്തെ സര്‍വാത്മനാ അംഗീകരിക്കുകയുണ്ടായി. ഇതോടെ സംസ്കൃതവല്ക്കരണം വളരെയേറെ മന്ദഗതിയിലായി” എന്ന എന്‍.വി. കൃഷ്ണവാരിയരുടെ അഭിപ്രായം ഓര്‍ക്കേണ്ടതാണ്.
ധ്യാനസമാനം ആന്തരികപരിണാമത്തിനുകാരണമാണ് സംസ്കൃതത്തിന്റെ ഉച്ചാരണമെന്ന് കണ്ടത്തിയ പാശ്ചാത്യശാസ്ത്രജ്ഞരും (ഡോക്ടര്‍ ട്രാവിസ്) ലോകൈക്യത്തിനുപോലും കാരണമായേക്കാമെന്ന് അഭിപ്രായപ്പെട്ട വിവേകാനന്ദസ്വാമികളും (വിവേകാനന്ദസാഹിത്യസര്‍വസ്വം,ഭാഗം3, പേജ് 486,487) പാടിപ്പുകഴ്ത്തിയ ഈ സംസ്കൃതഭാഷയെ വീണ്ടും ജനകീയമാക്കാന്‍ ശക്തമായി,ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ നാം തയ്യാറാകണം. ഇതുവഴി നമുക്ക് ഭാരതത്തിന്റെ ആത്മവീര്യത്തെ തട്ടിയുണര്‍ത്താം. മാത്രമല്ല, ‘ലോകമേതറവാടെ’ന്നുദ്ഘോഷിച്ച ആര്ഷസംസ്ക്കാരത്തെ ലോകമെമ്പാടും വാരിവിതറാം. ഭാരതത്തിന്റെ ചിരന്തനപ്രാര്ത്ഥനയായ ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ എന്ന സ്വപ്നം സാക്ഷാല്ക്ക്രിക്കാം. ഇതിനായി ഭാരതത്തിലും മറ്റു പല വിദേശങ്ങളിലും ആചരിക്കുന്ന സംസ്കൃതവാരാഘോഷം നമുക്ക് ക്രിയാത്മകമായി ആഘോഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: