ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെ ആർത്തനാദം പോലെ പായുന്നു ജീവിതം” എന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട് അന്ന് എഴുതിയത് ഇന്ന് സിപിഐ (എം) എന്ന പ്രസ്ഥാനത്തിന്റെ ആനുകാലിക ജീവിത രേഖയായി മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, കയറില്ലാത്ത ഒരു ചിന്തയും പ്രവൃത്തിയും അവർക്കിന്നില്ല. മുമ്പ് കൊലയായിരുന്നു, വന്നുവന്നിപ്പോൾ ആത്മഹത്യകളാണ്, പ്രസ്ഥാനത്തിന്റെ ആത്മഹത്യ. കൊലയെക്കുറിച്ചു മാത്രം ചിന്തിക്കുകയും കൊലപാതകങ്ങൾ നയവും തൊഴിലും ആക്കുകയും ചെയ്യുന്നവർക്ക് കയറിനെക്കുറിച്ച് ഓർക്കാതിരിക്കാനാവില്ല, ഭയപ്പാടോടെ. അതുകൊണ്ടുതന്നെയാണ് കൊടുംഭീകരൻ യാക്കൂബ് മേമനെ തൂക്കിലേറ്റിയപ്പോൾ ആ കയറുമുറിക്കാൻ കത്തിയുമായെന്നവണ്ണം എതിർപ്പും പ്രസ്താവനകളുമായി ആ പർട്ടിയുടെ നേതാക്കൾ ഓടിയടുത്തത്. കയറിനോടുള്ള പ്രേമം കൊണ്ടായാലും ഭീതികൊണ്ടായാലും അതവരുടെ പ്രവർത്തനങ്ങളിൽ ഓരോന്നിലും ഉണ്ടാകും. അങ്ങനെയാണ് മനോവിജ്ഞാനീയർ പറയുന്നത്.
കയറിന് വലിയൊരു കഥയുണ്ട്, ചരിത്രമുണ്ട്, തത്വദർശനമുണ്ട്, കർമ്മ കാണ്ഡമുണ്ട്.
”കയറുപിരിക്കും തൊഴിലാളിക്കൊരു
കഥയുണ്ടുജ്ജ്വല സമര കഥ
ആ കഥ പാടുമ്പോഴെൻ നാടി-
ന്നഭിമാനിക്കാൻ വകിയല്ലേ,” എന്ന് പണ്ട് വിപ്ലവകവി പാടിയിട്ടുണ്ട്. അത് പാർട്ടിസഖാക്കൾ ഏറ്റുപാടിയിട്ടുണ്ട്. ആലപ്പുഴയുടെ വളർച്ചക്ക് ആ കയർ വലിയ സംഭാവന നൽകിയിട്ടുണ്ട്. എന്നാൽ, അതേ ആലപ്പുഴയെ ഒരു വാണിജ്യ നഗരമെന്ന നിലയിൽനിന്ന് കൂപ്പുകുത്തിച്ചതിന്റെ പിന്നിലും കയറുണ്ട്. ആ കയറിന്റെ കുരുക്കിനു കാരണക്കാരായി കമ്മ്യൂണിസ്റ്റുകളുണ്ട്, സിപിഎംകാർ അതിൽ മുമ്പിൽ. കുട്ടനാടിന്റെ കൃഷിമേഖലയിലും ആലപ്പുഴയുടെ വാണിജ്യ മേലഖലയിലും കമ്മ്യൂണിസ്റ്റുകൾ കാട്ടിക്കൂട്ടിയ മുറതെറ്റിയ നയവും വഴിതെറ്റിയ നയംനടപ്പാക്കലുമാണ് ആ പ്രദേശങ്ങളുടെ ഇന്നത്തെ നാശത്തിന് അടിസ്ഥാന കാരണമെന്ന് നിഷ്പക്ഷ നിരീക്ഷണമതികൾ തലകുലുക്കി സമ്മതിക്കും. അത് മറ്റൊരു കാര്യം.
കയറിന്റെ തത്വദർശനം, അത് ഒരുമിപ്പിക്കലിന്റെ ശക്തിയാണെന്നതാണ്; ഇഴപിരിച്ചു ചേർത്തുള്ള സ്നേഹത്തിന്റെ കരുത്തുകാട്ടുന്നുവെന്നതാണ്. തേങ്ങയുടെ തൊണ്ടിനെ വെള്ളത്തിലിട്ട് ചീയിച്ച്, തല്ലിച്ചതച്ച്, വേർപിരിച്ച്, ഉണക്കി, പിന്നീട് ഇഴപിരിച്ചു ചേർത്ത് പല വണ്ണത്തിലും നീളത്തിലും ഉണ്ടാക്കുന്ന കയറിന്റെ കരുത്ത് പറഞ്ഞറിയിക്കാനാവാത്തതാണ്. ഇരു വശത്തേക്കും അനന്തമായി നീട്ടാവുന്ന കയറിന്റെ, ഇഴപിരിയുമ്പോഴുള്ള കരുത്തും സാധ്യതയും അത് പ്രകടിപ്പിക്കുന്ന സംസ്കാരവും നൽകുന്ന സന്ദേശവും ഒക്കെ വളരെ വലുതാണ്. അതിന് കയറിന്റെ കഥയുടെ ആഴങ്ങളിലേക്കു പോകണം.
ജ്ഞാനപീഠ ജേതാവ് തകഴി ശിവശങ്കരപ്പിള്ള തന്റെ ബൃഹദ് നോവലിന് കയർ എന്ന പേരു നൽകിയതിനു പറഞ്ഞ കാരണങ്ങളിൽ ചിലത് ഇപ്പറഞ്ഞവയായിരുന്നു. പക്ഷേ, ആ കയറിനെ കൊലയ്ക്കും ആത്മകഹത്യയ്ക്കും മാത്രമുള്ളതായി കാണുന്നത് തീർച്ചയായും ഒരു വികൃത മനസ്ഥിതിയാണ്; ആ മനസ്സിന്റെ പ്രകടീകരണമാണ് ഏതാനും നാളുകളായി സിപിഎം നടത്തുന്നത്.
ഓണക്കാലത്തെ ഓർമ്മകളിൽ ആദ്യം വരുന്നവയിലൊന്ന് ഊഞ്ഞാലാണ്. കാലത്തെ മുന്നോട്ടും പിന്നോട്ടും കൊണ്ടുപോകുന്ന ആ ഊഞ്ഞൽ കയറുകൊണ്ടാണു കെട്ടുന്നത്. അതേ കയറുതന്നെയാണ് കെട്ടിത്തൂങ്ങാനും കെട്ടിത്തൂക്കാനും ഉപയോഗിക്കുന്നത്. അതുകൊണ്ടാണ്, ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്നുവെങ്കിലും മാനവികതയെ വാഴ്ത്തുമായിരുന്ന കവി വൈലോപ്പിള്ളി എഴുതിയത്,
”ഉയിരിൻ കൊലക്കുടുക്കാക്കാവും
കയറിനെ
ഉഴിഞ്ഞാലാക്കിത്തീർക്കാൻ
കഴിഞ്ഞതല്ലേ ജയം” എന്ന്.(മറ്റൊരു കവി ഇടപ്പള്ളി രാഘവൻ പിള്ള കയറിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നത് വേറൊരുകാര്യം.)സിപിഎമ്മിന് ഓണക്കാലത്ത് ഊഞ്ഞാൽ കയർ കെട്ടിത്തുക്കാനുള്ളതായിരുന്നു. അതവർ ചെയ്തത് ഏറ്റവും ഹീനമായ രീതിയിലും ഏറ്റവും സംസ്കാര ശൂന്യമായ മാർഗ്ഗത്തിലുമായിരുന്നു. കണ്ണൂരിലെ സഖാക്കൾ മൂന്നു നായകളെ കൊന്ന് കയറിൽ കെട്ടിത്തൂക്കിയാണ് കേരളത്തിന് തിരുവോണക്കാഴ്ച ഒരുക്കിയത്. കേരളം ഞെട്ടിത്തരിച്ചില്ല. പൊട്ടിത്തെറിച്ചില്ല. മാത്രമല്ല, ചിലരെങ്കിലും കൈയടിച്ചു പ്രോത്സാഹിപ്പിച്ചിട്ടുണ്ടാവണം. രണ്ടുകൈയും ചേർത്തടിക്കാനാവാത്തവർ ദുര്യോധന മനസ്സോടെ തുടയിലടിച്ച് പ്രോത്സാഹിപ്പിച്ചിരിക്കണം. നായകളെ കയറിൽ തൂക്കിക്കൊന്നത് ആരെന്ന് കേരളാ പോലീസിന് കണ്ടുപിടിക്കാനായിട്ടില്ല, രഹസ്യാന്വേഷണക്കാർക്കും അതെക്കുറിച്ചു വിവരമില്ല. ഭീകരൻ കൊലയാളി മേമനെ തൂക്കിലേറ്റിയതിനെ ചെറുക്കാൻ ചെന്നവരാരും പാവം മിണ്ടാപ്രാണികളെ പ്രതീകാത്മകമാക്കി മാനുഷികതയ്ക്കു നേരേ നടന്ന മൃഗീയതിലുംതാഴ്ന്ന പ്രവൃത്തിയെ അപലപിച്ചില്ല.
കയറുകൊണ്ടുള്ള സഖാക്കളുടെ കളി അവിടെ തീർന്നുവെന്ന് ധരിച്ചവരെ അമ്പരപ്പിച്ചുകൊണ്ടാണ് പാർട്ടി സംഘടിപ്പിച്ച ഓണാഘോഷ-ശ്രകൃഷ്ണ ജയന്തിയാഘോഷങ്ങളിലെ കയറുപയോഗം. ഇത്തവണ യമകിങ്കരന്മാർ കയറെറിഞ്ഞത് ആദ്ധ്യാത്മികാചാര്യനായ ശ്രീനാരായണ ഗുരുവിന്റെ കഴുത്തിലേക്കായിരുന്നു. സംഘാടകർ ശ്രീകൃഷ്ണ ജയന്തിയെന്നും പാർട്ടി നേതാക്കൾ ഓണാഘോഷമെന്നും (”…ചൈന അവരുടേതെന്നും…..” എന്ന പോലെ) പറയുന്ന കണ്ണൂരെ ആഘോഷത്തിൽ അവതരിപ്പിച്ച, ശ്രീനാരായണ ഗുരുവിന്റെ മൂന്നു ടാബ്ലോകളിൽ ഒന്ന്, ഗുരുദേവന്റെ കഴുത്തിൽ കയറിട്ടു വലിക്കുന്നതിന്റെ ചിത്രീകരണമായിരുന്നു. മറ്റൊന്ന് കുരിശിലേറ്റുന്നതും വേറൊന്ന് ശൂലത്തിലേറ്റിയതും.
എന്നിട്ടും നമ്മുടെ സാംസ്കാരിക കേരളം ഞെട്ടിയില്ല. പ്രതികരിച്ചത് എസ്എൻഡിപിയും വിശ്വഹിന്ദു പരിഷത്തും ചില ഹിന്ദു സംഘടനകളും മാത്രം. ശീനാരായണ ഗുരു വെള്ളാപ്പള്ളി നടേശന്റെയും എസ്എൻഡിപിയുടെയും മാത്രമല്ലെന്നു പറയുന്നവർ എന്തുകൊണ്ട് പ്രതികരിച്ചില്ല, പ്രതിഷേധിച്ചില്ല എന്നു ചോദിച്ചാൽ സാംസ്കാരിക നായകർ ഇവിടെ അന്യം നിന്നുപോയിരിക്കുന്നുവെന്നാണോ മറുപടി. അതോ, നായയുടെയും നാരായണന്റെയുംപോലും കഴുത്തിൽ കയർ കുരുക്കിയവർക്ക് ഏതു നരന്റെ കഴുത്തിലും കയർ കെട്ടിവലിയ്ക്കാൻ മടിയുണ്ടാവില്ലെന്ന ഭയമാണോ.
കമ്മ്യൂണിസ്റ്റുകൾക്ക് ഇതു പുതിയ കാര്യമൊന്നുമല്ല. പാർട്ടി ആചാര്യൻ ഇഎംഎസ് പേനകൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ഗുരുവിന്റെ പ്രതിമകൾ കേരളമാകെ തകർക്കപ്പെട്ടത് ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോഴാണ്. വടക്കേക്കരയിൽ ശ്രീനാരായണ പ്രതിമയുടെ തലയറുത്തു മാറ്റി. അതെല്ലാം ചെയ്തത് ആർഎസ്എസ്-സംഘപരിവാറാണെന്നു പറഞ്ഞു പരത്തി. ഒടുവിൽ നാട്ടുകാർ കൈയോടെ പ്രതികളെ പിടികൂടിയപ്പോൾ അവരെല്ലാം മനോ വിഭ്രാന്തിയുള്ളവരാണെന്നായി സർക്കാർ-പാർട്ടി വ്യാഖ്യാനം. അങ്ങനെ ഭ്രാന്തന്മാരാക്കി രക്ഷപ്പെടുത്തിയ സഖാക്കളുടെ പരമ്പര കണ്ണൂരിലെ പാർട്ടി നേതാക്കളായി മാറിയെന്നതാണ് സത്യം. സിപിഎം ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചോ എന്നതിനേക്കാൾ ഗുരുതരമായ വിഷയം ഈ ‘ഗുരുവധ’മാണ് വാസ്തവത്തിൽ. അതാണ് കേരളം ചർച്ചചെയ്യേണ്ടതും.
സിപിഎമ്മിന്റെ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൽ അത്ഭുതം കൊള്ളുന്നത് വാസ്തവത്തിൽ അവർ കമ്മ്യൂണിസ്റ്റുകളാണെന്ന തെറ്റായ ധാരണ ഇന്നും ഉള്ളതുകൊണ്ടാണ്. ഗാന്ധിജി നയിച്ച കോൺഗ്രസ് രാഹുൽ ഗാന്ധി നയിക്കുമ്പോൾ യഥാർത്ഥ കോൺഗ്രസ് അല്ലാതായതുപോലെ, എ.കെ.ഗോപാലനും മറ്റും നയിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി ബാലകൃഷ്ണൻ നയിക്കുന്ന ഇന്നത്തെ കാലമെത്തിയപ്പോൾ മറ്റെന്തോ ആയി; എന്തായാലും കമ്മ്യൂണിസ്റ്റുകളല്ല. കോടിയേരി ബാലകൃഷ്ണൻ കണ്ണൂർകാരനാണെങ്കിലും ഇന്ന് കണ്ണൂരിൽ നടക്കുന്ന കാര്യംപോലും അറിയാത്ത പാർട്ടി സെക്രട്ടറിയായിരിക്കുന്നു.ഇതിഹാസ അന്തരീക്ഷം നിലനിർത്തി പറഞ്ഞാൽ കൃഷ്നെ (കോടിയേരി) വിജയനാണ് (പിണറായി) വിജയനെ (അർജ്ജുനനെ)കൃഷ്ണനല്ല (ശ്രീകൃഷ്ണൻ) ഇന്ന് നയിക്കുന്നത്.
അതായത് കുതിരയ്ക്കുമുന്നിൽ വണ്ടി കെട്ടിയിരിക്കുന്നു. ദിശാബോധവും നയവും നേതൃത്വവും ധാർമ്മികതയും നീതിയും മാനുഷികതയും എന്നല്ല, എല്ലാം നഷ്ടപ്പെട്ടിരിക്കുന്നുവെന്നു സാരം. (അവർക്കിപ്പോൾ ബുദ്ധിയുപദേശിക്കുന്നത് ശിഖണ്ഡികളായി പരിണമിച്ചവരാണ്.ഒരു മഹദ്പ്രസ്ഥാനത്തിന്റെ ഭാഗമായിരിക്കെ, ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ച, രക്ഷാബന്ധൻ ആഘോഷിച്ച, വാമന ജയന്തിയും ഓണവും സംഘടിപ്പിച്ച, അന്നത്തെ ‘വാസുമാസ്റ്റർ’ പല കാര്യങ്ങളിലും ഒ കെ ആയിരുന്നു. പക്ഷേ, മറുപുറം ചാടിയപ്പോൾ പണ്ടേപ്പോലെ ഫലിക്കുന്നില്ല. എന്നല്ല, ഈ ദുരുപദേശങ്ങളും പ്രേരണകളും നൽകുന്നയാൾ ഒരു ട്രോജൻ കുതിരയല്ലേ എന്നും പാർട്ടിക്കാർ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു.) എന്തായാലും ബാലസംഘം സിപിഎമ്മിന്റെ പോഷക സംഘടനയാണെന്ന് സമ്മതിച്ചു തന്നതിന് കോടിയേരിക്ക് ഒരു മയിൽപീലിത്തുണ്ട് സമ്മാനം.
ഓണം എന്തുകൊണ്ട് കണ്ണൂരു മാത്രം ആഘോഷിച്ചു, മറ്റെല്ലാ ജില്ലകളും സിപിഎമ്മിന് ഓണം കേറാ മൂലകളാണോ, വാമനജയന്തിയുമായി ബന്ധപ്പെട്ട ഓണാഘോഷം എന്തുകൊണ്ട് ശ്രീകൃഷ്ണ ജയന്തിക്കു സംഘടിപ്പിച്ചു, ശ്രീനാരായണ ഗുരുവും കുരിശും തമ്മിലെന്തു ബന്ധം തുടങ്ങിയ സാധാരണക്കാരുടെ സംശയവും സിപിഐ നേതാവ് കാനം രാജേന്ദ്രൻ ഉയർത്തിയ വൈരുദ്ധ്യാത്മക ഭൗതിക വാദവും ആത്മീയതയും എന്ന താത്വിക പ്രശ്നത്തിലെ സംശയവും നീക്കിത്തരുന്നനാൾ കോടിയേരി കൊച്ചു കൃഷ്ണന് ഓടക്കുഴലും ആനത്തലയോളം വെണ്ണയും സമ്മാനം.
പക്ഷേ, ഗുരുതന്നെയാണ് ഗുരുതരമായ വിഷയം. ഗുരുവിനെ പഠിക്കണമെന്ന് വെള്ളാപ്പള്ളിയോടു സിപിഎം നേതാക്കളും തിരിച്ചും പറഞ്ഞു വാക്കുമുഴക്കിയിരുന്നല്ലോ കഴിഞ്ഞ ദിവസങ്ങളിൽ ഇരുകൂട്ടരും. പലരും സ്ഥാനത്തും അസ്ഥാനത്തും ആന്തരാർത്ഥമോ അർത്ഥമോ പോലും അറിയാതെ ഉദ്ധരിക്കുന്ന ഗുരുവരുളുണ്ടല്ലോ,’അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം’ എന്നത്. അത് ഗുരുവിന്റെ ആത്മോപദേശ ശതകമെന്ന നൂറു ശ്ലോകങ്ങളിലെ 24-ാം ശ്ലോകത്തിന്റെ രണ്ടാം പകുതിയാണ്. അതിനു മുമ്പുള്ള ശ്ലോകം പഠിക്കുന്നതു നന്നായിരിക്കും കമ്മ്യൂണിസ്റ്റു നേതാക്കളും അവസര വാദികളും.
”അപരനു വേണ്ടിയനഹർനിശം പ്രയത്നം
കൃപണത വിട്ടു കൃപാലു ചെയ്തിടുന്നു;
കൃപണനധോമുഖനായ്ക്കിടന്നു ചെയ്യു-
ന്നപജയകർമ്മമവന്നു വേണ്ടി മാത്രം”
(അർത്ഥം ഏകദേശം ഇങ്ങനെ: കൃപാലുവായവൻ മറ്റുള്ളവർക്കായി രാപകൽ വ്യത്യാസമില്ലാതെ, ഒട്ടും നിന്ദയില്ലാതെ, പ്രയത്നം ചെയ്തുകൊണ്ടിരിക്കും. കൃപണനാകട്ടെ, നന്ദികെട്ടവനാകട്ടെ, താഴേക്കിടയിലുള്ള നേട്ടങ്ങളിൽ മാത്രം കണ്ണുവെച്ച,് താഴെക്കിടന്ന്, തനിക്കു വേണ്ടി മാത്രമുള്ളതും, തോൽവി മാത്രം ഉണ്ടാകുന്നതുമായ കർമ്മങ്ങൾ, ചെയ്തുകൊണ്ടിരിക്കും. ) ബാലഗോകുലം വർഷത്തിലൊരിക്കൽ നിരത്തിലിറങ്ങുകമാത്രമല്ല ചെയ്യുന്നത്. ആത്മീയതയുടെ ഓടക്കുഴൽ വിളിയിലൂടെ ഗോകുലങ്ങൾ ഹൃദയത്തിൽ കയറ്റിയ സംസ്കാരത്തെ സഹൃദയർ നിരത്തിലിറക്കി പ്രകടിപ്പിക്കുന്നതാണ് ശോഭായാത്രകൾ. അതുകൊണ്ടാണതിന് ശോഭ കൂടിക്കൊണ്ടേയിരിക്കുന്നത്. അതുകണ്ട്, വിറളിപൂണ്ട് നടത്തുന്ന കൈകാലിട്ടടികൾക്ക് ആദ്യം പറഞ്ഞ ‘ആർത്തനാദത്തി’ന്റെ കഠോര ശബ്ദമേ കേൾപ്പിക്കാനാകൂ.
————————
പിൻകുറിപ്പ്: കാലാതിവർത്തിയായ, ദീർഘദർശിത്വത്തിന്റെ കവിരൂപമായ അക്കിത്തം രണ്ടു വരികളിൽ അതു കുറിച്ചു വെച്ചിട്ടുണ്ട്-
”ഇല്ലനുകർത്താവിനില്ല തൻ ജീവിത
വല്ലരിയിൽ പൂ വിരിഞ്ഞു കാണാൻ വിധി.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: